Big stories

'ഹിന്ദു ബാങ്ക്, അക്ഷയ ശ്രീ, ഗ്രാമീണ്‍ സമൃതി സൂപ്പര്‍മാര്‍ക്കറ്റുകള്‍'; കേരളത്തിലേക്ക് നുഴഞ്ഞ് കയറ്റം ശക്തമാക്കാന്‍ ആര്‍എസ്എസ്

ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസിന് സഹകരണ മേഖലയില്‍ ശക്തമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്ന് കേന്ദ്ര പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാന്‍ ഡി ദനുരാജ് പറഞ്ഞു.

ഹിന്ദു ബാങ്ക്, അക്ഷയ ശ്രീ, ഗ്രാമീണ്‍ സമൃതി സൂപ്പര്‍മാര്‍ക്കറ്റുകള്‍;  കേരളത്തിലേക്ക് നുഴഞ്ഞ് കയറ്റം ശക്തമാക്കാന്‍ ആര്‍എസ്എസ്
X

കോഴിക്കോട്: സഹകരണ സ്ഥാപനങ്ങള്‍ രൂപീകരിച്ച് കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ ഉള്‍പ്പടെ വോട്ടര്‍മാരിലേക്ക് നുഴഞ്ഞ് കയറാന്‍ ദീര്‍ഘകാല പദ്ധതികളുമായി ആര്‍എസ്എസ്. ഹിന്ദു ബാങ്ക്, അക്ഷയ ശ്രീ, ഗ്രാമീണ്‍ സമൃതി ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മഹിള സെല്‍സ് എന്നിവയിലൂടെ ഗ്രാമീണ മേഖലയില്‍ ജനങ്ങളെ സംഘടിപ്പിക്കാനുള്ള പദ്ധതിയാണ് രഹസ്യമായി നടപ്പാക്കുന്നത്. ആര്‍എസ്എസ്-ബിജെപി ബാന്ധവം പരസ്യമാക്കാതെ ചെറുകിട കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രാദേശിക പേരുകള്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലും, തൃപ്പുണ്ണിത്തുറ മേഖലയിലും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ ശക്തിപ്പെട്ടതായും തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബിജെപിക്ക് നേട്ടം കൊയ്യാനായതായും 'ദി ന്യൂസ് മിനുറ്റ്' റിപ്പോര്‍ട്ടില്‍ പറയുന്നു.


കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ സഹകരണ വകുപ്പ് കൊണ്ട് വന്നതോടെ അതിന്റെ ചുവട് പിടിച്ച് കേരളത്തിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ആര്‍എസ്എസ് തന്ത്രം. ഇടതുമുന്നണി തങ്ങളുടെ അടിത്തറ കെട്ടിപ്പൊക്കിയിരിക്കുന്നത് കേരളത്തിലെ സഹകരണ മേഖലയില്‍ നിന്നാണെന്ന കണ്ടെത്തലാണ് ആര്‍എസ്എസ് മാതൃകയാക്കുന്നത്.

കേരളത്തിലെ വിപുലമായ സഹകരണ മേഖലയില്‍ പിടിമുറുക്കുക എന്നത് തന്നേയാണ് ആര്‍എസ്എസ് ലക്ഷ്യം. ജീവിതത്തിന്റെ സമസ്ത മേഖലയിലും കടന്നുചെല്ലുന്ന സാമ്പത്തിക ഇടപാടുകളില്‍ പിടിമുറുക്കുന്നതോടെ വലിയ തോതില്‍ വോട്ട് സമാഹരിക്കാന്‍ കഴിയുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.

സഹകരണ സംഘം റജിസ്ട്രാറുടെ നിയന്ത്രണത്തില്‍ അപെക്‌സ് മുതല്‍ െ്രെപമറി തലം വരെയുള്ള 15,892 സംഘങ്ങളുണ്ട് കേരളത്തില്‍. ഇതിനു പുറമേ വിവിധ വകുപ്പുകളുടെ കീഴിലുള്ള ഫംക്ഷനല്‍ രജിസ്ട്രാര്‍മാരുടെ കീഴില്‍ 7600ലധികം സംഘങ്ങള്‍ ക്ഷീരം, കയര്‍ , കൈത്തറി, ഖാദി, വ്യവസായം, മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ കണ്ണ് നട്ടാണ് ആര്‍എസ്എസ് പദ്ധതികള്‍ തയ്യാറാക്കുന്നത്.

