Latest News

ഇന്ത്യയില്‍ കുട്ടികളില്‍ കാന്‍സര്‍ ഭീഷണി ഉയരുന്നു

ഇന്ത്യയില്‍ കുട്ടികളില്‍ കാന്‍സര്‍ ഭീഷണി ഉയരുന്നു
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്ക് കാന്‍സര്‍ ഭീഷണി ഉയരുന്നു. പകര്‍ച്ചവ്യാധികള്‍ കുറഞ്ഞുവരുന്നതിനിടെ, കാന്‍സര്‍ കുട്ടികളുടെ മരണത്തിലെ പ്രധാന കാരണങ്ങളിലൊന്നായി മാറുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. 2023ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് കണക്കുകള്‍ പ്രകാരം, കുട്ടികളുടെ മരണകാരണങ്ങളില്‍ കാന്‍സര്‍ പത്താം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇത് പൊതുജനാരോഗ്യ മേഖലയ്ക്ക് പുതിയ വെല്ലുവിളിയായി മാറുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍കാലങ്ങളില്‍ അപൂര്‍വമായി കണക്കാക്കിയിരുന്ന കുട്ടികളിലെ കാന്‍സര്‍ കേസുകള്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്നുവെന്നാണ് വിലയിരുത്തല്‍. രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഭേദമാക്കാന്‍ സാധ്യതയുണ്ടെങ്കിലും, പലപ്പോഴും വൈകിയാണ് രോഗനിര്‍ണയം നടക്കുന്നത്. ഇതാണ് മരണനിരക്ക് ഉയരാന്‍ കാരണമാകുന്നതെന്നും അവര്‍ പറയുന്നു. ഐസിഎംആറിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് വിവരങ്ങള്‍ പ്രകാരം, രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നകാന്‍സര്‍ കേസുകളില്‍ ആകെ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ കുട്ടികളിലാണ്. 0 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളില്‍ വര്‍ഷംതോറും ഏകദേശം 50,000 മുതല്‍ 60,000 വരെ പുതിയ കേസുകള്‍ കണ്ടെത്തപ്പെടുന്നുവെന്നും ഇത് ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണെന്നും വിലയിരുത്തപ്പെടുന്നു.

ആഗോളതലത്തില്‍ 2023ല്‍ 3.77 ലക്ഷം പുതിയ കേസുകളും 1.44 ലക്ഷം മരണങ്ങളും റിപോര്‍ട്ട് ചെയ്തതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത് രക്താര്‍ബുദമായ ലുക്കീമിയയാണ്. അതിന് പിന്നാലെ ലിംഫോമയും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട മുഴകളും കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. നഗരങ്ങളില്‍, പ്രത്യേകിച്ച് ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍, രോഗനിരക്ക് കൂടുതലാണെന്നും ഗ്രാമപ്രദേശങ്ങളില്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന സാഹചര്യം നിലനില്‍ക്കുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രോഗനിര്‍ണയം വൈകുന്നതാണ് പ്രധാന വെല്ലുവിളി. പനി, ക്ഷീണം, ഭാരക്കുറവ്, വീക്കം തുടങ്ങിയ തുടക്കലക്ഷണങ്ങള്‍ പലരും അവഗണിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. പലപ്പോഴും രോഗം മൂര്‍ച്ഛിച്ച ഘട്ടത്തിലാണ് കുട്ടികളെ ചികില്‍സയ്ക്ക് എത്തിക്കുന്നത്. ഇതോടെ ചികില്‍സ സങ്കീര്‍ണ്ണവും ചെലവേറിയതുമായിത്തീരുന്നു.

കാന്‍സര്‍ ചികില്‍സയ്ക്ക് ആവശ്യമായ വലിയ സാമ്പത്തികഭാരം സാധാരണ കുടുംബങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായി മാറുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. രോഗത്തിന്റെ സ്വഭാവം, കണ്ടെത്തുന്ന ഘട്ടം, ചികില്‍സ ലഭിക്കുന്ന സ്ഥലം തുടങ്ങിയ ഘടകങ്ങള്‍ രോഗമുക്തിയെ സ്വാധീനിക്കുന്നതായും ഐസിഎംആര്‍ വ്യക്തമാക്കുന്നു. കുട്ടികളിലെ കാന്‍സര്‍ നിയന്ത്രിക്കാന്‍ പ്രത്യേക ചികില്‍സാ സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍, കാര്യക്ഷമമായ റഫറല്‍ സംവിധാനം എന്നിവ അടിയന്തിരമായി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it