Sub Lead

തോറ്റ ജാള്യത മറയ്ക്കാന്‍ യുഡിഎഫ് കള്ളപ്രചാരണം നടത്തുന്നു: മുസ്തഫ കൊമ്മേരി

ജില്ലയില്‍ പലയിടത്തും യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ട് കെട്ട് പ്രവര്‍ത്തിച്ചതായും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

തോറ്റ ജാള്യത മറയ്ക്കാന്‍ യുഡിഎഫ്   കള്ളപ്രചാരണം നടത്തുന്നു: മുസ്തഫ കൊമ്മേരി
X

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ജാള്യത മറച്ചു വെക്കാനാണ് എസ്ഡിപിഐ- സിപിഎം കൂട്ട് കെട്ടെന്ന കള്ളപ്രചരണവുമായി യുഡിഎഫ് രംഗത്ത് വന്നിരിക്കുന്നതെന്നും ജില്ലയില്‍ പലയിടത്തും യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ട് കെട്ട് പ്രവര്‍ത്തിച്ചതായും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് കൂടുതലായും എസ്ഡിപിഐ പിടിച്ചെടുത്തത്. ജില്ലയില്‍ വിജയിച്ച 13 വാര്‍ഡുകളില്‍ പത്തെണ്ണവും യുഡിഎഫ് കാലങ്ങളായി ജയിച്ചു വരുന്ന സ്ഥലങ്ങളായിരുന്നു.

ഇതില്‍ അസ്വസ്ഥരായ യുഡിഎഫ് കേന്ദ്രങ്ങള്‍ മനപ്പൂര്‍വം കള്ള പ്രചാരണം നടത്തുകയാണ്. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചപ്പോള്‍ എല്‍ഡിഎഫിന് കിട്ടിയ അതെ വോട്ടുകളോ അതില്‍ കൂടുതലോ ആണ് ഇത്തവണ എസ്ഡിപിഐ ജയിച്ചപ്പോഴും എല്‍ഡിഎഫിന് ലഭിച്ചിട്ടുള്ളത്.

ജില്ലയില്‍ വ്യാപകമായി മുസ്‌ലിം ലീഗും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ പരസ്യമായി പുറത്തുവന്നതിലൂടെ ലീഗിന്റെ ഫാഷിസ്റ്റ് വിരുദ്ധ സമീപനം വഞ്ചനയാണെന്നു ഒരിക്കല്‍കൂടി തെളിഞ്ഞു. ഇത്തരം ധാരണകള്‍ ആശങ്കയുളവാക്കുന്നതാണ്. കോര്‍പറേഷനില്‍ ഉള്‍പ്പെടെ ബിജെപി അക്കൗണ്ട് തുറക്കാന്‍ കാരണമായത് യുഡിഎഫിന്റെ വീഴ്ചയാണ്. വളപട്ടണം പഞ്ചായത്തില്‍ കോണ്‍ഗ്രസിനെതിരേ മല്‍സരിച്ച് ബിജെപിക്ക് 2 സീറ്റുകള്‍ നേടിക്കൊടുത്തതു ലീഗാണ്. നീര്‍വേലി, കോട്ടയം പൊയില്‍ 5, 6,7 വാര്‍ഡുകള്‍, തലശ്ശേരി ചേറ്റംകുന്ന്, ഇരിട്ടി നഗരസഭയിലെ പടിക്കച്ചാല്‍, പുറപ്പാറ, തുടങ്ങി നിരവധി വാര്‍ഡുകളിലാണ് ബിജെപി-മുസ്‌ലിം ലീഗ് ധാരണയുണ്ടാക്കിയത്.

തലശ്ശേരിയിലെ ലീഗ്-ബിജെപി പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. തലശ്ശേരി നഗരസഭയിലെ ആറ് വാര്‍ഡുകളില്‍ നഗ്‌നമായ വോട്ട് കച്ചവടമാണ് നടന്നത്. ഗോപാലപേട്ട വാര്‍ഡില്‍ 2015ല്‍ 190 വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ലഭിച്ചത് 9 വോട്ടുകളാണ്. ഇവിടെ ബിജെപി വോട്ട് പുറപ്പറയില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് മറിച്ചുനല്‍കി. ഗോപാലപേട്ട, നങ്ങാറത്ത്, കൊമ്മേല്‍, ബാലത്തില്‍, കോമത്തുപാറ, ചേറ്റംകുന്ന് വര്‍ഡുകളിലാണ് ബിജെപിലീഗ് വോട്ട് കച്ചവടം നടന്നത്. 2015ല്‍ യുഡിഎഫിന് 115 വോട്ട് കിട്ടിയ കോമത്ത് വാര്‍ഡില്‍ ഇത്തവണ ലഭിച്ചത് 45 വോട്ട്. ഇവിടെ ബിജെപി 34 വോട്ടിനു ജയിച്ചു. നങ്ങാറത്ത് വാര്‍ഡില്‍ 2015ല്‍ 250 വോട്ട് കിട്ടിയ സ്ഥാനത്ത് ഇത്തവണ യുഡിഎഫിനു ലഭിച്ചത് 86 വോട്ടുകള്‍ മാത്രം. ചേറ്റംകുന്നിലെ യുഡിഎഫ് വോട്ട് 363 ല്‍ നിന്നു 286 ആയി കുറഞ്ഞു. ബാലത്തില്‍ വാര്‍ഡില്‍ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചു. 2015ല്‍ കിട്ടിയ 184 വോട്ട് ഇത്തവണ 86 ആയി.

എസ്ഡിപിഐ വിജയിക്കാന്‍ സാധ്യതയുള്ള പല വാര്‍ഡുകളിലും യുഡിഎഫ് എല്‍ഡിഎഫ്, ബിജെപി, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ ചേര്‍ന്ന് ക്രോസ് വോട്ട് ചെയ്തതായും പണമൊഴുക്കി വോട്ടുകള്‍ വിലയ്ക്കു വാങ്ങിയതായും നേതാക്കള്‍ ആരോപിച്ചു. കുപ്രചാരണങ്ങള്‍ക്കും അട്ടിമറികള്‍ക്കും പണാധിപത്യത്തിനും ഇടയില്‍ 2 സീറ്റില്‍ നിന്നു 13 സീറ്റിലേക്ക് മൂന്നു മുന്നണികള്‍ക്കിടയില്‍ തനിച്ചു മല്‍സരിച്ച് മിന്നും വിജയമാണ് പാര്‍ട്ടി കാഴ്ച്ചവച്ചത്. വോട്ടര്‍മാര്‍ക്ക് നേതാക്കള്‍ നന്ദി രേഖപ്പെടുത്തി. ഭരണത്തില്‍ നിര്‍ണായകമായ ഇരിട്ടി നഗരസഭ, മുഴപ്പിലങ്ങാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഭരണസ്തംഭനം ഒഴിവാക്കാനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പങ്കെടുത്തു.

Next Story

RELATED STORIES

Share it