Big stories

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി
X

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. കേസിലെ 12 പ്രതികളുടെയും ജാമ്യമാണ് മണ്ണാര്‍ക്കാട് എസ്‌സി- എസ്ടി കോടതി റദ്ദാക്കിയത്. ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിലെ 16 പ്രതികളില്‍ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, 11ാം പ്രതി അബ്ദുല്‍ കരിം, 12ാം പ്രതി സജീവ്, 15ാം പ്രതി ബിജു, 16ാം പ്രതി മുനീര്‍ എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

അതേസമയം, ഒന്നാം പ്രതി ഹുസൈന്‍, എട്ടാം പ്രതി ഉബൈദ്, 13ാം പ്രതി സതീഷ്, 14ാം പ്രതി ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദിഖ്, 15ാം പ്രതിബിജു എന്നിവരെ റിമാന്‍ഡ് ചെയ്തു. മറ്റുള്ളവര്‍ക്കായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികള്‍ ഹൈക്കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. നേരിട്ടും ഇടനിലക്കാര്‍ മുഖേനയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്ന് പുറത്തുവന്ന ഫോണ്‍ വിവരങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്ന സാഹചര്യത്തില്‍ മധു കൊലക്കേസിലെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തിവച്ചിരുന്നു. ഈ മാസം 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ സാക്ഷി വിസ്താരം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അതിനായി പ്രതിദിനം അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്നും കോടതി അറിയിച്ചിരുന്നു. തുടര്‍കൂറുമാറ്റങ്ങള്‍ക്കിടെ ജൂലൈ 16നാണ് വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പാക്കാന്‍ ജില്ലാ ജഡ്ജി ചെയര്‍മാനായുള്ള കമ്മിറ്റി ഉത്തരവിട്ടത്. എന്നിട്ടും സാക്ഷികളുടെ കൂറുമാറ്റം തടയാനായില്ല. രഹസ്യമൊഴി നല്‍കിയവരും പോലിസിന് പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കിയവരും കോടതിയില്‍ കൂറുമാറി. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേരാണ് കൂറുമാറിയത്.

Next Story

RELATED STORIES

Share it