Big stories

കർഷക പ്രക്ഷോഭം: പഞ്ചാബിലും ഹരിയാനയിലും ബിജെപിയിൽ നിന്ന് വൻ കൊഴിഞ്ഞുപോക്ക്‌

പാര്‍ട്ടിയുടെ കോര്‍കമ്മിറ്റിയിലെ ഏക സിഖ് മുഖമായ മല്‍വീന്ദര്‍ സിങ് ഖാങ് അടക്കം നിരവധി ബിജെപി നേതാക്കള്‍ ജനുവരിയില്‍ മാത്രം രാജിവച്ചിട്ടുണ്ട്.

കർഷക പ്രക്ഷോഭം: പഞ്ചാബിലും ഹരിയാനയിലും ബിജെപിയിൽ നിന്ന് വൻ കൊഴിഞ്ഞുപോക്ക്‌
X

ഛണ്ഡീഗഢ്‌: രാജ്യതലസ്ഥാന അതിര്‍ത്തികളില്‍ രണ്ടു മാസത്തിലേറെയായി നടക്കുന്ന കര്‍ഷക പ്രക്ഷോഭം പഞ്ചാബിലും ഹരിയാനയിലും ബിജെപിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. 'അവര്‍ ഞങ്ങളെ എല്ലായിടത്തും പിന്തുടരുന്നു' പഞ്ചാബിലെ മുതിര്‍ന്ന ബിജെപി നേതാവ് രമേശ് ശര്‍മയുടെ വാക്കുകളാണിത്.

2015 ല്‍ ബിജെപി-അകാലിദള്‍ സഖ്യം തൂത്തുവാരിയ പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. മൂന്നില്‍ രണ്ട് സീറ്റുകളിലും ബിജെപിക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താനായിട്ടില്ല. സ്ഥാനാര്‍ഥികള്‍ ഉള്ളയിടങ്ങളില്‍ പ്രചരണത്തിനിറങ്ങാനും സാധിക്കുന്നില്ല. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നില്‍ നിരന്തരം കര്‍ഷക സംഘടനകള്‍ ധര്‍ണകള്‍ നടത്തുന്നു. രാവും പകലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ.

പാര്‍ട്ടിയുടെ കോര്‍കമ്മിറ്റിയിലെ ഏക സിഖ് മുഖമായ മല്‍വീന്ദര്‍ സിങ് ഖാങ് അടക്കം നിരവധി ബിജെപി നേതാക്കള്‍ ജനുവരിയില്‍ മാത്രം രാജിവച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ബിജെപി പതാക നീക്കം ചെയ്തു മാത്രമേ പുറത്തിറങ്ങാനാകുന്നുള്ളൂവെന്ന് ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞു.

ഞങ്ങളെ കാണുമ്പോഴെല്ലാം പ്രക്ഷോഭകർ ഘരാവോ ചെയ്യുന്നുവെന്ന് ജലന്ധർ മുൻ ബിജെപി ജില്ലാ പ്രസിഡന്റും സംഗ്രൂർ ജില്ലയിലെ സുനമിൽ നടന്ന നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി ചുമതലയുള്ള ശർമ പറയുന്നു. സുനമിൽ തന്നെ ബിജെപി ജില്ലാ പ്രസിഡന്റ് ഋഷിപാൽ ഖേര, പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിനോദ് ഗുപ്ത എന്നിവരുടെ വസതികൾക്ക് പുറത്ത് അനിശ്ചിതകാല ഉപരോധം നടക്കുന്നുണ്ട്.

എട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍-പഞ്ചായത്തുകളിലേക്കുമായി നടക്കുന്ന തിരഞ്ഞെടുപ്പ് പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 14-നാണ് തിരഞ്ഞെടുപ്പ്. പഞ്ചാബിലെ ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായിരുന്ന അകാലിദള്‍ കര്‍ഷ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സഖ്യം ഉപേക്ഷിച്ചിരുന്നു.

കര്‍ഷക സമരം നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനോടും ചില കര്‍ഷക സംഘടനകള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. അതേസമയം രാഷ്ട്രീയപരമായും ജനാധപത്യപരമായും ബിജെപിക്ക് തിരിച്ചടി നല്‍കാൻ കര്‍ഷകര്‍ക്കുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ബിജെപിയുടെ മുതിർന്ന നേതാവും പഞ്ചാബ് സംസ്ഥാന പ്രസിഡന്റുമായ അശ്വനി ശർമ ഒക്ടോബർ മുതൽ പ്രതിഷേധം നേരിടുന്നുണ്ട്. അദ്ദേഹം ഇപ്പോൾ പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് വെട്ടിച്ചുരുക്കി. കർഷകരെ അർബൻ നക്സൽ എന്നു വിളിച്ചതിനെത്തുടർന്ന് മറ്റൊരു ബിജെപി നേതാവ് ഹർജിത് സിങ് ഗ്രേവൽ ഡിസംബർ പകുതി മുതൽ അനിശ്ചിതകാല ഉപരോധവും ബഹിഷ്കരണവും നേരിടുകയാണ്.

ഹരിയാനയിലും ബിജെപി സമാനമായ വെല്ലുവിളിയാണ് നേരിടുന്നത്. ജനുവരിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ഹെലികോപ്ടര്‍ ഇറങ്ങാന്‍ പോലും കര്‍ഷകര്‍ സമ്മതിച്ചില്ല. 1500 പോലിസുകാരെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി‌ പങ്കെടുക്കേണ്ട വേദി പ്രതിഷേധിക്കാര്‍ കൈയ്യേറി.

കര്‍ഷകപ്രക്ഷോഭം ശക്തമായ ജില്ലകളില്‍ ബിജെപി നേതാക്കള്‍ക്ക് വീടുവിട്ടു പുറത്തിറങ്ങാന്‍ പോലിസിന്റെ സഹായം ആവശ്യമാണ്. ബിജെപിയുടെ സഖ്യ കക്ഷിയായ ജെജെപി നേതാക്കളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ബിജെപി-ജെജെപി നേതാക്കളെ പൊതുവേദികളില്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ സഖ്യം ഉപേക്ഷിക്കാന്‍ ജെജെപിയില്‍ സമ്മര്‍ദ്ദമേറുന്നുമുണ്ട്‌.

Next Story

RELATED STORIES

Share it