Sub Lead

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി മുസ്‌ലിം കുടുംബങ്ങള്‍

കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനുള്ള ഒരുക്കവുമായി മുന്നോട്ട് പോവുകയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്തിലുള്ള മുസ്‌ലിം കുടുംബങ്ങള്‍.

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി മുസ്‌ലിം കുടുംബങ്ങള്‍
X

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കടുത്ത ആശങ്കയിലാണ് ഉത്തര്‍ പ്രദേശിലെ ഒരു കൂട്ടം മൂസ്‌ലിം കൂടുംബങ്ങള്‍. കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനുള്ള ഒരുക്കവുമായി മുന്നോട്ട് പോവുകയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്തിലുള്ള മുസ്‌ലിം കുടുംബങ്ങള്‍.

ഹിന്ദുക്കളും മുസ്‌ലിംകളും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞ നാളുകള്‍ ഇപ്പോള്‍ ഓര്‍മ മാത്രമായി മാറിയെന്നും ഇവര്‍ ആരോപിക്കുന്നു. എല്ലാ ആഘോഷങ്ങളിലും ഒരുമിച്ചായിരുന്നു. ഒരുമിച്ചായിരുന്നു കുട്ടികള്‍ കളിച്ചുവളര്‍ന്നത്. എന്നാല്‍ ഇത് അധികകാലം തുടര്‍ന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹിന്ദുക്കളുടേയും മുസ്‌ലീങ്ങളുടേയും ഇടയില്‍ വലിയ വേര്‍തിരിവാണ് ബിജെപി സൃഷ്ടിച്ചത്. അവര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ഈ ഗ്രാമം വിട്ടുപോകുന്നതിനെ കുറിച്ചാണ് തങ്ങള് ആലോചിക്കുന്നതെന്ന് റോയിട്ടേഴ്‌സിനോട് ഇവര്‍ മനസ്സ് തുറന്നു.


ഇപ്പോഴുള്ള അവസ്ഥയേക്കാള്‍ ഭീകരമായിരിക്കും മോദിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്ന തങ്ങള്‍ ഭയക്കുന്നതായും ഇവര്‍ പറഞ്ഞു. നേരത്തെ ഒരേമനസോടെയാണ് എല്ലാവരും മുന്നോട്ടുപോയത്. വിവാഹചടങ്ങിലും മരണാനന്തര ചടങ്ങിലുമുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സഹകരിച്ചു. എന്നാല്‍ ഒരേ ഗ്രാമത്തില്‍ കഴിയുന്ന തങ്ങള്‍ ഇന്ന് പരസ്പരം സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തിയതായി ഗ്രാമത്തില്‍ ചെറുകിട വ്യാപാരിയായ ഗുല്‍ഫാം അലി പറയുന്നു. 2014ല്‍ മോദി അധികാരത്തിലെത്തുകയും 2017 ല്‍ യുപിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തുകയും ചെയ്തതോടെയാണ് തങ്ങളുടെ മോശം സമയമെത്തിയത്.മോദിയും യോഗിയും ചേര്‍ന്ന് എല്ലാം ഇല്ലാതാക്കി. ഹിന്ദുക്കളേയും മുസ്‌ലിംകളെയും തമ്മില്‍ വിഭജിക്കുകയയെന്നതായിരുന്നു അവരുടെ പ്രധാന അജണ്ട. നേരത്തെ ഇങ്ങനെയൊന്നും ആയിരുന്നില്ല. ഞങ്ങള്‍ക്ക് ഇവിടം വിടണമെന്നുണ്ട്. എന്നാല്‍ അതിന് കഴിയുന്നുമില്ല അദ്ദേഹം പറയുന്നു.


രണ്ട് വര്‍ഷത്തിനിടെ നിരവധി പേരാണ് ഗ്രാമത്തില്‍ നിന്നു താമസം മാറിയത്. പശുവിനെ അറക്കുന്നതും ബീഫ് വില്‍പ്പനയും വന്‍ കുറ്റങ്ങളാക്കി ചിലര്‍ മുതലെടുപ്പ് നടത്തുകയായിരുന്നു. നിരവധി അക്രമസംഭവങ്ങളാണ് ഗോഹത്യയുടെ പേരില്‍ ഈ ഗ്രാമത്തില്‍ നടന്നത്. മുസ്‌ലീങ്ങളെ രണ്ടാം തരക്കാരാക്കി, അക്രമകാരികളാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നെന്നും ഗ്രാമവാസികള്‍ പറയുന്നു.

2017ലെ റമദാന്‍ ഒരു സംഘം ഹിന്ദുക്കളെത്തി ആരാധനാലയങ്ങളില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി.സ്വാഭാവികമായും പ്രശ്‌നങ്ങള്‍ ആരംഭിച്ചു തുടങ്ങി.ഇവിടെ ഞങ്ങളുടെ മതം അനുശാസിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോലും വിലക്കുണ്ട്. എന്നാല്‍ അവര്‍ അവര്‍ക്ക് തോന്നുന്നതെല്ലാം ചെയ്യുകയാണെന്നും നിയമവിദ്യാര്‍ത്ഥിയായ അയിശ കുറ്റപ്പെടുത്തുന്നു.

യോഗി ആദിത്യനാഥ് തുടരുകയും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്താല്‍ ഞങ്ങളെ ഇവിടെ നിന്നും ഇല്ലായ്മ ചെയ്യുമെന്ന പേടിയിലാണ് തങ്ങള്‍ ജീവിതം മുന്നോട്ട് നീക്കുന്നത്. ബിജെപി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തിയാല്‍ ഇവിടെ തുടരുക വെല്ലുവിളിയായിരിക്കുമെന്നും ആയിശ പറയുന്നു.

Next Story

RELATED STORIES

Share it