1978ല്‍ ആര്‍എസ്എസ് രൂപം നല്‍കിയ സഹകാര്‍ ഭാരതിയിലൂടെ സ്വയം സഹായ സംഘങ്ങളും സ്ഥാപനങ്ങളും ശക്തിപ്പെടുത്താനാണ് സംഘപരിവാര്‍ ലക്ഷ്യം. പ്രാദേശിക തലത്തില്‍ വ്യക്തികളെ ഉള്‍പ്പെടുത്തി ചെറിയ കൂട്ടായ്മകള്‍ രൂപകരിക്കുന്നതിലൂടെയാണ് തുടക്കം. കുടില്‍ വ്യവസായങ്ങളേയും കുടുംബശ്രീ മാതൃകയിലുള്ള പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. ഗുജറാത്തില്‍ നടപ്പാക്കി വിജയിച്ച 'അമുല്‍' പോലുള്ള മാതൃകയും ആര്‍എസ്എസ്സിന് മുന്നിലുണ്ട്. സ്വയം സഹായ സംഘത്തിലെ അംഗങ്ങള്‍ തന്നെ ഷെയര്‍ ചേര്‍ന്ന് സംഘത്തിന്റെ വരവ്, ചിലവുകള്‍ വഹിക്കുന്നു. സ്ഥാപനത്തില്‍ നിന്നുള്ള ലാഭവും ഇവര്‍ തന്നേ പങ്കിട്ടെടുക്കുന്ന രീതിയാണ് അവലംഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴ് പൊട്ടന്‍കാവിലുള്ള ഒരു ചായക്കട ഇത്തരത്തിലുള്ള സ്വയംസഹായ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. 19 പേരാണ് ഈ സംഘത്തില്‍ അംഗങ്ങളായിട്ടുള്ളത്. പൊട്ടന്‍കാവ് ദേവി പുരുഷ സംഘം എന്ന് പേരിട്ടുള്ള സംഘത്തിന് കീഴില്‍ രണ്ട് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകളും ഒരു പിക്ക് അപ് വാനും ഉണ്ട്. മൂന്ന് വര്‍ഷം മുന്‍പാണ് സംഘം തുടങ്ങിയതെന്നും അംഗങ്ങളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും സംഘം സെക്രട്ടറി കെ എസ് രാജേഷ് പറയുന്നു. സംഘം അക്ഷയ ശ്രീയുടെ ഭാഗമാണെന്നും രാജേഷ് പറഞ്ഞു. സഹകാര്‍ ഭാരതി രാജ്യ വ്യാപകമായി ആര്‍എസ്എസിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും അക്ഷയ ശ്രീ ആര്‍എസ്എസ് ബാന്ധവം പരസ്യമാക്കുന്നില്ല. സഹകാര്‍ ഭാരതിയിലൂടെ ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ആര്‍എസ്എസിന് സഹകരണ മേഖലയില്‍ ശക്തമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ടെന്ന് കേന്ദ്ര പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാന്‍ ഡി ദനുരാജ് പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ സഹകരണ സ്ഥാപനങ്ങളിലൂടെ അധികാരത്തിലെത്തിയ ചരിത്രവും ബിജെപിക്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ 2001 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് പി സുധാകരന്‍ പറഞ്ഞു. '2015 നാണ് കേരളത്തില്‍ അക്ഷയ ശ്രീ യൂനിറ്റുകള്‍ രൂപീകരിച്ചത്. 2018 മുതലാണ് വ്യവസ്ഥാപിതമായ പ്രവര്‍ത്തനം ആരംഭിച്ചത്'. അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തുള്ള ആനന്ദപുരം കോ-ഓപറേറ്റീവ് സൊസൈറ്റി സഹകാര്‍ ഭാരതിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സൊസൈറ്റിക്ക് 650 കോടിയുടെ നിക്ഷേപമുണ്ടെന്നും പി സുധാകരന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സഹകരണ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം ബിജെപിയുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്തുക എന്നത് തന്നേയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് പ്രാദേശിക തലങ്ങളിലാണ് അക്ഷയ ശ്രീ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘങ്ങളെ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകളായാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. താലൂക്ക്, ജില്ലാ, സംസ്ഥാനതല സംഘങ്ങളിലൂടെ കോ-ഓപറേറ്റീവ് സൊസൈറ്റികളായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. അക്ഷയ ശ്രീക്ക് കീഴില്‍ നിലവില്‍ 7300 സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ സംഘത്തിലും 10 മുതല്‍ 20 അംഗങ്ങളുണ്ട്. സംസ്ഥാനത്ത് മൊത്തം 1,40,000 പ്രവര്‍ത്തകരുമുണ്ട്.


