Big stories

തെലങ്കാന ഓപറേഷന്‍ താമര; തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്ക് ഔട്ട് നോട്ടീസ്

തെലങ്കാന ഓപറേഷന്‍ താമര; തുഷാര്‍ വെള്ളാപ്പള്ളിക്ക് ലുക്ക് ഔട്ട് നോട്ടീസ്
X

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കു തെലങ്കാന പോലിസിന്റെ ലുക്കൗട്ട് നോട്ടിസ്. ഓപറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാവാതിരുന്നതിനാലാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. എറണാകുളം അമൃത ആശുപത്രിയിലെ അഡീഷനല്‍ ജനറല്‍ മാനേജര്‍ ഡോ. ജഗ്ഗു സ്വാമിക്കെതിരേയും ലുക്കൗട്ട് നോട്ടിസുണ്ട്. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് കൂടുതല്‍ സമയം തേടി.

മൊബൈല്‍ ഫോണ്‍ അടക്കം ഹാജരാക്കണമെന്നും സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും ബി എല്‍ സന്തോഷിന് അയച്ച നോട്ടിസില്‍ പോലിസ് വ്യക്തമാക്കിയിരുന്നു. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപറേഷന്‍ താമര' പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ആരോപിച്ചിരുന്നു. ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നായിരുന്നു കെസിആറിന്റെ ആരോപണം.

തുഷാറിന്റെ ഏജന്റുമാര്‍ ടിആര്‍എസിന്റെ എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വിഡിയോയും കെസിആര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്കുവേണ്ടി ഇടപെട്ടത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. അമിത്ഷായും തുഷാറും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോകളും മറ്റു ചില രേഖകളും വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. ബിഡിജെഎസ് പ്രസിഡന്റ് ആയ തുഷാറാണ് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ പുറകിലെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

പി രോഹിത് റെഡ്ഢി എംഎല്‍എയുടെ ഹൈദരാബാദിനു സമീപത്തുള്ള ഫാംഹൗസിലെ രഹസ്യ കാമറകളില്‍ നിന്നുള്ള് ദൃശ്യങ്ങളാണ് പുറത്തുവിട്ടിരുന്നത്. രോഹിത് റെഡ്ഢിയുടെ പരാതിയെ തുടര്‍ന്നാണ് രാമചന്ദ്ര ഭാരതി, കോര്‍ നന്ദു കുമാര്‍, സിംഹയാജി സ്വാമി എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബിജെപിയിലേക്ക് കൂറുമാറാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് പരാതി.

ബിജെപിയിലേക്ക് കൂറുമാറിയാലുള്ള സാമ്പത്തിക നേട്ടത്തെപ്പറ്റി 4 എംഎല്‍എമാരോട് അറസ്റ്റിലായവര്‍ വിശദീകരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതിനിടെ രോഹിത് റെഡ്ഢി തുഷാര്‍ വെള്ളാപ്പള്ളിയുമായി സംസാരിക്കുന്നത് മൊബൈല്‍ സ്പീക്കര്‍ ഓണാക്കി കേള്‍പ്പിക്കുന്നുണ്ട്. 'നാളെ മുതല്‍ വിഷയം പരിഗണിക്കാം, ഞാന്‍ ബി എല്‍ സന്തോഷുമായി (ദേശീയ ജനറല്‍ സെക്രട്ടറി) തിയ്യതിയെപ്പറ്റി സംസാരിക്കാം' എന്ന് പറയുന്നത് തുഷാര്‍ ആണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. തുടര്‍ന്ന് തെലങ്കാന പോലിസ് കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടിസ് നല്‍കിയിരുന്നു. 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാവാനാണ് നോട്ടിസ് നല്‍കിയത്ു. മലയാളിയായ നല്‍ഗൊണ്ട എസ്പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയിലെത്തിയത്. ജഗ്ഗു സ്വാമിയെ തേടിയും തെലങ്കാന പോലിസ് സംഘം കേരളത്തിലെത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ആശുപത്രിയിലും ഓഫിസിലും വസതിയിലും റെയ്ഡ് നടത്തി ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ പോലിസ് ശേഖരിച്ചു. ജഗ്ഗു സ്വാമിയെ കണ്ടെത്താത്തതിനാല്‍ നോട്ടിസ് വസതിയിലെ ചുമരില്‍ പതിപ്പിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it