Articles

സി അബ്ദുല്‍ ഹമീദ്; ആരവങ്ങളില്‍ നിന്നകന്ന് ഒരു ചരിത്രകാരന്‍

മലബാറുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ രചിച്ചവരുടെ വിശദാംശങ്ങളും അതുമായി ബന്ധപ്പെട്ട പ്രധാന ഗവേഷകരെയും ഗവേഷണ പ്രബന്ധങ്ങളെയും സംബന്ധിച്ച വിശദാംശങ്ങളും ഈ എന്‍സൈക്‌ളോപീഡയയില്‍ ലഭ്യമാണ്.

സി അബ്ദുല്‍ ഹമീദ്; ആരവങ്ങളില്‍ നിന്നകന്ന് ഒരു ചരിത്രകാരന്‍
X

സി എ റഊഫ്

മലബാര്‍ സമരവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങള്‍ക്കും ആശ്രയിക്കാവുന്ന ഒരു വിജ്ഞാനകോശമാണ് കോട്ടക്കല്‍ കൂരിയാട് സ്വദേശി സി അബ്ദുല്‍ ഹമീദ് എന്ന ഹമീദ് മാഷ്. നാലോ അഞ്ചോ മാസത്തിനിടെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട നാല് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അവ ഓരോന്നും വേറിട്ട വായനാനുഭവം നല്‍കുന്നതാണ്. മലബാര്‍ സമര ചരിത്രത്തിന്റെ യഥാര്‍ത്ഥ വായനയും അനുസ്മരണവും വിപുലമായി നടക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി കഠിന പ്രയത്‌നം നടത്തുകയും ചെയ്ത വ്യക്തികൂടിയാണ് ഹമീദ് മാഷ്.

മലബാര്‍ സമരവുമായി ബന്ധപ്പെട്ട ചരിത്ര രചനകളുടെ വിപുലമായ ശേഖരം അലങ്കാരത്തിനല്ല മാഷ് സംഘടിപ്പിച്ചിട്ടുള്ളത്. പകരം ഓരോ രചനയും വിശകലനം ചെയ്ത് അതിന്റെ രചനാ താല്പര്യത്തെയും അതിലെ വസ്തുതകളെയും വിലയിരുത്തുക കൂടി ചെയ്യുക അദ്ദേഹത്തിന്റെ ശീലമാണ്. സമരത്തെ അവഹേളിക്കാനും ഹിന്ദുവിരുദ്ധമാക്കി ചിത്രീകരിക്കാനും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പ്രസാധക സംഘങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ സമാഹാരവും അദ്ദേഹത്തിന്റെ അടുത്തുണ്ട്. ഒരുപക്ഷേ ആര്‍എസ്എസ്‌കാര്‍ വരെ ആ പുസ്തകങ്ങള്‍ മുഴുവനും കണ്ടിട്ടുണ്ടാവില്ല.

മലബാര്‍ സമരവുമായി ബന്ധപ്പെട്ട പുതിയതെന്ന് തോന്നുന്ന ഏതൊരു വിവരവും സംസാരിച്ചാല്‍ അതുസംബന്ധിച്ച പ്രാഥമിക അറിവ് മാഷ് പറഞ്ഞു തരും. മലബാറുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ രചിച്ചവരുടെ വിശദാംശങ്ങളും അതുമായി ബന്ധപ്പെട്ട പ്രധാന ഗവേഷകരെയും ഗവേഷണ പ്രബന്ധങ്ങളെയും സംബന്ധിച്ച വിശദാംശങ്ങളും ഈ എന്‍സൈക്‌ളോപീഡയയില്‍ ലഭ്യമാണ്.

പോരാട്ടത്തിന്റെ ആവേശവും സമരോത്സുകതയും ജീവിതത്തില്‍ കൊണ്ടുനടക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം ഇത്രവിപുലമായി ചര്‍ച്ചക്ക് വിധേയമാകുന്നതിനുള്ള സാമൂഹിക പരിസരം ഒരുക്കുന്നുന്നതിന് സമാരാനുസ്മരണം എന്ന ആശയം രൂപപ്പെടുത്തുകയും ഒരു വര്‍ഷം മുമ്പ് തന്നെ അതിന് തുടക്കമിടുകയും ചെയ്ത പ്രധാന വ്യക്തി ഹമീദ് മാഷ് ആണ്. മലബാര്‍ സമര അനുസ്മരണ സമിതിയുടെ എല്ലാമെല്ലാം അദ്ദേഹമാണ്.

അടുക്കുമ്പോഴും കൂടുതല്‍ സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ ആഴമറിയാം. നിശബ്ദതയുടെ സൗകര്യത്തില്‍ ദൃശ്യതയില്ലാതെ പോകേണ്ട ചരിത്രകാരനല്ല അദ്ദേഹം. ചരിത്രകാരന്‍ എന്ന അടയാഭരണം അണിയാത്ത ഹമീദ് മാഷെ കഴിഞ്ഞ ദിവസം തിരുന്നാവയയില്‍ നടന്ന ചടങ്ങില്‍ പ്രദേശത്തുകാര്‍ ആദരിച്ചു. അതു കണ്ടപ്പോഴാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതണം എന്ന് തോന്നിയത്. സമരോര്‍മ്മകളെ വിവിധ തരത്തില്‍ സജീവമാക്കുന്ന പദ്ധതികളാണ് മാഷിന്റെ അടുത്തുള്ളത്. അത് പ്രയോഗവല്‍ക്കരിക്കാനും പൂര്‍ത്തീകരിക്കാനും നമുക്ക് പിന്തുണയും സഹകരണവും നല്‍കേണ്ടതുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള അംഗീകാരവും.

Next Story

RELATED STORIES

Share it