Latest News

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്; പത്തു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

പിടികൂടിയത് മധ്യപ്രദേശില്‍ നിന്ന്

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്; പത്തു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍
X

കണ്ണൂര്‍: ഇരിക്കൂറില്‍ വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പത്തു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കേസിലെ പ്രതികള്‍. 2016 ഏപ്രില്‍ 30ന് സിദ്ദിഖ് നഗര്‍ എന്ന സ്ഥലത്ത് താമസിക്കുകയായിരുന്ന 60 വയസുള്ള കുഞ്ഞാമിന എന്ന സ്ത്രീയെ കൊലപ്പെടുത്തി സ്വര്‍ണഭരണങ്ങള്‍ കവര്‍ന്ന ഡല്‍ഹി സ്വദേശികളായ പര്‍വീണ്‍ ബാനു(55) സക്കീന ഫാത്തിമ(32) എന്നിവരെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

വസ്ത്ര വ്യാപാരികളെന്ന വ്യാജേന യുവതിയുടെ അയല്‍പക്കത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇവര്‍ കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മാലയും വളയും പണവും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് ക്വാര്‍ട്ടേഴ്സ് വാടകയ്ക്ക് എടുത്താണ് ഇവര്‍ താമസിച്ചിരുന്നത്. ജോലിക്ക് പോയിരുന്ന മകന്‍ തിരികെ വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ കുഞ്ഞാമിനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വയറിലും, നെഞ്ചിലും കഴുത്തിലുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19ഓളം മുറിവുകള്‍ കുഞ്ഞാമിനയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. ശരീരത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തില്‍ താമസിച്ച് വരികയായിരുന്നു സംഘം. ഇതര സംസ്ഥാനക്കാരായ പ്രതികള്‍ സംഭവ ദിവസം രാവിലെ 9.30ഓടെ ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നു. മൂവരും വ്യാജ പേരും മേല്‍വിലാസവുമായിരുന്നു നല്‍കിയിരുന്നത്. കൊലപാതകത്തിന് ശേഷം ഇവര്‍ മഹാരാഷ്ട്രയിലേക്കായിരുന്നു കടന്നത്. ഏഴ് ഭാഷകള്‍ സംസാരിക്കാന്‍ പ്രാവീണ്യമുള്ള ഇവര്‍ കണ്ണൂരിനെ കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സ്ഥലങ്ങളിലും താമസിച്ച് വരികയായിരുന്നു.

കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങും. 2016ല്‍ ഇരിക്കൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് 2024ലാണ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ആന്ധ്രാപ്രദേശിലെ ഓംഗോര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ സമാന കുറ്റകൃത്യം ചെയ്ത് അവിടെ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു.

Next Story

RELATED STORIES

Share it