Sub Lead

യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍; വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപെട്ടു

യുഎസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍; വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപെട്ടു
X

വാഷിംഗ്ടണ്‍: വാഷിങ്ടന്‍: യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികള്‍. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സംഭവത്തിനിടെ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സ്ത്രീക്ക് വെടിയേറ്റു. നെഞ്ചില്‍ വെടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ കടന്നതോടെ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്.

യുഎസ് കോണ്‍ഗ്രസിന്റെ സഭകള്‍ ചേരുന്നതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവര്‍ മന്ദിരത്തിനകത്തു കടക്കുകയായിരുന്നു.

പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് പോലീസ് വെടിവച്ചത്. സംഘര്‍ഷത്തിനിടെ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് നിറയൊഴിക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

സേവ് അമേരിക്ക റാലിയുമായെത്തിയ പ്രതിഷേധക്കാര്‍ ട്രംപ് വേണം എന്ന മുദ്രാവാക്യം മുഴക്കിയാണ് കാപ്പിറ്റോള്‍ വളഞ്ഞത്. മന്ദിരത്തിനുള്ളില്‍ കടന്ന പ്രതിഷേധക്കാരിലൊരാള്‍ സെനറ്റ് അധ്യക്ഷന്റെ കസേരയില്‍ കയറിയിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ കാപ്പിറ്റോള്‍ മന്ദിരത്തിനുള്ളില്‍ അഴിഞ്ഞാടി. കാപ്പിറ്റോള്‍ പോലീസിനെ സഹായിക്കാന്‍ എഫ്ബിഐയെ വിന്യസിച്ചിട്ടുണ്ട്. പാര്‍ലമെന്റിനെതിരായ ആക്രമണം പ്രതിഷേധമല്ല, കലാപമാണെന്ന് ജോ ബൈഡന്‍ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

വീഡിയോ സന്ദേശത്തില്‍ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ട്രംപ് അനുയായികളോട് അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ഈ സന്ദേശത്തിലും ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ട്രംപ് തുനിഞ്ഞില്ല. പ്രതിഷേധക്കാരോടു സമാധാനം പാലിക്കാന്‍ അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ചു. നേരത്തെ, തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ പ്രസിഡന്റ് ട്രംപില്‍നിന്ന് സമ്മര്‍ദമുയര്‍ന്നെങ്കിലും യു.എസ്. കോണ്‍ഗ്രസില്‍ ജോ ബൈഡന്റെ വിജയം തടയാന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് തയ്യാറായിരുന്നില്ല.




Next Story

RELATED STORIES

Share it