Big stories

ഡല്‍ഹി കലാപം: ഹോളി കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ -ലോക്‌സഭയില്‍ ഇന്നും കയ്യാങ്കളി

കലാപത്തെ കുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രണ്ടാം ദിവസമായ ചൊവ്വാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളെയും സ്തംഭിപ്പിച്ചിരുന്നു. ലോക്‌സഭയില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ കലാശിച്ചത്.

ഡല്‍ഹി കലാപം: ഹോളി കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍  -ലോക്‌സഭയില്‍ ഇന്നും കയ്യാങ്കളി
X

ന്യൂഡല്‍ഹി: ഹോളി അവധി കഴിഞ്ഞ് ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. രാജ്യം സൗഹാര്‍ദത്തോടെ ഹോളി ആഘോഷിക്കട്ടെയെന്നും അത് കഴിഞ്ഞ് മാര്‍ച്ച് 11ന് ചര്‍ച്ചചെയ്യാമെന്നുമാണ് സ്പീക്കര്‍ അറിയിച്ചത്. എന്നാല്‍, അടിയന്തര പ്രാധാന്യമുള്ള വിഷയം ഉടന്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതോടെ സഭ ബഹളത്തില്‍ കലാശിച്ചു. പ്രതിപക്ഷവും ഭരണപക്ഷവും നടുത്തളത്തിലിറങ്ങിയതോടെ ലോക്‌സഭയില്‍ കയ്യാങ്കളിയായി.

കലാപത്തെ കുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രണ്ടാം ദിവസമായ ചൊവ്വാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളെയും സ്തംഭിപ്പിച്ചിരുന്നു. ലോക്‌സഭയില്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ കലാശിച്ചത്. രാജ്യസഭയില്‍ രാവിലെ തന്നെ വിഷയത്തെ ചൊല്ലി സഭ സ്തംഭിച്ചു.

പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതിനിടെ, സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ടി എന്‍ പ്രതാപന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

ഇനി അച്ചടക്കലംഘനമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും, ഒരു വശത്ത് നിന്ന് ഇറങ്ങി മറുവശത്തേക്ക് എംപിമാര്‍ പോയാല്‍ ഈ സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും ഇന്ന് രാവിലെ സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഒപ്പം സഭയിലേക്ക് പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും കൊണ്ടുവരരുതെന്നും ഇന്നലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. എന്നാലിതിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്ന് ഉച്ച വരെ സഭ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

അതിന് ശേഷമാണ് കയ്യാങ്കളിയടക്കമുള്ള സംഭവങ്ങളുണ്ടായത്. ലോക്‌സഭയില്‍ ബില്ല് പാസ്സാക്കാനുള്ള നടപടികള്‍ മുന്നോട്ടുപോവുകയാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചു. പ്രതിപക്ഷം ഒരു വശത്ത് നിന്ന് മുദ്രാവാക്യം വിളികള്‍ തുടങ്ങി. അപ്പോഴും നടപടികള്‍ നിര്‍ത്താന്‍ സ്പീക്കര്‍ തയ്യാറായില്ല. ഇതോടെ ലോക്‌സഭയിലെ പ്രതിപക്ഷനേതാവായ അധിര്‍ രഞ്ജന്‍ ചൗധുരി സ്പീക്കറുടെ വിലക്ക് ലംഘിച്ച് മറുവശത്തേക്ക് ഓടി. ഭരണപക്ഷത്തിന്റെ ഭാഗം വഴി സ്പീക്കറുടെ ചേംബറിലേക്ക് കയറാന്‍ ശ്രമിച്ചു.

ഇതോടെ, ചൗധുരിയെ തടയാന്‍ ബിജെപി എംപിമാര്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി വനിതാ എംപിമാര്‍ നടുത്തളത്തിലിറങ്ങി നിന്നു. പ്രതിപക്ഷ എംപിമാര്‍ മറുവശത്തേക്ക് കടക്കുന്നത് തടയാനായിരുന്നു ശ്രമം. അവിടേക്ക് കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം എത്തി, ഈ പ്രതിരോധം മറികടക്കാന്‍ ശ്രമിച്ചു.

ഇതിനിടെയാണ് ഒരു ബിജെപി എംപിയും രമ്യാ ഹരിദാസ് എംപിയും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. രമ്യാ ഹരിദാസിനെ പിടിച്ചുവയ്ക്കാന്‍ ഈ ബിജെപി എംപി ശ്രമിച്ചു. കുതറിമാറി മുന്നോട്ട് കുതിക്കാന്‍ രമ്യാ ഹരിദാസും ശ്രമിച്ചു. ഇതോടെ അവരെ പിന്നോട്ട് തള്ളാന്‍ ബിജെപി എംപി ശ്രമിച്ചു. ഇതോടെ കയ്യാങ്കളിയുണ്ടായി.

ഇതിനിടെയാണ് സ്പീക്കറുടെ മുന്നിലുള്ള ചെറിയ വാതില്‍ ടി എന്‍ പ്രതാപന്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നില്‍ സെക്രട്ടറി ജനറല്‍ ഇരിക്കുന്നതിന് അടുത്തുള്ള വാതിലാണിത്. ഇതാണ് ടി എന്‍ പ്രതാപന്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ഒരു വശത്ത് ബിജെപി എംപിമാര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. മറുവശത്ത് ടി എന്‍ പ്രതാപനെതിരെ പ്രതിഷേധം. ഇതോടെ ബഹളം പാരമ്യത്തിലെത്തി. ഈ സാഹചര്യത്തിലാണ് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവച്ചത്.

ഡല്‍ഹി വിഷയത്തില്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്ന് പാര്‍ലമന്റെറി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചെങ്കിലും അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്ന കാര്യത്തില്‍ ആദ്യം തീരുമാനത്തിലെത്തണമെന്ന ഉറച്ച നിലപാടിലായിരുന്നു സ്പീക്കര്‍. രാജ്യസഭയിലും ചര്‍ച്ചയുടെ കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. ഉച്ചക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോഴാണ് ഹോളി കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടത്.

Next Story

RELATED STORIES

Share it