Sub Lead

ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണം: ആരോഗ്യ വകുപ്പിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ അന്ത്യശാസനം

സുപ്രഭാതം മഞ്ചേരി ലേഖകൻ എൻ സി മുഹമ്മദ് ഷെരീഫ് - സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് 2020 സെപ്തംബർ 27ന് മരിച്ചത്.

ഇരട്ട ഗർഭസ്ഥ ശിശുക്കളുടെ മരണം: ആരോഗ്യ വകുപ്പിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ അന്ത്യശാസനം
X

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പൂർണ ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ അന്ത്യശാസനം. സംഭവത്തിൽ ഒക്ടോബർ 10നകം റിപോർട്ട് സമർപ്പിച്ചില്ലെങ്കിൽ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം നിർബന്ധിത നടപടികളിലേക്ക് പ്രവേശിക്കുമെന്ന് കമ്മീഷൻ സംസ്ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയേയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേയും അറിയിച്ചു.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമ വിഭാഗം അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.കെ ശ്രീവാസ്തവയാണ് സർക്കാറിന് കത്തയച്ചത്. കമ്മീഷൻ പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും റിപോർട്ട് നൽകാത്തതിനെ തുടർന്നാണ് നടപടി കടുപ്പിക്കുന്നത്.

പുത്തനഴി സ്വദേശി ഡോ. സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയിലാണ് നടപടി. കുറ്റക്കാർക്കെതിരെ നാല് ആഴ്ച്ചക്കകം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2020 നവംബർ 19ന് സംസ്ഥാന ഡിഎംഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഇതിന് സർക്കാർ മറുപടി നൽകിയില്ല. ഇതോടെ കഴിഞ്ഞ മെയ് നാലിന് വീണ്ടും കമ്മീഷൻ വിഷയം സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് നാല് ആഴ്ച്ചക്കകം റിപോർട്ട് സമർപ്പിച്ചില്ലെങ്കിൽ മനുഷ്യാവകാശ നിയമപ്രകാരം നടപടികളിലേക്ക് കടക്കുമെന്ന് സർക്കാറിനെ അറിയിച്ചത്.

സുപ്രഭാതം മഞ്ചേരി ലേഖകൻ എൻ സി മുഹമ്മദ് ഷെരീഫ് - സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗർഭസ്ഥ ശിശുക്കളാണ് 2020 സെപ്തംബർ 27ന് മരിച്ചത്. സംഭവം നടന്ന് ഒരു വർഷമായിട്ടും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. കുട്ടികളുടെ പിതാവ് ജില്ലാ പോലിസ് മേധാവിക്ക് നൽകിയ പരാതിയിൽ തെളിവെടുപ്പ് തുടരുകയാണ്. യുവതിയെ മഞ്ചേരിയിൽ നിന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവറുടെ മൊഴി കഴിഞ്ഞ ദിവസം പൊലിസ് രേഖപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it