Big stories

ആദ്യം നേതാക്കളുടെ കൊലവിളി; പിന്നാലെ ആര്‍എസ്എസ് കൊലക്കത്തി..! ഇത് കേരളമോ ഗുജറാത്തോ..?

തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ ബിജെപി കൗണ്‍സിലറും ആര്‍എസ്എസ് പ്രാദേശിക നേതാവുമായ വിജേഷ് നടത്തിയ കൊലവിളി പ്രസംഗത്തിന് ശേഷമാണ് ഹരിദാസന്റെ കൊലപാതകം നടന്നിരിക്കുന്നത്. ക്ഷേത്രത്തിലെ ഉല്‍സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിലാണ് വിജേഷ് കൃത്യമായ ഭീഷണി മുഴക്കിയത്.

ആദ്യം നേതാക്കളുടെ കൊലവിളി; പിന്നാലെ ആര്‍എസ്എസ് കൊലക്കത്തി..! ഇത് കേരളമോ ഗുജറാത്തോ..?
X

പി സി അബ്ദുല്ല

കോഴിക്കോട്: എതിരാളികളെ അരുംകൊല ചെയ്യുന്നതില്‍ ആര്‍എസ്എസ് ഇപ്പോള്‍ കേരളത്തില്‍ പ്രയോഗിക്കുന്നത് ഗുജറാത്ത് മോഡല്‍ ഭീകരത. ആര്‍എസ്എസ് നേതാക്കള്‍ കൊലവിളി പ്രസംഗം നടത്തി സ്ഥലം വിട്ടതിന് പിന്നാലെ മാരകായുധങ്ങളുമായെത്തിയ ഹിന്ദുത്വ ഭീകരര്‍ മുസ്‌ലിംകളെ കൊന്നൊടുക്കിയ ഗുജറാത്ത് രീതിയാണ് ബിജെപി- ആര്‍എസ്എസ് നേതൃത്വം ഇപ്പോള്‍ കേരളത്തിലും നടപ്പാക്കുന്നത്. ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് മുഹമ്മദ് ഷാനെ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയത് ഗുജറാത്ത് മോഡല്‍ ആസൂത്രണത്തിലൂടെയാണ്.

ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കരി ആലപ്പുഴയില്‍ കൊലവിളി പ്രസംഗം നടത്തിയതിനു പിന്നാലെയാണ് യാതൊരു പ്രകോപനവുമില്ലാതെ ആര്‍എസ്എസ് കൊലയാളികള്‍ ഷാനിനു നേരേ ചാടിവീണത്. സമാനമായ ആര്‍എസ്എസ് ആസൂത്രണം തന്നെയാണ് ഇപ്പോള്‍ തലശ്ശേരി പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിലും തെളിയുന്നത്. രണ്ട് സംഭവങ്ങളിലും ആര്‍എസ്എസ് ഗൂഢാലോചന തടയുന്നതിലുള്ള പോലിസിന്റെ ഗുരുതര വീഴ്ചയും പ്രകടമാണ്.

തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മല്‍സ്യത്തൊഴിലാളിയായ ഹരിദാസന്‍ കൊല്ലപ്പെട്ടത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന വഴിയാണ്. തലശ്ശേരിയിലെ സജീവ സിപിഎം പ്രവര്‍ത്തകനാണ് ഹരിദാസന്‍. ഒരാഴ്ച മുമ്പ് ഉല്‍സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സിപിഎം- ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരേ ആക്രമണമുണ്ടായിരിക്കുന്നത്.

എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയതിനു സമാനമായി ആര്‍എസ്എസ് നേതാവ് മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് ഹരിദാസന്റെ കൊലപാതകവും നടപ്പാക്കിയത്. തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ ബിജെപി കൗണ്‍സിലറും ആര്‍എസ്എസ് പ്രാദേശിക നേതാവുമായ വിജേഷ് നടത്തിയ കൊലവിളി പ്രസംഗത്തിന് ശേഷമാണ് ഹരിദാസന്റെ കൊലപാതകം നടന്നിരിക്കുന്നത്. ക്ഷേത്രത്തിലെ ഉല്‍സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിലാണ് വിജേഷ് കൃത്യമായ ഭീഷണി മുഴക്കിയത്. ഇയാളുടെ വാക്കുകളില്‍ കടുത്ത പ്രതികാരത്തിനുള്ള ആഹ്വാനം വ്യക്തമാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ചാണ് വിജേഷ് സിപിഎമ്മിനെതിരേ ഭീഷണി മുഴക്കുന്നത്.

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വധിച്ച ഗൂഢാലോചനയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വല്‍സന്‍ തില്ലങ്കേരിയുടെ പങ്ക് വ്യക്തമാക്കുന്നതായിയുന്നു കൊലവിളി പ്രസംഗം. ഷാന്‍ വധത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വല്‍സന്‍ തില്ലങ്കേരി ആലപ്പുഴയിലുണ്ടായിരുന്നു. പല കലാപക്കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ വല്‍സന്‍ തില്ലങ്കേരി ഒരു വിഭാഗത്തിനെതിരേ വാളെടുത്തിറങ്ങണമെന്ന പ്രകോപനപരമായ പ്രസംഗമാണ് ആലപ്പുഴയില്‍ നടത്തിയത്.

ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ വര്‍ഗീയ കലാപമായിരുന്നു ആര്‍എസ്എസ് ലക്ഷ്യം. ഷാന്‍ വധക്കേസിലെ രണ്ട് പ്രതികളെ ആര്‍എസ്എസ് കാര്യാലയത്തില്‍നിന്നാണ് പിടികൂടിയത്. സംസ്ഥാന പോലിസ് സേനയില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് പോലിസിനെ പ്രതിക്കൂട്ടിലാക്കിയ ഷാന്‍ വധവും ഇപ്പോള്‍ ഹരിദാസന്റെ കൊലപാതകലും അരങ്ങേറിയത്. ഷാന്‍ വധക്കേസില്‍ വല്‍സന്‍ തില്ലങ്കേരിക്കെതിരായ തെളിവുകളും ആരോപണങ്ങളും പോലിസ് അവഗണിച്ചത് ആര്‍എസ്എസ്സിന് കരുത്തായി. അതിന്റെ ബലത്തിലാണ് ഷാന്‍ വധത്തിന് സമാനമായ രീതിയില്‍ തലശ്ശേരിയില്‍ ഹരിദാസന്റെ കൊലയും നടപ്പാക്കിയത്.

Next Story

RELATED STORIES

Share it