Emedia

രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം വിപരീത ഫലമുണ്ടാക്കിയെന്ന് സമസ്ത നേതാവ്

രാഹുലിനെ വച്ച് കോണ്‍ഗ്രസ് കേരളം പിടിച്ചപ്പോള്‍, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബിജെപി ഇന്ത്യ പിടിച്ചു. ഇതില്‍ കേരളത്തില്‍ കോണ്‍ഗ്രസിനു ഒരു മുസ്‌ലിം എംപി മാത്രമല്ല നഷ്ടമായത്. ഇന്ത്യ തന്നെയാണ്.

രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം വിപരീത ഫലമുണ്ടാക്കിയെന്ന് സമസ്ത നേതാവ്
X

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം വിപരീത ഫലമുണ്ടാക്കിയെന്ന പരസ്യവിമര്‍ശനവുമായി സമസ്ത നേതാവ്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തിലുള്ള സമസ്തയുടെ മുഖമാസികയായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി താനൂറാണ് ഫേസ്ബുക്കിലൂടെ പരാമര്‍ശം നടത്തിയത്. നേരത്തേ, സംസ്ഥാനത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ സാമുദായിക സന്തുലനം വേണമെന്ന് സമസ്ത പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, വയനാട്ടില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് സമസ്ത നേതാക്കള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ വരവോടെ, ഭാവി പ്രധാനമന്ത്രിയെന്ന പരിവേഷം ഉയര്‍ത്തപ്പെട്ടതോടെ വയനാട് സീറ്റില്‍ സമസ്ത നിലപാട് മയപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ എന്‍ഡിഎ വീണ്ടും മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയതോടെയാണ് സമസ്ത നേതാവിന്റെ പരസ്യവിമര്‍ശനമെന്നതും ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ന്യൂനപക്ഷ രാഷ്ട്രീയം

കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ പരിഗണിച്ച് വയനാട്ടില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട സമുദായ നേതാക്കളെ ഓര്‍ക്കുകയാണ് ഇപ്പോള്‍. അകത്തു നിന്നും പുറത്തു നിന്നും അവര്‍ക്ക് കിട്ടിയ കല്ലേറുകളെയും. അവരായിരുന്നു ശരിയെന്ന് ഇപ്പോള്‍ ബോധ്യം. രാഹുലിനെ വച്ച് കോണ്‍ഗ്രസ് കേരളം പിടിച്ചപ്പോള്‍, കേരളത്തിലെ രാഹുലിനെ ചൂണ്ടിക്കാട്ടി ബിജെപി ഇന്ത്യ പിടിച്ചു. ഇതില്‍ കേരളത്തില്‍ കോണ്‍ഗ്രസിനു ഒരു മുസ്‌ലിം എംപി മാത്രമല്ല നഷ്ടമായത്. ഇന്ത്യ തന്നെയാണ്.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഉത്തരേന്ത്യയില്‍ വിപരീത ഫലം ഉണ്ടാക്കുമെന്ന് കാര്യബോധമുള്ളവരെല്ലാം നേരത്തേ സൂചിപ്പിച്ചിരുന്നു. ശരിക്കും അത് സംഭവിച്ചു. ഹിന്ദുക്കളെ പേടിച്ച് മാപ്പിള നാട്ടിലേക്ക് ഒളിച്ചോടിയ കോണ്‍ഗ്രസ് എന്ന് മോദി പരസ്യമായി പ്രസംഗിച്ചു. ഇന്ത്യ വിഭജിച്ച ലീഗിന്റെ വൈറസ് പേറിയാണ് രാഹുലെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചു. മുസ്‌ലിം പേടിയില്‍ വാര്‍ത്തെടുക്കപ്പെട്ട നോര്‍ത്തിന്ത്യന്‍ ഹിന്ദൂസ് അതേറ്റെടുത്തു. അമേത്തിയിലടക്കം ഉത്തരേന്ത്യയില്‍ അതിന്റെ പ്രതിഫലനമാണ് ഉണ്ടായത്. ഈ ദുരന്തത്തെ കോണ്‍ഗ്രസ് എങ്ങനെ അഭിമുഖീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ ഭാവി. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും.

നോര്‍ത്തിന്ത്യയുടെ ഹിന്ദുത്വ സുനാമിയിലും ശിവസേനയെ മലര്‍ത്തിയടിച്ചു മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഒരു സീറ്റ് കൂടി പിടിച്ചെടുത്ത ഉവൈസിയുടെ മജ്‌ലിസ് പുതിയ പ്രതീക്ഷയാണ്. 25 ശതമാനം മാത്രം മുസ്‌ലിംകള്‍ ഉള്ള മണ്ഡലത്തിലെ എംഐഎം വിജയം ദലിത് മുസ്‌ലിം മുന്നേറ്റത്തിന്റെ പ്രതീക്ഷ തന്നെയാണ്. രാമനാഥപുരത്തെ മുസ്‌ലിം ലീഗിന്റെ കോണി ചിഹ്നത്തിലുള്ള മൂന്നാം സീറ്റും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീക്ഷയാണ്. ഈ പ്രതീക്ഷകളെ സംഘ്പരിവാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കൂടി വിശകലനം ചെയ്യുമ്പോഴാണ് നമ്മുടെ നേട്ട കോട്ടങ്ങള്‍ വ്യക്തമാവുക.




Next Story

RELATED STORIES

Share it