Big stories

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
X

മോസ്‌കോ: യുക്രെയ്‌നില്‍ കുടുങ്ങിയ ജനങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് താല്‍ക്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് വെടിനിര്‍ത്തല്‍ നിലവില്‍ വരും. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്‌നിക് ന്യൂസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മരിയുപോള്‍, വൊള്‍നോവാക്ക എന്നിവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനായാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റ് മേഖലകളില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവുമോയെന്നതില്‍ വ്യക്തതയില്ല.വെടിനിര്‍ത്തലിന്റെ സമയപരിധിയെ സംബന്ധിച്ച് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ആറ് മണിക്കൂര്‍ സമയത്തേക്ക് വെടിനിര്‍ത്തല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്ന്‍ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

ഇതോടെ, യുക്രെയ്‌നിലെ സുമി, ഖാര്‍ഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പുറത്ത് എത്തിക്കാന്‍ വഴി തുറക്കും. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖാര്‍ഖീവില്‍ നിന്നും സുമിയില്‍ നിന്നും കുടുങ്ങി കിടക്കുന്നവരെ ഇങ്ങോട്ട് മാറ്റാനാണോ റഷ്യയുടെ പദ്ധതി എന്നറിയില്ല.

യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളില്‍ 25000ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സുമി, ഖാര്‍കീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം മന്ദഗതിയിലാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇവരെ സുഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുെ്രെകന്‍, റഷ്യന്‍ സര്‍ക്കാരുകളുമായി സമ്പര്‍ക്കം തുടരുകയാണെന്നും ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it