Sub Lead

ദാറുല്‍ ഉലൂം ദയൂബന്ദിനെതിരായ നീക്കം: രാഷ്ട്രത്തിന്റെ ആശയ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നാക്രമണം- എസ്ഡിപിഐ

ദാറുല്‍ ഉലൂം ദയൂബന്ദിനെതിരായ നീക്കം: രാഷ്ട്രത്തിന്റെ ആശയ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നാക്രമണം- എസ്ഡിപിഐ
X

ന്യൂഡല്‍ഹി: രാജ്യത്തെ പുരാതനവും പ്രശസ്തവുമായ ദാറുല്‍ ഉലൂം ദയൂബന്ദ് ഉള്‍പ്പെടെ 300 ലധികം മദ്‌റസകള്‍ നിയമവിരുദ്ധമാക്കിയ യുപി സര്‍ക്കാര്‍ നടപടി മുസ്‌ലിം സമുദായത്തെ അപരവല്‍ക്കരിക്കുകയെന്ന ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. ഈ മദ്‌റസകള്‍ക്ക് സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമില്ലെന്ന് സര്‍വേയിലൂടെ കണ്ടെത്തിയതായാണ് യുപി സര്‍ക്കാരിന്റെ അവകാശവാദം. കഴിഞ്ഞ 150 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനം നാളിതുവരെ സര്‍ക്കാരില്‍ നിന്ന് യാതൊരു വിധ ഗ്രാന്റോ ആനുകുല്യങ്ങളോ വാങ്ങിയിട്ടില്ലെന്ന് ദാറുല്‍ ഉലൂം ദയൂബന്ദിന്റെ വൈസ് ചാന്‍സലര്‍ മുഫ്തി അബുല്‍ ഖാസിം നൊമാനി പറയുന്നു.

ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, ദാറുല്‍ ഉലൂം ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനമാണ്. ദാറുല്‍ ഉലൂമിന്റെ 'ശൂറ സൊസൈറ്റി' സൊസൈറ്റി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം അനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്നതുമാണ്. സ്ഥാപനം സര്‍ക്കാരില്‍ നിന്ന് ഒരു സഹായമോ സബ്‌സിഡിയോ സ്വീകരിക്കാത്തിടത്തോളം, സ്ഥാപനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ നടപടി മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാ ഉറപ്പിന് വിരുദ്ധമാണ്.

1867ല്‍ സ്ഥാപിതമായ ദാറുല്‍ ഉലൂം ദയൂബന്ദ് സ്വാതന്ത്ര്യസമരത്തില്‍ മതപണ്ഡിതരെ പങ്കാളികളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇവിടെ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് പണ്ഡിതന്മാര്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിക്കുകയും പള്ളികളിലെ ആരാധനാ കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് രാജ്യത്തുടനീളം പ്രവര്‍ത്തിച്ചുവരികയുമാണ്. സര്‍ക്കാര്‍ നീക്കം മദ്‌റസയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് മുസ്‌ലിംകളുടെ മതപഠനത്തെ തടസപ്പെടുത്താന്‍ ലക്ഷ്യം വെച്ചാണ്.

ആര്‍ എസ് എസ്സിന്റെ നൂറാം വര്‍ഷമായ 2025 ഓടെ ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മാണത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണിത്. ആര്‍എസ്എസ്സിന് ആശയാടിത്തറ ഉണ്ടാക്കിയ ഗോള്‍വാള്‍ക്കര്‍ നിര്‍വചിച്ചതുപോലെ ന്യൂനപക്ഷ സമുദായങ്ങളെ രണ്ടാംതരം പൗരന്‍മാരുടെ പദവിയിലേക്ക് തള്ളിവിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം പ്രവൃത്തികള്‍. ഇതിലൂടെ സംഘപരിവാര്‍ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ഇത്തരം വിഷയങ്ങളില്‍ ബിജെപി ഇതര പാര്‍ട്ടികളുടെ മൗനം ആശങ്കാജനകമാണെന്നും ഈ മൗനം സംഘപരിവാറിന്റെ ഗൂഢപദ്ധതികള്‍ എളുപ്പമാക്കുമെന്നും അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് പറഞ്ഞു.

Next Story

RELATED STORIES

Share it