ഡി രാജയേയും യച്ചൂരിയേയും ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു
സീതാറാം യെച്ചൂരിയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവെന്നും അദ്ദേഹത്തെ സംസ്ഥാനത്തേക്കു പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല എന്നും സി.പി.ഐ (എം) ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.
ശ്രീനഗർ: സിപിഎം നേതാവ് സീതാറാം യെച്ചൂരിയെയും സിപിഐ നേതാവ് ഡി രാജയെയും ശ്രീനഗർ വിമാനത്താവളത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഇരുവർക്കും സംസ്ഥാനത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്.
Com D Raja and I are on our way to Srinagar on the 9.55 am Indigo flight to meet Com Yousuf Tarigami and our other comrades in Jammu & Kashmir pic.twitter.com/axRKZkLbV6
— Sitaram Yechury (@SitaramYechury) August 9, 2019
സീതാറാം യെച്ചൂരിയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവെന്നും അദ്ദേഹത്തെ സംസ്ഥാനത്തേക്കു പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല എന്നും സി.പി.ഐ (എം) ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു. അനാരോഗ്യത്തിൽ കഴിയുന്ന സിപിഎം എംഎൽഎ എംവൈ തരിഗാമിയെയും മറ്റ് പാർട്ടി പ്രവർത്തകരെയും കാണാനാണ് യെച്ചൂരി ശ്രീനഗർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. സന്ദർശനത്തെക്കുറിച്ച് നേരത്തെ ഭരണകൂടത്തെ അറിയിച്ചിരുന്നു, നിയമവിരുദ്ധമായ ഈ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു എന്നും ട്വിറ്റർ കുറിപ്പിൽ പറയുന്നു.
വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്റെ സഹപ്രവർത്തകനായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിൽ നിന്ന് അനുമതി ആവശ്യപ്പെട്ടിരുന്നുവെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു, എന്നാൽ യച്ചൂരിയെയും രാജയെയും വിമാനത്താവളത്തിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചില്ല.
ശ്രീനഗറിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന് കാണിച്ചുകൊണ്ടുള്ള ഉത്തരവ് ഉദ്യോഗസ്ഥർ കാണിച്ചതായും. സുരക്ഷാ കാരണങ്ങളാൽ അകമ്പടിയായിപ്പോലും നഗരത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട് അനുരഞ്ജന ചർച്ചകൾ തുടരുകയാണെന്നും യെച്ചൂരി വാർത്ത ഏജൻസി പി.ടി.ഐയെ അറിയിച്ചു.