ഇബ്രാഹിമിന് ചികിത്സ ഉറപ്പാക്കുക; മനുഷ്യാവകാശ നിഷേധം ഇടത് സര്‍ക്കാരിന് യോജിച്ചതല്ലെന്ന് സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: യുഎപിഎ തടവുകാരന് ഇബ്രഹാമിന് ചികിത്സ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാവോയിസ്റ്റു സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന കുറ്റാരോപണത്തിന്റെ പേരില്‍ ആറു വര്‍ഷത്തിലധികമായി വിചാരണത്തടവുകാരനായി തടവറയില്‍ കഴിയുന്ന ഇബ്രാഹിമിന്റെ ആരോഗ്യനില അത്യന്തം ഉത്ക്കണ്ഠയുളവാക്കുന്നതാണ്.
കടുത്ത പ്രമേഹരോഗിയായ ഈ 67കാരനെ നെഞ്ചു വേദനയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇബ്രാഹിമിനെ പരിശോധിക്കുകയും, ചികിത്സിക്കുകയും ചെയ്ത ഡോക്ടര്‍മാരുടെ അഭിപ്രായം അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലത്തിന് പ്രത്യേക കരുതല്‍ വേണമെന്നായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് 452 എന്ന നിലയില്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നതും, അടിക്കടിയുള്ള നെഞ്ചു വേദനയും രക്തധമനികളില്‍ വീണ്ടും ബ്ലോക്കുണ്ടാവുന്നതിനുള്ള സാധ്യതകളുടെ ശക്തമായ ലക്ഷണങ്ങളായി ചില സ്വകാര്യ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു. രണ്ടു തവണ ഹൃദയാഘാതമുണ്ടായ വ്യക്തിയെന്ന നിലയില്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തികച്ചും ആശങ്കാജനകമാണ്.ആന്‍ജിയോഗ്രാം ചെയ്യുന്നതാണ് ബ്ലോക്കിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗ്ഗം. എന്നാല്‍ അതിനൊന്നും മുതിരാതെ ബുധനാഴ്ചയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്.
കടുത്ത പ്രമേഹവും, ഹൃദ്രോഗവും അലട്ടുന്ന 67 വയസ്സുള്ള രോഗിയായ വിചാരണത്തടവുകാരന് മിനിമം നിലയില്‍ എങ്കിലും ആവശ്യമായ വിദഗ്ധ ചികിത്സയും പരിചരണവും നല്കുവാന് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. യുഎപിഎ അഥവാ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിന്റെ സാങ്കേതികമായ കഠിന വ്യവസ്ഥകളാണ് സാധാരണഗതിയില്‍ ജാമ്യം ലഭിക്കേണ്ടുന്ന കുറ്റാരോപണങ്ങള്‍ മാത്രം നേരിടുന്ന ഇബ്രാഹിം ആറ് വര്‍ഷത്തിലധികമായി വിചാരണത്തടവുകാരനായി ജയിലില്‍ കഴിയാനുള്ള കാരണം. ആരോഗ്യസ്ഥിതി ഇത്രയും വഷളായിട്ടും പരോള്‍ പോലും അദ്ദേഹത്തിന് ഇതുവരെ അനുവദിച്ചിട്ടില്ല. സര്‍ക്കാരിന്റെയും, പ്രത്യേകിച്ചും ജയില്‍ അധികൃകതരുടെയും ഭാഗത്തു നിന്നുള്ള മനുഷ്യാവകാശ ലംഘനമാണ് ഇബ്രാഹിമിന്റെ കാര്യത്തില്‍ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ കരുതുന്നു.
സമത്വവാദിയായ ഒരു പൗരന്റെ കാര്യത്തില്‍ സംഭവിക്കുന്ന നിരന്തരമായ ഈ മനുഷ്യാവകാശ നിഷേധം ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഒട്ടും യോജിക്കുന്നതല്ല. ഇബ്രാഹിമിന് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോള്‍ അനുവദിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍
റിട്ട: ജസ്റ്റിസ് ഷംസുദ്ധീന്
ബിആര്‍പി ഭാസ്ക്കര്‍
കെ സച്ചിദാനന്ദന്
കെ ജി ശങ്കരപ്പിള്ള
എം എന്‍ രാവുണ്ണി
ഹര് ഗോപാല്‍
എന്‍ വേണുഗോപാല്‍
കെ കെ രമ എംഎല്‍എ
ഡോ.ടി ടി ശ്രീകുമാര്‍
സണ്ണി കപിക്കാട്
ജെ ദേവിക
മീനാകന്തസ്വാമി
ബി രാജീവന്
റാം മോഹന്‍
ഹമീദ് വാണിയമ്പലം
അഡ്വ: പി ചന്ദ്രശേഖരന്
എന്‍ പി ചെക്കുട്ടി
റഹിയാനത്ത്
ഗോമതി
നഹാസ് മാള
കെ പി സേതുനാഥ്
നജ്ദാ റൈഹാന്‍
ഗോപിനാഥ് ഹരിത
അഡ്വ. തമന്ന സുല്‍ത്താന
അഡ്വ. തുഷാര്‍ നിര്‍മ്മല്‍.
RELATED STORIES
മുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMT