Big stories

സഫൂറ സര്‍ഗാറിന് ഒടുവില്‍ ജാമ്യം

മാനുഷിക പരിഗണന വച്ച് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡല്‍ഹി പോലിസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സഫൂറ സര്‍ഗാറിന് ഒടുവില്‍ ജാമ്യം
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിഅ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് ഒടുവില്‍ ഉപാധികളോടെ ജാമ്യം. മാനുഷിക പരിഗണന വച്ച് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഡല്‍ഹി പോലിസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് രാജീവ് ഷഖ്ദര്‍ ജാമ്യം അനുവദിച്ചത്.

ജാമ്യേപക്ഷയുടെ മെറിറ്റ് പരിഗണിക്കാതെ, ഇത് ഒരു മാതൃകയായി കണക്കാക്കാതെ, അന്വേഷണം നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ സഫൂറയെ ജാമ്യത്തില്‍ വിട്ടയക്കുന്നതില്‍ സര്‍ക്കാറിന് പ്രശ്‌നമില്ലെന്ന് ഡല്‍ഹി പോലിസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവിന്റെയും പത്തായിരം രൂപയുടെ വ്യക്തി ബോണ്ടിന്റെയും ചില ഉപാധികളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കേസന്വേഷണത്തില്‍ ഇടപെടരുത്, അന്വേഷണം തടസ്സപ്പെടുത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം,

ഡല്‍ഹി വിടുന്നതിനുമുമ്പ് ബന്ധപ്പെട്ട കോടതിയുടെ അനുമതി വാങ്ങണം, ഓരോ 15 ദിവസത്തിലൊരിക്കല്‍ ഒരു ഫോണ്‍ കോളിലൂടെ അന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടണം തുടങ്ങിയവയാണ് ഉപാധികള്‍. ഈ കേസിലോ മറ്റേതെങ്കിലും കേസിലോ ഉത്തരവ് 'ഒരു മാതൃകയായി കണക്കാക്കരുത്' എന്ന് കോടതി വ്യക്തമാക്കി.

23 ആഴ്ച ഗര്‍ഭിണിയായ സഫൂറയെ കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനിടെ തിഹാര്‍ ജയിലില്‍ അടച്ചത് വ്യാപക പ്രതിഷേധത്തിനും കടുത്ത ആശങ്കകള്‍ക്കും വഴിവച്ചിരുന്നു. ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഏപ്രില്‍ 10നാണ് യുഎപിഎ ചുമത്തി 27കാരിയായ സഫൂറയെ അറസ്റ്റ് ചെയ്തത്.

ജാമിഅയിലെ അക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത സഫൂറയെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപക്കേസിലും പ്രതിചേര്‍ത്ത് യുഎപിഎ അടക്കമുള്ളവ ചുമത്തി ജയില്‍ മോചനത്തിന് വഴിയടക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള പട്യാല ഹൗസ് കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജിന്റെ ഉത്തരവിനെതിരേ ജൂണ്‍ നാലിനാണ് സഫൂറ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it