Palakkad

എലപ്പുള്ളി പ്രദേശത്ത് മുസ്‌ലിംകള്‍ക്കെതിരേ ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നു: എസ്ഡിപിഐ

എലപ്പുള്ളി പ്രദേശത്ത് മുസ്‌ലിംകള്‍ക്കെതിരേ ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നു: എസ്ഡിപിഐ
X

പാലക്കാട്: എലപ്പുള്ളിയില്‍ വര്‍ഷങ്ങളായി ആര്‍എസ്എസ് നേതൃത്വത്തില്‍ കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി. കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ എസ്ഡിപിഐ പ്രാദേശിക നേതാവ് സക്കീര്‍ ഹുസൈനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചത് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഏറ്റവും അവസാനത്തെ ശ്രമത്തിന്റെ ഭാഗമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച സക്കീര്‍ ഹുസൈന്‍ അപകടനില തരണം ചെയ്‌തെന്ന് ഇപ്പോഴും പറയാന്‍ സാധിക്കില്ല. സക്കീര്‍ ഹുസൈന്‍ മുമ്പ് മറ്റൊരു കേസിലെ പ്രതിയാണെന്നും മുന്‍ വൈരാഗ്യമുണ്ടായിരുന്നു എന്നുമുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണ്.

പ്രദേശത്തിന്റെ സമാധാനം തകര്‍ക്കുന്ന രീതിയില്‍ ആര്‍എസ്എസ് മുസ്‌ലിംകള്‍ക്കെതിരേ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്. പള്ളിയിലേക്ക് പോവുന്ന വിശ്വാസികളുമായി മനപ്പൂര്‍വം പ്രശങ്ങളുണ്ടാക്കുക, വഴിയാത്രക്കാരുടെ മതം തിരക്കി അക്രമണം നടത്തുക, പുരുഷന്‍മാര്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോയ സമയം നോക്കി വീടുകളിലേക്ക് കല്ലെറിയുക, പരാതിപ്പെടുന്നവരെ മാരകമായി ആക്രമിക്കുക തുടങ്ങിയ നിരവധി സംഭവങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്. 2019 മെയില്‍ വീടുകള്‍ക്ക് നേരേ ആര്‍എസ്എസ്സുകാര്‍ കല്ലെറിഞ്ഞ കേസിലെ ഒരു സാക്ഷിയാണ് ഇപ്പോള്‍ ആക്രമിക്കപ്പെട്ട സക്കീര്‍ ഹുസൈന്റെ മാതാവ് സുബൈദ എന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം.

ആര്‍എസ്എസ് നേതാവ് സംജിത്ത് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഈ ഗുണ്ടാപ്രവര്‍ത്തനം നടക്കുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സംജിത്തിനെതിരേ തന്നെ നിലവില്‍ വിവിധ രാഷ്ട്രീയസംഘടനകളുമായുള്ള പ്രശ്‌നത്തില്‍ 15 ലധികം ക്രിമിനല്‍ കേസുകളുണ്ട്. സക്കീര്‍ ഹുസൈനെ അക്രമിച്ചതിന്റെ ഗൂഢാലോചന നടത്തിയതും ആര്‍എസ്എസ് നേതാവ് സംജിത്തിന്റെ നേതൃത്വത്തിലാണ് എന്നത് വ്യക്തമാണ്. പാലക്കാട് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന ആസൂത്രിതപ്രവര്‍ത്തനം മാധ്യമങ്ങളും പൊതുസമൂഹവും ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

സംഘര്‍ഷങ്ങളുണ്ടാക്കി മേല്‍ക്കോയ്മ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സംജിത്ത് ഉള്‍പ്പടെയുള്ള ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവണം. സക്കീര്‍ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കംകുറിക്കേണ്ടിവരുമെന്നും എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, എസ്ഡിപിഐ ചിറ്റൂര്‍ മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ അത്തിമണി, എസ്ഡിപിഐ എലപ്പുള്ളിപ്പാറ പഞ്ചായത്ത് കമ്മിറ്റി അംഗം സുബൈര്‍ എലപ്പുള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it