സമൃതി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സ്ഥാപിച്ച് അക്ഷയ ശ്രീ യൂനിറ്റുകളും സ്വയം സഹായ സംഘങ്ങളും ഉല്‍പാദിപ്പിക്കുന്ന സാധനങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാനും സഹകാര്‍ ഭാരതി പദ്ധതി ആവിശ്കരിച്ചിട്ടുണ്ട്. ഭാരത് അഗ്രോ പ്രോസസിങ് ആന്റ് മാര്‍ക്കറ്റിങ് കോ-ഓപറേറ്റീവ് ലിമിറ്റഡ്(ബിഎഎംസിഒ) യുടെ സഹകരണത്തോടെ ഗ്രാമീണ്‍ സമൃതി സ്‌റ്റോറുകളുടെ ഫ്രാഞ്ചൈസികള്‍ നല്‍കുന്നതാണ് പദ്ധതി. 2020 ആഗസ്തിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇത്തരത്തില്‍ 24 സ്റ്റോറുകളാണുണ്ടായിരുന്നത്. പൗരത്വ സമരം ശക്തിപ്പെട്ട സമയത്ത് സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന വര്‍ഗീയ പ്രചാരണം നടത്തി ഗ്രാമീണ്‍ സമൃതി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വ്യാപകമാക്കാനും സംഘപരിവാരം ശ്രമം നടത്തി. നിലവില്‍ ഗ്രാമീണ്‍ സമൃതിയുടെ 36 സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ഉള്ളത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാന വ്യാപകമായി 1500 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ജില്ലയിലെ തൃപ്പുണ്ണിത്തുറ പേട്ട മെട്രോ സ്‌റ്റേഷന്റെ സമീപം ഒരു സമൃതി സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവശ്യ സാധനങ്ങളും പച്ചക്കറിയും വില്‍പ്പന നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ഏറെ തിരക്കുള്ള പ്രദേശത്താണ് സ്ഥാപിച്ചിട്ടുള്ളത്.

നിധി കമ്പനികളിലൂടെ ഹിന്ദു ബാങ്ക് രൂപീകരിച്ച് സഹകരണ മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ആര്‍എസ്എസ് പദ്ധതികള്‍ ആവിശ്കരിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത നിധി കമ്പനികളായാണ് ഇത്തരം ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. അഞ്ച് ലക്ഷം മാത്രം മൂലധനം ആവശ്യമുള്ള ഇത്തരം കമ്പനികള്‍ സംസ്ഥാന വ്യാപമാക്കി ഗ്രാമീണ സാമ്പത്തിക മേഖലയില്‍ പിടിമുറുക്കാനാണ് സംഘപരിവാര്‍ ശ്രമം. വനിതാ കൂട്ടായ്മകളും സ്വയം സഹായ സംഘങ്ങളും ഹിന്ദു ബാങ്കും സൂപ്പര്‍ മാര്‍ക്കറ്റുകളും രൂപീകരിച്ച് സഹകരണ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് അമിത് ഷായുടെ കീഴിലുള്ള കേന്ദ്ര സഹകരണ വകുപ്പും ശക്തിപകരും.

Next Story

RELATED STORIES

Share it