Big stories

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: വിശ്വാസവോട്ടെടുപ്പില്‍ സുപ്രിംകോടതി ഉത്തരവ് നാളെ രാവിലെ 10.30ന്

ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് കോടതി ഹര്‍ജികളില്‍ വിധി പറയുന്നതിനായി മാറ്റിയത്. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: വിശ്വാസവോട്ടെടുപ്പില്‍ സുപ്രിംകോടതി ഉത്തരവ് നാളെ രാവിലെ 10.30ന്
X

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്തു ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ രാവിലെ 10.30ന് വിധി പറയും. വിശ്വാസ വോട്ടെടുപ്പില്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട ബിജെപിക്ക് ഇത് ഫലത്തില്‍ താത്കാലിക ആശ്വാസമാണ്. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് കോടതി ഹര്‍ജികളില്‍ വിധി പറയുന്നതിനായി മാറ്റിയത്. ജസ്റ്റിസുമാരായ എന്‍വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. ഗവര്‍ണര്‍ 14 ദിവസം നല്‍കിയിട്ടുണ്ടെന്നും സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമേ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സാധിക്കൂവെന്നും റോഹ്ത്തഗി കോടതിയെ അറയിച്ചു.

എന്നാല്‍, ഫഡ്‌നാവിസിനോട് ഉടന്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടണമെന്നാണ് പ്രതിപക്ഷകക്ഷികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ അഭിഭാഷകരുടെ വാദം ബിജെപിക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും എതിര്‍ത്തു. എത്രസമയത്തിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നത് ഗവര്‍ണറുടെ വിവേചനാധികാരമാണ്. ഇതില്‍ കോടതി ഇടപെടരുത്. മാത്രമല്ല, സ്പീക്കറെ തിരഞ്ഞെടുത്തതിന് ശേഷം മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാകൂ എന്നും റോത്തഗി ആവശ്യപ്പെട്ടു.

എന്നാല്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി സമയം അനുവദിക്കരുതെന്ന് എന്‍സിപിക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി വാദിച്ചു. സഭയിലെ ഏറ്റവും സീനിയര്‍ ആയ എംഎല്‍എയെ പ്രോ ടൈം സ്പീക്കറായി നിയമിച്ച് ഫഡ്‌നാവിസ് സര്‍ക്കാറിനെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് സിങ്‌വി വാദിച്ചു. സ്പീക്കര്‍ തിരഞ്ഞെടുക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാന്‍ അനുവദിക്കരുതെന്നും ഇത് ബിജെപിയുടെ കെണിയാണെന്നും മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു. അജിത് പവാറിനെ കൊണ്ട് വിപ്പ് കൊടുപ്പിച്ച് എന്‍സിപി അംഗങ്ങളെ അയോഗ്യരാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളും മറുപടിയും നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസില്‍ വിധി പറയാന്‍ നാളത്തേക്ക് മാറ്റി. കേസില്‍ ഇന്നും കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. കോടതി ആരംഭിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ കത്തുകള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് കൈമാറി. അജിത് പവാര്‍ നല്‍കിയ കത്തില്‍ 54 എംഎല്‍എമാരുടെ ഒപ്പുണ്ട്. 170 പേരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് തുഷാര്‍ മേത്ത കോടതിയില്‍ അറിയിച്ചു. കത്തില്‍ താനാണ് എന്‍സിപി നിയമസഭാ കക്ഷി നേതാവെന്ന് അജിത് പവാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തുഷാര്‍ മേത്ത പറഞ്ഞു.

ഗവര്‍ണറുടെ നടപടിയില്‍ പിഴവില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഫഡ്‌നവിസിന് ഗവര്‍ണര്‍ നല്‍കിയ കത്തും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടിയാണ് താന്‍ ഹാജരാകുന്നതെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് പുലര്‍ച്ചെ 5.47 നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ഫഡ്‌നാവിസ് രാവിലെ എട്ടുമണിക്കാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇത്ര അടിയന്തരമായി നടപടി സ്‌വീകരിക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നത് എന്നും ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചോദിച്ചു.

അജിത് പവാറിന് എന്‍സിപി എംഎല്‍എമാരുടെ പിന്തുണയില്ലെന്ന് എന്‍സിപി അഭിഭാഷകന്‍ മനു അഭിഷേക് സിങ് വി പറഞ്ഞു. ഒരു പേപ്പറില്‍ എംഎല്‍എമാരുടെ ഒപ്പുവെച്ച കടലാസ് മാത്രമാണുള്ളത്. ഇതില്‍ ബിജെപിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കവറിങ് ലെറ്റര്‍ ഇല്ലെന്ന് സിങ് വി ചൂണ്ടിക്കാട്ടി. ഞാനാണ് എന്‍സിപി എന്നും, ഭരണഘടനാപരമായും നിയമപരമായും തന്റെ കത്തില്‍ തെറ്റില്ലെന്നും അജിത് പവാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിങ് പറഞ്ഞു. ഹര്‍ജിക്കാര്‍ ആദ്യം പോകേണ്ടത് ഹൈക്കോടതിയില്‍ ആയിരുന്നെന്നും മനീന്ദര്‍ സിങ് വാദിച്ചു.

Next Story

RELATED STORIES

Share it