Sub Lead

കണ്ണില്ലാത്ത കൊടുംക്രൂരത... ഉത്ര കേസ് നാള്‍വഴികള്‍....

കണ്ണില്ലാത്ത കൊടുംക്രൂരത... ഉത്ര കേസ് നാള്‍വഴികള്‍....
X

കൊല്ലം: കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ് മരിച്ച നിലയിലാണ് ഉത്രയെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് സുരജിനെതിരേ അന്വേഷണം നീളുകയും കൊലപാതകത്തിന്റെ ചുരുളഴിയുകയും ചെയ്തത്.

രാജ്യത്ത കുറ്റാന്വേഷണ ചരിത്രത്തില്‍തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്ര കേസ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉത്രാ കേസുണ്ട്. 2018 ല്‍ വിവാഹം കഴിച്ച ഉത്രയെ 2020 ല്‍ സൂരജ് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കേട്ടുകേള്‍വിയില്ലാത്തതും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവന്നത്. ഇതുസംബന്ധിച്ച കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെയാണ്....

2018 മാര്‍ച്ച് 25: ഉത്രയുടെയും സൂരജിന്റെയും വിവാഹം

2020 മാര്‍ച്ച് 02: അടൂര്‍ പറക്കോട്ട് സൂരജിന്റെ വീട്ടില്‍ ഉത്രയ്ക്ക് അണലിയുടെ കടിയേല്‍ക്കുന്നു. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു

2020 ഏപ്രില്‍ 22: തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍നിന്ന് ഉത്ര അഞ്ചല്‍ ഏറാത്തുള്ള വീട്ടിലേക്ക്

മെയ് 07: അഞ്ചലിലെ സ്വന്തം വീട്ടില്‍ രാവിലെ കിടപ്പുമുറിയില്‍ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

2020 മെയ് 7: അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു

മെയ് 19: സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഉത്രയുടെ ബന്ധുക്കള്‍ റൂറല്‍ ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോക് കുമാറും സംഘവും അന്വേഷണം ആരംഭിച്ചു.

മെയ് 23: സൂരജിന് പാമ്പിനെ നല്‍കിയ സുരേഷ് അറസ്റ്റില്‍. പുലര്‍ച്ചെ രണ്ടരയോടെ സൂരജിനെയും പിടികൂടി.

മെയ് 26: കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൊലപാതകക്കേസില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് സംസ്ഥാനത്ത് ആദ്യം. പാമ്പിന്റെ കടിയേറ്റതാണ് ഉത്രയുടെ മരണകാരണമെന്ന് ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

മെയ് 29: പാമ്പുപിടിത്ത വിദഗ്ധനായ വാവാ സുരേഷിന്റെ മൊഴിയെടുത്തു.

ജൂണ്‍ 02: സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍ അറസ്റ്റില്‍.

ജൂണ്‍ 07: പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ അഞ്ചല്‍ ഇന്‍സ്‌പെക്ടര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് പോലിസിന്റെ ആഭ്യന്തര അന്വേഷണ റിപോര്‍ട്ട്.

ജൂണ്‍ 09: 1972 ലെ വന്യജീവി നിയമം 9, 39 വകുപ്പുകള്‍ ചുമത്തി സൂരജിനും പാമ്പിനെ നല്‍കിയ സുരേഷിനുമെതിരേ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.

ജൂലൈ 07: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ജി മോഹന്‍രാജിനെ നിയമിച്ചു.

ജൂലൈ 18: ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയില്‍ 'മൂര്‍ഖന്റെ വിഷം' കണ്ടെത്തി. ഒപ്പം മയക്കുഗുളികയുടെ അംശവും കണ്ടെത്തി.

ജൂലൈ 28: സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചു.

ജൂലൈ 30: ഉത്രയുടെ കൊലപാതകം ഡമ്മിയുപയോഗിച്ച് പുനരാവിഷ്‌കരിച്ചു. കുളത്തൂപ്പുഴ അരിപ്പയിലെ ഫോറസ്റ്റ് റിസര്‍ച്ച് സെന്ററിലായിരുന്നു പരീക്ഷണം.

ആഗസ്ത് 14: പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.

ആഗസ്ത് 22: ഗാര്‍ഹികപീഡന കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍.

ഡിസംബര്‍ 01: കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ആറില്‍ വിചാരണ തുടങ്ങി.

2021 മെയ് 24: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹികപീഡനം, തെളിവുനശിപ്പിക്കല്‍, വിശ്വാസവഞ്ചന എന്നിവ നടത്തിയെന്ന കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം.

ജൂണ്‍ 30: ഉത്ര വധക്കേസ് അന്വേഷണസംഘത്തിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍.

ജൂലൈ 02: കേസില്‍ അന്തിമവാദം ആരംഭിച്ചു.

ഒക്ടോബര്‍ 11: സൂരജ് കുറ്റക്കാരനെന്ന് കോടതി വിധി.

ഒക്ടോബര്‍ 13: സൂരജിന് ഇരട്ടജീവപര്യന്തവും അഞ്ചുലക്ഷവും ശിക്ഷ വിധിച്ചു.

Next Story

RELATED STORIES

Share it