Big stories

കോണ്‍ഗ്രസ് വിടില്ല ; സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

സിപിഎമ്മിലേക്കല്ല ദേശിയ പ്രാധാന്യമുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് താന്‍ പോകുന്നതെന്നും കെ വി തോമസ് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് വിടില്ല ; സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്
X

കൊച്ചി: കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അന്ത്യശാസനം തള്ളി കെ വി തോമസ്.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിലേക്കല്ല നിലവില്‍ ദേശിയ പ്രാധാന്യമുള്ള സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് താന്‍ പോകുന്നതെന്നും കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.കോണ്‍ഗ്രസില്‍ നൂലില്‍ കെട്ടി വന്ന വ്യക്തിയല്ല താന്‍..ജന്മം കൊണ്ട് പാര്‍ട്ടിയില്‍ വന്നയാളാണ്.താന്‍ വാര്‍ഡ് തലം മുതല്‍ പ്രവര്‍ത്തിച്ച് വന്നയാളാണ്.തനിക്ക് വേദനയുണ്ടായ സന്ദര്‍ഭത്തിലും എന്നും പാര്‍ട്ടിയുടെ അച്ചടക്കത്തിനൊപ്പം നിന്ന വ്യക്തിയാണ്.1976 ലാണ് താന്‍ ഡിസിസി പ്രസിഡന്റായത്.എറണാകുളത്ത് ഡിസിസി ഓഫിസടക്കം വീണ്ടെടുത്തു.മരിക്കുന്നതുവരെ താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കും.കോണ്‍ഗ്രസാണ് തെറ്റു തിരുത്തേണ്ടത്.തന്നെ അപമാനിക്കാവുന്ന അത്രയും അപമാനിച്ചു.താന്‍ മല്‍സ്യതൊഴിലാളി കുടുബത്തില്‍ ജനിച്ച വ്യക്തിയാണ്.ഈ പാര്‍ട്ടിയെ ഉപയോഗിച്ച് പത്തു പൈസ താന്‍ ഉണ്ടാക്കിയിട്ടില്ല.തന്റെ മക്കളാരും രാഷ്ട്രീയത്തില്‍ ഇല്ല. തന്നെ കുറിച്ച് സിബി ഐ അടക്കം നാല് അന്വേഷണം നടത്തി.ഒരന്വേഷണത്തിലും താന്‍ പണമുണ്ടാക്കിയെന്ന് പറഞ്ഞിട്ടില്ല.

കോണ്‍ഗ്രസ് രക്ഷപെടണം.അതിന് ഇന്ന് കാണിക്കുന്ന വിധത്തില്‍ പരസ്പരം ആക്ഷേപിച്ചും ആരോപണം ഉന്നയിച്ചും അപമാനിച്ചും ഗ്രൂപ്പ് രാഷ്ട്രീയം കളിച്ചും രക്ഷപെടാന്‍ കഴിയില്ല. കേരളത്തില്‍ ഗ്രൂപ്പാണ് വലുതെന്നും കെ വി തോമസ് പറഞ്ഞു.2018 ഡിസംബറിനു ശേഷം രാഹുല്‍ ഗാന്ധിയെ കാണാന്‍ തനിക്ക് പറ്റിയിട്ടില്ല. താന്‍ ഒരു മുതിര്‍ന്ന നേതാവല്ലേയെന്നും കെ വി തോമസ് ചോദിച്ചു.അതേ സമയം സോണിയാ ഗാന്ധിയെ കാണുന്നതിന് ഒരു തടസവുമില്ലെന്നും കെ വി തോമസ് പറഞ്ഞു.ഇപ്രാവശ്യം ഡല്‍ഹിയില്‍ പോയപ്പോഴും താന്‍ കെ സി വേണുഗോപാലിനോട് രാഹുല്‍ ഗാന്ധിയെ കാണണമെന്ന് പറഞ്ഞിരുന്നു.താന്‍ എ ഐ സി സി മെമ്പറാണ്. പ്രവര്‍ത്തിച്ചതുകൊണ്ടാണ് കോണ്‍ഗ്രസ് തനിക്ക് പദവി നല്‍കിയത്.തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ എ ഐ സി സി നേതൃത്വത്തിനാണ് അധികാരമെന്നും അതുപോലും മനസിലാക്കുന്നില്ലെങ്കില്‍ അത് തന്റെ കുഴപ്പമാണോയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറിയിപ്പ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.

ഭീഷണിയുടെ പുറത്തൊന്നും താന്‍ വീഴില്ല. തന്നെ ആരും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.താന്‍ സിപിഎമ്മിലേക്ക് ചെല്ലുമെന്നൊന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.കോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കും താന്‍ പോകില്ല.താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു.

രാജ്യം നേരിടുന്ന വിഷയമാണ് തനിക്ക് വലുത്.കഴിഞ്ഞ മാര്‍ച്ച് ആദ്യ വാരത്തില്‍ താന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി സംസാരിച്ചിരുന്നു.അദ്ദേഹം തന്നോട് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പറഞ്ഞത്.ഒന്ന് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം,രണ്ടാമത്തേത് മതനിരപേക്ഷത നേരിടുന്ന വെല്ലുവളി എന്നിവയാണ്.ഇതില്‍ കെ വി തോമസിനെയും ശശി തരൂരിനെയുമാണ് ക്ഷണിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അടക്കമുള്ള നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു.

