Sub Lead

ഭയപ്പെടുത്തി വരുതിയിലാക്കിയ പലരെയും കണ്ടിട്ടുണ്ടാകും; ഇവിടെ ആ പരിപ്പ് വേവില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്രധനകാര്യമന്ത്രിയ്ക്ക് കീഴിലെ ഇഡിയെ ഉപയോഗിച്ച് സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം

ഭയപ്പെടുത്തി വരുതിയിലാക്കിയ പലരെയും കണ്ടിട്ടുണ്ടാകും; ഇവിടെ ആ പരിപ്പ് വേവില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേന്ദ്രഏജന്‍സികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നവരെ മുന്‍പ് കണ്ടിട്ടുണ്ടാകാം. ഭയപ്പെടുത്തി വരുതിയിലാക്കാന്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിചയമുണ്ടാകാം. പക്ഷേ ആ പരിപ്പൊന്നും ഇവിടെ വേവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേരളമാണ്. ഇവിടെ അത്തരം വിരട്ടുകൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കില്ല. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് കേരളത്തെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ ജനങ്ങള്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രഏജന്‍സികള്‍ ആര്‍ക്കുവേണ്ടിയാണ് ചാടിയിറങ്ങിയതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ല. ബിജെപിയെയും, അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ അവര്‍ പറയന്നതിനുമുന്‍പേ വിളിച്ചുപറയുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള അന്വേഷണമല്ല നടത്തേണ്ടത്. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ അവര്‍ക്ക് തോന്നുന്നപോലെ പ്രവര്‍ത്തിക്കാന്‍ അധികാരം കിട്ടിയവരല്ല എന്ന് മനസിലാക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ഇവിടെ വന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കിഫ്ബിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലക്കെടുവന്നില്ല എന്ന് അറിഞ്ഞുകൊണ്ടാവണം തന്റെ വകുപ്പിന് കീഴിലെ ഇഡിയെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചത്.

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കാര്യങ്ങളറിയാം. എന്നാല്‍ ഇവിടെ ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചെന്നും വാര്‍ത്ത പ്രചരിപ്പിച്ചു. കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കിട്ടുന്നതിനു മുന്‍പേയാണ് മാധ്യമങ്ങളിലൂടെയുള്ള പ്രചരണം. ഭരണഘടനാപരമായി ചുമതലവഹിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാണ് ഉദ്യോഗസ്ഥര്‍. ആ ഉദ്യോഗസ്ഥര്‍ക്കെതിരെ അധികാരം ദുര്‍വിനിയോഗം ചെയ്ത് ഭീഷണിപ്പെടുത്തുന്നു. വേണ്ടി വന്നാല്‍ ശാരീരികമായി ഉപദ്രവിക്കും എന്ന ഭാവത്തോടെ പെരുമാറുന്നു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ നാട്ടില്‍ നിയമം ഉണ്ടെന്ന് ഓര്‍ക്കണം.

തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരാണ് ഞങ്ങള്‍. അത് തടയാന്‍ വരുന്ന ഒരുശക്തിക്ക് മുന്നിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യം ഞങ്ങളുടേതല്ല. ആര്‍ബിഐ അനുമതിയോടെയാണ് എല്ലാ ചട്ടങ്ങളും പാലിച്ച് കിഫ്ബി മസാലബോണ്ട് പുറത്തിറക്കിയത്.

ഇഡിയുടെ അന്വേഷണം സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ് തന്നെയായിരുന്നില്ലേ. അന്ന് അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനുമേല്‍ വട്ടംചുറ്റുമ്പോള്‍ അവര്‍ക്ക് ചൂട്ടുപിടിച്ച് മുന്നില്‍ നടന്നത് ആരായിരുന്നു.

കിഫ്ബിയെ ആകാശകുസുമം, മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം എന്നൊക്കെയാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ കിഫ്ബി പദ്ധതികള്‍ വേണ്ട എന്ന് ഒരുഘട്ടത്തിലും ചെന്നിത്തല പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it