Kannur

മുസ് ലിം ലീഗ് ആരോപണം പാര്‍ട്ടിയുടെ വിജയം അംഗീകരിക്കുന്നതിലുള്ള മനോവിഷമം: എസ് ഡിപിഐ

മുസ് ലിം ലീഗ് ആരോപണം പാര്‍ട്ടിയുടെ വിജയം അംഗീകരിക്കുന്നതിലുള്ള മനോവിഷമം: എസ് ഡിപിഐ
X
ഇരിട്ടി: മുസ് ലിം ലീഗ് എസ് ഡിപിഐയ്‌ക്കെതിരേ ഉന്നയിക്കുന്ന സിപിഎം ബാന്ധവം ബാലിശവും പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയം അംഗീകരിക്കുന്നതിലുള്ള മനോവിഷമവുമാണെന്ന് എസ് ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. പ്രഥമ ഇരിട്ടി നഗരസഭ ഭരിക്കാന്‍ കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ലീഗിന്റെ പിടിപ്പുകേടില്‍ സിപിഎം ഭരണം പിടിക്കുകയായിരുന്നു. അന്ന് പാര്‍ട്ടി വിപ്പ് ലംഘിച്ച അംഗങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ നേതാവിനെ പുറത്താക്കിയാണ് മുസ് ലിം ലീഗ് ഈ വിചിത്ര ആരോപണം ഉന്നയിക്കുന്നത്. ഇടതുവലത് മുന്നണികളുടെ ജനവിരുദ്ധ വികസന നയങ്ങളെയും, ബിജെപിയുടെ വര്‍ഗീയ ഫാഷിസത്തെയും ശക്തമായി നേരിട്ടാണ് പാര്‍ട്ടി കരുത്തുറ്റ വിജയം നേടിയത്. പാര്‍ട്ടി മുന്നോട്ടുവച്ച ബദല്‍ വികസന കാഴ്ചപ്പാടിനു അനുകൂലമായ തരംഗമാണ് ഇരിട്ടി നഗരസഭയിലുള്‍പ്പെടെ കേരളത്തില്‍ എസ് ഡിപിഐയ്ക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടാക്കിയത്. മുന്നണികള്‍ക്കെതിരേ ഒറ്റയ്ക്കു നിന്ന് എസ് ഡിപിഐ നേടിയ വിജയത്തിന്റെ നിറം കെടുത്താന്‍ കൊണ്ടുപിടിച്ച ശ്രമമാണ് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നത്.

പുന്നാട് വാര്‍ഡില്‍ എസ് ഡിപിഐയുടെ വിജയം തടയാന്‍ ആര്‍എസ്എസുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് സംഘപരിവാര്‍ നിയന്ത്രിത സ്ഥാപനത്തിന് അവിഹിതമായി നികുതിപ്പണം നല്‍കാന്‍ ശ്രമിച്ചതിന്റെ ഉപകാരമാണോയെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കണം. എസ് ഡിപിഐയുടെ സമയോചിതമായ ഇടപെടലാണ് ആര്‍എസ്എസിന് അവിഹിത മാര്‍ഗത്തില്‍ സഹായം നല്‍കാനുള്ള നീക്കം പൊളിയാനും പൊതുജനങ്ങള്‍ അറിയാനും കാരണമായത്. അണികളുടെ എതിര്‍പ്പുകള്‍ മറികടന്ന് എസ് ഡിപിഐയെ പരാജയപ്പെടുത്താന്‍ രൂപപ്പെടുത്തിയ സഖ്യം എട്ടുനിലയില്‍ പൊട്ടിയതും പാര്‍ട്ടിക്കെതിരേ കുപ്രചാരണം നടത്താന്‍ ലീഗിനെ പ്രേരിപ്പിക്കുന്നുണ്ടാവാം. 'വിവേചനമില്ലാത്ത വികസനം' എന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ജനവിധി അംഗീകരിക്കുക എന്നത് ജനാധിപത്യത്തിലെ പ്രാഥമിക മര്യാദയാണ്. എന്നാല്‍ അത് ചെയ്യാതെ എസ് ഡിപിഐയുടെ തിളക്കമാര്‍ന്ന വിജയത്തെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ കൊണ്ട് നേരിടുന്നത് ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്ന തരംതാണ നിലപാടണ്. ഇരിട്ടി നഗരസഭയില്‍ ശക്തമായ സാന്നിധ്യമായ എസ് ഡിപിഐ മുക്കൂട്ട് മുന്നണികളുടെ ഒരു അവിഹിത ഇടപെടലും ഇനി അനുവദിക്കില്ല. നഗരസഭയില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുകയും കരുത്തുറ്റ പ്രതിപക്ഷമായി പാര്‍ട്ടി നഗരസഭക്കകത്തും പുറത്തും നിലയുറപ്പിക്കുകയും ചെയ്യും. ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന പരമ്പരാഗത പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ ഉള്‍പ്പെടെ എസ് ഡിപിഐയിലേക്ക് കടന്നുവരാന്‍ നിരവധി പേര്‍ സന്നദ്ധമായിട്ടുണ്ട്. ഇത് തടയാന്‍ കേവല പത്രകുറിപ്പുകള്‍ കൊണ്ടാവില്ല. പാര്‍ട്ടി ഘടന ശക്തിപ്പെടുത്തുന്നതോടൊപ്പം ജനങ്ങളുടെ ക്ഷേമത്തിനും അവകാശത്തിന് വേണ്ടിയും എസ് ഡിപിഐ നിലകൊള്ളുമെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി എം അഷ്‌റഫ്, യൂനുസ് ഉളിയില്‍, മുഹമ്മദ് കാപ്പുംകടവ്, തമീം പെരിയത്തില്‍, പി ഫൈസല്‍, സി എം നസീര്‍, യൂനുസ് വിളക്കോട് സംസാരിച്ചു.

Muslim League alleges frustration over party victory: SDPI

Next Story

RELATED STORIES

Share it