Sub Lead

ലോകത്ത് ആറ് ദശലക്ഷം നഴ്‌സുമാരുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന

ലോകത്താകെ നൂറോളം ആരോഗ്യ പ്രവര്‍ത്തകരാണ് മരിച്ചതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അവര്‍ വ്യക്തമാക്കി.

ലോകത്ത് ആറ് ദശലക്ഷം നഴ്‌സുമാരുടെ കുറവുണ്ടെന്ന് ലോകാരോഗ്യ സംഘടന
X

ന്യൂയോര്‍ക്ക്: കൊവിഡ് 19 മഹാമാരി ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തുമ്പോള്‍, ലോകവ്യാപകമായി ആറു ദശലക്ഷം നഴ്‌സുമാരുടെ കുറവുള്ളതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ പകുതിയിലധികം വരുന്ന നഴ്‌സുമാരും നിര്‍ണായക പങ്ക് വഹിക്കുന്നതായി യുഎന്‍ ആരോഗ്യ ഏജന്‍സിയും നഴ്‌സിങ് നൗവും ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസി(ഐസിഎന്‍) തയ്യാറാക്കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കി. ആരോഗ്യ വ്യവസ്ഥയുടെ നട്ടെല്ലാണ് നഴ്‌സുമാരെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയില്‍ പറഞ്ഞു. നിരവധി നഴ്‌സുമാര്‍ കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുകയാണ്. ലോകത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ ആവശ്യമായ പിന്തുണ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 28 ദശലക്ഷത്തില്‍ താഴെ നഴ്‌സുമാരാണ് ഇപ്പോഴുള്ളതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

പുതിയ കൊറോണ വൈറസ് മഹാമാരി സമീപകാലത്തുണ്ടായ ദ്രുതഗതിയിലുള്ള വര്‍ധനവും ആഗോള വ്യാപനവും ഏറെ ആശങ്കയുയര്‍ത്തുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. മരണങ്ങളുടെ എണ്ണം കഴിഞ്ഞ ആഴ്ചയില്‍ ഇരട്ടിയിലധികമായി. അടുത്ത കുറച്ച് ദിവസങ്ങളിലാണ് ഇത്തരത്തിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 2018 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ 4.7 ദശലക്ഷമായി ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴും ആഗോളതലത്തില്‍ 5.9 ദശലക്ഷം പേരുടെ കുറവാണുള്ളത്. ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, തെക്കേ അമേരിക്കയുടെ ചില ദരിദ്ര രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ കുറവ് അനുഭവപ്പെടുന്നത്. നഴ്‌സിങ് തൊഴിലാളികളുടെ വിടവ് തിരിച്ചറിയാനും നഴ്‌സിങ് വിദ്യാഭ്യാസം, ജോലി, നേതൃത്വം എന്നിവയില്‍ നിക്ഷേപം നടത്താനും റിപോര്‍ട്ട് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

'നഴ്‌സുമാര്‍ കുറവുള്ളിടത്ത് അണുബാധ നിരക്കും മരണനിരക്കും കൂടുതലാണെന്നു ഐസിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാര്‍ഡ് കാറ്റണ്‍ പറഞ്ഞു. നിലവിലെ നഴ്‌സിങ് ജീവനക്കാരുടെ ക്ഷാമം തളര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വൈറസ് പരിശോധനയില്‍ അടിയന്തര ശ്രദ്ധ വേണമെന്ന് നഴ്‌സിങ് നൗ റിപോര്‍ട്ടിന്റെ സഹ അധ്യക്ഷയായിരുന്ന മേരി വാട്ട്കിന്‍സ് ആവശ്യപ്പെട്ടു. 'ആരോഗ്യസംരക്ഷണ ജീവനക്കാരില്‍ വളരെയേറെ പേര്‍ ജോലിക്ക് പോവാത്തവരുണ്ട്. കാരണം അവരെ രോഗം ബാധിച്ചേക്കുമെന്നാണ് അവര്‍ ഭയപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. ഇറ്റലിയില്‍ 23 നഴ്‌സുമാര്‍ മരിച്ചതായി കാറ്റണ്‍ പറഞ്ഞു. ലോകത്താകെ നൂറോളം ആരോഗ്യ പ്രവര്‍ത്തകരാണ് മരിച്ചതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് അവര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ ഒമ്പത് ശതമാനം ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരാണെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടെന്നും സ്‌പെയിനില്‍ 14 ശതമാനം വരെ രോഗബാധിതരയാണെന്നാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 എന്നതിനപ്പുറം പല സമ്പന്ന രാജ്യങ്ങളും സ്വന്തം ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ നഴ്‌സുമാരെ ഉല്‍പാദിപ്പിക്കുന്നില്ല. ഇവര്‍ കുടിയേറ്റത്തെ ആശ്രയിക്കുന്നത് ദരിദ്ര രാജ്യങ്ങളിലെ ക്ഷാമം വര്‍ധിപ്പിക്കുന്നതായും വാറ്റ്കിന്‍സ് പറഞ്ഞു. സമ്പന്ന രാജ്യങ്ങള്‍ ഫിലിപ്പീന്‍സിലെയും ഇന്ത്യയിലെയും നഴ്‌സുമാരെ ആശ്രയിക്കുന്നത് ഈ രാജ്യങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും കാറ്റണ്‍ മുന്നറിയിപ്പ് നല്‍കി. നഴ്‌സിങില്‍ സ്ത്രീകളുടെ ആധിപത്യം നിലനില്‍ക്കുകയാണ്. കൂടുതല്‍ പുരുഷന്മാരെ നിയമിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 'ലോകത്തെ ഏത് തൊഴിലിലും കൂടുതല്‍ പുരുഷന്മാര്‍ ഉള്ളിടത്ത് ശമ്പളവും നിബന്ധനകളും വ്യവസ്ഥകളും മെച്ചപ്പെടുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് വാട്ട്കിന്‍സ് പറഞ്ഞു. കൊവിഡ് 19നെതിരേ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമായും അവരുടെ ജോലിയെക്കുറിച്ചുള്ള അജ്ഞത മൂലമാണിതെന്നും രാജ്യങ്ങള്‍ അവരെ സംരക്ഷിക്കാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊവിഡ് 19 നഴ്‌സിങിന്റെ മൂല്യത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റാന്‍ സഹായിക്കുമെന്നും ആയതിനാല്‍ കൂടുതല്‍ ആകര്‍ഷകമായ തൊഴിലായി മാറ്റാന്‍ സഹായിക്കുമെന്നും കാറ്റണ്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.


Next Story

RELATED STORIES

Share it