Big stories

വേതനവര്‍ധന: സംസ്ഥാനത്തെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്; വ്യാഴാഴ്ച സൂചനാ പണിമുടക്ക്

വേതനവര്‍ധന: സംസ്ഥാനത്തെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്; വ്യാഴാഴ്ച സൂചനാ പണിമുടക്ക്
X

തൃശൂര്‍: വേതനവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യാശുപത്രിയിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ദിവസ വേതനം 1,500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. വേതനവര്‍ധന ആവശ്യപ്പെട്ട് രണ്ടുതവണയായി നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. 13 ജില്ലകളിലെ സ്വകാര്യാശുപത്രി മാനേജ്‌മെന്റുകള്‍ക്ക് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പണിമുടക്ക് നോട്ടിസ് നല്‍കി. വ്യാഴാഴ്ച തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് നഴ്‌സുമാരുടെ സംഘനയായ യുഎന്‍എയുടെ തീരുമാനം. ഒപി ബഹിഷ്‌കരിക്കുന്ന നഴ്‌സുമാര്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

സ്വകാര്യാശുപത്രികളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുക, സ്വകാര്യാശുപത്രികളില്‍ തൊഴില്‍ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കുക, നിയമലംഘനം നടത്തുന്ന മാനേജ്‌മെന്റുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് യുഎന്‍എ ഉന്നയിക്കുന്ന മറ്റാവശ്യങ്ങള്‍. വ്യാഴാഴ്ച തൃശൂര്‍ കലക്ടറേറ്റിലേക്ക് നഴ്‌സുമാരുടെ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ആവശ്യപ്പെട്ട വേതന വര്‍ധനയുടെ 50 ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎന്‍എ അറിയിച്ചു.

അവസാനമായി നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടത്തിയത് 2017ലാണ്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ശമ്പള വര്‍ധനവ് നടപ്പാക്കണമെന്നാണ് നിയമം. നിലവില്‍ അഞ്ച് വര്‍ഷമായിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. വേതന വര്‍ധനവില്‍ രണ്ടുതവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫിസിലും തൃശൂര്‍ ലേബര്‍ കമീഷണര്‍ ഓഫിസിലും ചര്‍ച്ചകള്‍ നടന്നു. കൊച്ചിയിലെ ചര്‍ച്ച സമവായമാവാതെ പിരിയുകയും തൃശൂരിലെ ചര്‍ച്ചയിലെ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

Next Story

RELATED STORIES

Share it