Sub Lead

കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘമെന്ന് ആരോപിച്ച് മധ്യ പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം

കെസിയയില്‍നിന്നു ഷാപ്പൂരിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന ബെത്തൂല്‍ ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി ധര്‍മേന്ദ്രാ ശുക്ല, മറ്റൊരു പ്രാദേശിക നേതാവ് ധര്‍മു സിങ് ലന്‍ജിവാര്‍, ഗോത്ര നേതാവ് ലളിത് ഭരാസ്‌കര്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘമെന്ന് ആരോപിച്ച് മധ്യ പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം
X

ബെത്തൂല്‍(മധ്യപ്രദേശ്): കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘമാണെന്ന് ആരോപിച്ച് മധ്യ പ്രദേശില്‍ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് മര്‍ദ്ദനം. ബെത്തൂല്‍ നഗരത്തില്‍നിന്ന് 35 കി.മീറ്റര്‍ അകലെയുള്ള നവാല്‍ സിന്‍ഗണ ഗ്രാമത്തില്‍വച്ച് ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്ന് ഷാപൂര്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ദീപക് പരാശര്‍ പറഞ്ഞു.

കെസിയയില്‍നിന്നു ഷാപ്പൂരിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന ബെത്തൂല്‍ ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി ധര്‍മേന്ദ്രാ ശുക്ല, മറ്റൊരു പ്രാദേശിക നേതാവ് ധര്‍മു സിങ് ലന്‍ജിവാര്‍, ഗോത്ര നേതാവ് ലളിത് ഭരാസ്‌കര്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘങ്ങള്‍ മേഖലയില്‍ ചുറ്റിത്തിരിയുന്നുവെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് മരത്തടികള്‍ ഉപയോഗിച്ച് നാട്ടുകാര്‍ റോഡ് തടസ്സപ്പെടുത്തിയിരുന്നതായി പോലിസ് ഓഫിസര്‍ പറഞ്ഞു. റോഡിലെ തടസ്സം ശ്രദ്ധയില്‍പെട്ട കാര്‍ യാത്രികര്‍ കവര്‍ച്ചക്കാരുടെ ചെയ്തിയാവുമെന്ന് കരുതി തിരിച്ചുപോവാന്‍ ഒരുങ്ങുന്നതിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മൂന്നു പേര്‍ക്കും പരിക്കേറ്റു. കാറിനും കേടുപാടുകള്‍ വരുത്തിയതായും പോലിസ് ഓഫിസര്‍ പറഞ്ഞു. അതേസമയം, സംഭവസ്ഥലത്തുനിന്ന് ഒരു വിധം രക്ഷപ്പെട്ട കാര്‍ യാത്രക്കാര്‍ ഉടന്‍ പോലിസിനെ ബന്ധപ്പെടുകയായിരുന്നു. പോലിസ് സംഭവസ്ഥലത്തെത്തിയതോടെ ആക്രമികള്‍ രക്ഷപ്പെട്ടു.

ദിലീപ് ബാര്‍ക്കാഡി, മുക്തേശ്വര്‍, മനീഷ്, ദിനേഷ് വിശ്വ കര്‍മ എന്നിവര്‍ക്കെതിരേ കേസെടുത്തതായി പോലിസ് പറഞ്ഞു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it