Voice

ഹമാസ് ഇസ്രായേലിനെതിരേ ആക്രമണം നടത്തിയതെന്തിന്?; അറിയേണ്ടതെല്ലാം

ഹമാസ് ഇസ്രായേലിനെതിരേ ആക്രമണം നടത്തിയതെന്തിന്?; അറിയേണ്ടതെല്ലാം
X

ഉപരോധിത ഗസാ മുമ്പില്‍നിന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് ആരംഭിച്ച വ്യോമ, കടല്‍, കര ഓപറേഷനുകള്‍ ഉള്‍പ്പെടുന്ന ഒരു അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ മറ്റൊരു യുദ്ധമുഖത്താണ് ഇസ്രായേലും ഹമാസും. ഇസ്രായേല്‍ ഉപരോധത്താല്‍ വീര്‍പ്പുമുട്ടുന്ന ഗസയില്‍ കനത്ത വ്യോമാക്രമണം നടത്തിയാണ് ഹമാസ് ആക്രമണത്തോട് ഇസ്രായേല്‍ പ്രതികരിച്ചത്.

അറിയേണ്ട കാര്യങ്ങള്‍ ഇതാ:

2021ല്‍ ഇസ്രായേലും ഹമാസും 11 ദിവസത്തെ യുദ്ധം നടത്തിയതിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണാണ് അല്‍ അഖ്‌സ പ്രളയം എന്ന പേരിട്ട ഓപറേഷനിലൂടെ ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് നടത്തിയിരിക്കുന്നത്. ഞൊടിയിടെ 5,000 റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഹമാസ് പറഞ്ഞു. ഹമാസ് പോരാളികള്‍ തങ്ങളുടെ പ്രദേശത്തേക്ക് പ്രവേശിച്ചതായി ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. കരയിലും കടലിലും ആകാശത്തുനിന്നും സംഘം ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. പ്രാദേശിക സമയം രാവിലെ 6:30ഓടെയാണ് ഹമാസ് ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ അഖ്‌സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ അധിനിവേശ സൈന്യം നിരവധി ഫലസ്തീന്‍ യുവാക്കളെയാണ് കൊന്നുതള്ളിയത്. അതേസമയം, ഗാസ മുനമ്പിലെ ഹമാസ് ഗ്രൂപ്പിനെതിരെ 'ഓപറേഷന്‍ അയണ്‍ സ്വോര്‍ഡ്‌സ്' ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

എവിടെയാണ് ആക്രമണങ്ങള്‍ നടന്നത്?

വടക്ക് തെല്‍ അവീവ് വരെ ഹമാസ് റോക്കറ്റുകള്‍ പതിച്ചു. തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ് പോരാളികളെയും അയച്ചു. സെറോത്ത് പട്ടണത്തില്‍ വഴിയാത്രക്കാര്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫൂട്ടേജുകളില്‍ നഗരത്തിലെ തെരുവുകളില്‍ വാഹനങ്ങളില്‍ തോക്കുധാരികള്‍ റോന്തു ചുറ്റുന്നത് കാണാം. ഹമാസ് പോരാളികള്‍ ഒന്നിലധികം ഇസ്രായേലി അധിനിവിഷ്ട പാര്‍പ്പിട കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. അവിടെ താമസക്കാര്‍ അവരുടെ സര്‍ക്കാരിനോട് സഹായത്തിനായി യാചിക്കുന്നു. അതേസമയം, ഗസ മുനമ്പിലെ ഹമാസ് ലക്ഷ്യസ്ഥാനങ്ങളില്‍ ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുന്നതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. നിലവില്‍, കെഫാര്‍ ആസ, സെറോട്ട്, സുഫ, നഹല്‍ ഓസ്, മാഗന്‍, ബീറി, റെയിം സൈനിക താവളം തുടങ്ങിയ പട്ടണങ്ങളിലും പരിസര പ്രദേശങ്ങളിലും വെടിവയ്പ് നടക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.

ഇസ്രായേലിലും ഫലസ്തീനിലും എത്ര പേര്‍ കൊല്ലപ്പെട്ടു?

കുറഞ്ഞത് 22 ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായി എമര്‍ജന്‍സി വിങിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. 500ലധികം ഇസ്രായേലികള്‍ക്ക് പരിക്കേറ്റതായി രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

ഗസ മുനമ്പിലെ അതിര്‍ത്തി പ്രദേശത്ത് ഇസ്രായേല്‍ സൈന്യവും ഫലസ്തീന്‍ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് നാല് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അനഡോലു വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഹമാസ് ഇസ്രായേലിനെ ആക്രമിക്കാന്‍ കാരണം ഇതാണ്

പതിറ്റാണ്ടുകളായി ഫലസ്തീനികള്‍ നേരിടുന്ന എല്ലാ ക്രൂരതകള്‍ക്കും മറുപടിയായാണ് ഇപ്പോഴത്തെ സൈനിക നടപടിയെന്ന് ഹമാസ് വക്താവ് ഖാലിദ് ഖദോമി അല്‍ ജസീറയോട് പറഞ്ഞു. തങ്ങളുടെ പുണ്യസ്ഥലമായ അല്‍ അഖ്‌സയിലേയും ഗസയിലെ ഫലസ്തീന്‍ ജനതയ്‌ക്കെതിരേയും നടക്കുന്ന അതിക്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹം അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ കാര്യങ്ങളാണ് ഈ യുദ്ധം ആരംഭിക്കുന്നതിന് പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലെ അവസാനത്തെ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏറ്റവും വലിയ യുദ്ധത്തിന്റെ ദിവസമാണിത്. 5,000 റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹമാസ് സൈനിക കമാന്‍ഡര്‍ മുഹമ്മദ് ദയീഫ് പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ ചെറുത്തുനില്‍പ്പ് പോരാളികളോടും അറബ്, ഇസ് ലാമിക രാഷ്ട്രങ്ങളോടും യുദ്ധത്തില്‍ ചേരാന്‍ ഹമാസ് ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

ഇസ്രായേല്‍ സര്‍ക്കാര്‍ എന്താണ് പറയുന്നത്?

ഗസയ്ക്ക് സമീപം താമസിക്കുന്ന ഇസ്രായേലികളോട് അവരുടെ വീടുകളില്‍ കഴിയുകയോ അഭയകേന്ദ്രങ്ങളിലേക്ക് പോവുകയോ ചെയ്യണമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. 'അവസാന മണിക്കൂറില്‍, ഹമാസ് ഗസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ പ്രദേശത്തേക്ക് റോക്കറ്റാക്രമണം ആരംഭിച്ചിരിക്കുന്നു. കൂടാതെ വിവിധ സ്ഥലങ്ങളില്‍ നുഴഞ്ഞുകയറുകയും ചെയ്തതായി സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. 'ഹമാസാണ് ഗസ മുനമ്പിലെ പരമാധികാരി, ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം അവര്‍ക്കാണ്. ഈ സംഭവങ്ങളുടെ അനന്തരഫലങ്ങളും ഉത്തരവാദിത്തവും അവര്‍ നേരിടേണ്ടിവരുമെന്നും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it