Big stories

ശവമഞ്ചം തോളിലേറ്റി; ഹിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ച് മുസ്ലിംകള്‍

കൊറോണക്കാലത്ത് ബുലന്ദ്ഷഹറില്‍ നിന്നൊരു നന്‍മ വാര്‍ത്ത

ശവമഞ്ചം തോളിലേറ്റി; ഹിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ച് മുസ്ലിംകള്‍
X

ബുലന്ദ്ഷഹര്‍: കൊറോണ ഭീതിയില്‍ ലോകം ഭീതിയിലാണ്ടിരിക്കുമ്പോള്‍, കലാപങ്ങള്‍ക്കു പേരുകേട്ട ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നൊരു നന്‍മ വാര്‍ത്ത. അയല്‍വാസിയായ ഹിന്ദുമത വിശ്വാസി മരണപ്പെട്ടപ്പോള്‍, കൊറോണ ഭീതിയില്‍ സ്വസമുദായത്തില്‍പെട്ട ആരും തന്നെ സംസ്‌കരിക്കാനെത്താതെ വിഷമിച്ച മകന് എല്ലാവിധ സഹായവുമായെത്തിയത് നാട്ടുകാരായ മുസ് ലിംകള്‍. ബന്ധുക്കള്‍ പോലും മാറിനിന്നപ്പോള്‍ ഒരു ഹൈന്ദവ വിശ്വാസിയുടെ ശവമഞ്ചം തോളിലേറ്റി, എല്ലാ അന്ത്യകര്‍മങ്ങളും പൂര്‍ത്തിയാക്കിയാണ് മുസ് ലിം യുവാക്കള്‍ മടങ്ങിയത്.

ബുലന്ദ്ഷഹറിലെ ആനന്ദ് വിഹാറിലാണ് രാജ്യത്താകെ മാതൃകയായ സംഭവമുണ്ടായത്. ദരിദ്ര കുടുംബത്തില്‍പെട്ട രവിശങ്കര്‍ എന്നയാളാണ് അര്‍ബുദരോഗത്തെ തുടര്‍ന്ന് ശനിയാഴ്ച മരണപ്പെട്ടത്. ഇവരുടെ കുടുംബം താമസിക്കുന്ന സ്ഥലത്ത് കൂടുതലും മുസ് ലിംകളാണ്. തുടര്‍ന്ന് രവിശങ്കറിന്റെ മകന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമെല്ലാം പിതാവിന്റെ മരണത്തെ കുറിച്ച് സന്ദേശം നല്‍കി. എന്നാല്‍ ബന്ധുക്കള്‍ പോലുമെത്തിയില്ല. ഇതോടെ, മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് കുടുംബം ഏറെ ആശങ്കയിലായി. അപ്പോഴാണ് വിവരമറിഞ്ഞ് അയല്‍വാസികളായ മുസ് ലിം യുവാക്കള്‍ സഹായ ഹസ്തവുമായെത്തിയത്. കുടുംബത്തെ ആശ്വസിപ്പിച്ച ഇവര്‍ സംസ്‌കരിക്കാനാവശ്യമായ ശവമഞ്ചം തയ്യാറാക്കി. എല്ലാ മതാചാരങ്ങളും നടത്തിയ ശേഷം ശവമഞ്ചം തോളിലേറ്റി കാളി നദിയിലെ ശ്മശാനത്തിലെത്തിച്ചു. മൃതദേഹത്തില്‍ രവിശങ്കറിന്റെ മകന്‍ അഗ്‌നി പകര്‍ന്നു. ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രവിശങ്കറിന്റെ മകനോടൊപ്പമാണ് യുവാക്കള്‍ വീട്ടിലേക്ക് മടങ്ങിയത്.

'ഞങ്ങളുടെ മുസ് ലിംകളായ അയല്‍വാസികളെല്ലാം അന്ത്യകര്‍മങ്ങളില്‍ ഞങ്ങളെ സഹായിച്ചു. എല്ലാവരും വളരെയേറെ പിന്തുണയുമായെത്തി. ഞങ്ങള്‍ നാല് സഹോദരങ്ങളാണ്. ഞങ്ങളുടെ രണ്ട് സഹോദരിമാരും വിവാഹിതരാണ്. അതിനാല്‍ ഞാനും എന്റെ സഹോദരനും മാത്രമാണ് പരിപാലിക്കാന്‍ ഉണ്ടായിരുന്നതെന്നും രവിശങ്കറിന്റെ മകന്‍ പ്രമോദ് പറഞ്ഞു. 'രവിശങ്കര്‍ ഞങ്ങളുടെ അയല്‍വാസിയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ടു. അതിനുശേഷം ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ തീരുമാനിച്ചു. പ്രദേശത്തെ എല്ലാ മുസ്ലിംകളും ഒത്തുകൂടി അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുവന്നു. മാനവികതയാണ് മറ്റെന്തിനെക്കാളും മുകളിലെന്നും അയല്‍വാസികളിലൊരാളായ മുഹമ്മദ് സുബൈര്‍ പറഞ്ഞു.

നേരത്തേ, മുസ് ലിം വിരുദ്ധ കലാപങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍. 2015ല്‍ ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസന്വേഷിച്ച പോലിസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയിരുന്നു. ഗോവധം ആരോപിച്ച് ഹിന്ദുത്വര്‍ നടത്തിയ കലാപം തടയാനെത്തിയപ്പോഴാണ് സുബോധ് കുമാര്‍ സിങിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

Next Story

RELATED STORIES

Share it