തുടര്‍ന്ന് താന്‍ ഈ വിവരവും സെമിനാറിന്റെ ദേശീയ പ്രാധാന്യവും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും കേരളത്തിന്റെ ചാര്‍ജ്ജുള്ള സെക്രട്ടറി താരിഖ് അന്‍വറിനെയും അറിയിച്ചിരുന്നു. ശശി തരൂരും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശശി തരൂര്‍ പിന്മാറിയതായി പിന്നീട് അറിഞ്ഞുവെന്നും കെ വി തോമസ് പറഞ്ഞു.കാലം മാറി പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഇന്ന് അധികാരത്തിന് പുറത്താണ്.2024 ല്‍ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോകും. അടുത്ത കാലങ്ങളില്‍ സംസ്ഥാനങ്ങളിലുണ്ടായ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് അനുകൂലമല്ല.കേരളവും ഇതില്‍ നിന്നും വ്യത്യസ്തമല്ല.2024 വളരെ പ്രധാനപ്പെട്ടതാണെന്നാണ് എല്ലാ പാര്‍ട്ടികളുടെയും ദേശിയ നേതാക്കള്‍ വ്യക്തമാക്കുന്നത്.ഇതു കൂടി നഷ്ടപ്പെട്ടാല്‍ നമ്മുടെ ദേശിയ സ്വാതന്ത്ര്യം തന്നെ നഷ്ടമാകുന്ന അവസ്ഥയിലാകും.ബിജെപി അതിരൂക്ഷമായ വര്‍ഗ്ഗീയത വളര്‍ത്തുമെന്നും കെ വി തോമസ് പറഞ്ഞു.

ചരിത്ര പ്രാധാന്യം കണിക്കിലെടുത്ത് സിപിഎം സെമിനാറില്‍ പങ്കെടുക്കണമെന്ന് താന്‍ പറഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയുടെ സ്വരത്തിലാണ് ചില നേതാക്കള്‍ സംസാരിച്ചത്. ഇത് ശരിയാണോയെന്നും കെ വി തോമസ് ചോദിച്ചു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റു തരുമെന്ന് പറഞ്ഞ് അവസാന നിമിഷം മാറ്റി.താന്‍ നേരത്തെ തന്നെ ചോദിച്ചതാണ് മല്‍സരിക്കണോയെന്ന്.അപ്പോഴും തന്നോട് പറഞ്ഞത് കെ വി തോമസ് മല്‍സരിക്കണമെന്നാണ്.പിന്നീട് താന്‍ ടെലിവിഷനിലൂടെയാണ് സീറ്റില്ലെന്ന് അറിയുന്നത്.ഇത് തനിക്ക് വലിയ വേദനയുണ്ടാക്കിയിരുന്നു.പിന്നീട് തന്നെ കാണാന്‍ വന്ന രമേശ് ചെന്നിത്തല തന്നോട് പറഞ്ഞത് ഇത് ഒരു വര്‍ഷം മുമ്പെടുത്ത തീരൂമാനമാണെന്നും ഉമ്മന്‍ചാണ്ടിയടക്കം അറിഞ്ഞിരുന്നുവെന്നുമാണ്.

പിന്നീട് സോണിയ ഗാന്ധി തന്നെ വിളിപ്പിച്ച് കാര്യങ്ങള്‍ സംസാരിച്ചിരുന്നു.തുടര്‍ന്ന് ഒന്നരവര്‍ഷക്കാലം താന്‍ കാത്തിരുന്നു.പാര്‍ലമെന്റില്‍ പോകാന്‍ വേണ്ടിയല്ല.പാര്‍ട്ടി മാന്യമായ ഒരു സ്ഥാനം നല്‍കുമെന്ന് പ്രതീക്ഷിച്ചു. കാരണം താന്‍ അതിന് അര്‍ഹതപ്പെട്ടതാണ്.പിന്നീട് തന്നെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാക്കി.നാലു മാസം കഴിഞ്ഞപ്പോള്‍ തന്നെ പുറത്താക്കിയെന്ന് അറിയുന്നത് ടെലിവിഷനിലൂടെയാണ്. താന്‍ എന്തു തെറ്റാണ് ചെയ്തതെന്നും കെ വി തോമസ് ചോദിച്ചു. കേരളത്തില്‍ ഗ്രൂപ്പുകളാണുള്ളത്.ഇത് അവസാനിപ്പിക്കണം.

ഇപ്പോള്‍ വിഷയമുണ്ടായപ്പോഴും ഇവര്‍ ആരും തന്നോട് സംസാരിക്കാന്‍ തയ്യാറാകാതെ സെമിനാറില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.ബിജെപിയെ എതിര്‍ക്കുന്നവര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും കെ വി തോമസ് പറഞ്ഞു.കോണ്‍ഗ്രസ് തെറ്റു തിരുത്തണം.കേരളത്തിന് പുറത്ത് കോയമ്പത്തൂരിലും ചെന്നൈയിലും സിപിഎം നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ രാഹുല്‍ ഗാന്ധിയടക്കം പങ്കെടുത്തിട്ടുണ്ട്.ചെന്നൈയില്‍ പിണറായി വിജയനൊപ്പം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it