Sub Lead

ഒമ്പത് മാസത്തിനിടെ 3,75,000 മരണം; യുപി മോഡലിനെതിരേ വിമര്‍ശനവുമായി തോമസ് ഐസക്

തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരു പ്രധാനമന്ത്രി ഇത്രയ്ക്കു ക്രൂരനാകാന്‍ പാടില്ല. പെരുകിക്കയറുന്ന മരണസംഖ്യയ്ക്കു മുന്നില്‍ കണ്ണീരു വറ്റി നില്‍ക്കുന്ന യുപി ജനത, പ്രധാനമന്ത്രിയുടെ തമാശകളാസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്ന് ബിജെപിയും മനസിലാക്കണം. തോമസ് ഐസക് കുറിച്ചു.

ഒമ്പത് മാസത്തിനിടെ 3,75,000 മരണം;  യുപി മോഡലിനെതിരേ വിമര്‍ശനവുമായി തോമസ് ഐസക്
X

കോഴിക്കോട്: ഉത്തര്‍പ്രദേശിന്റെ കൊവിഡ് മാനേജ്‌മെന്റ് തന്ത്രങ്ങള്‍ കേമമാണെന്ന മോദിയുടെ പുകഴ്ത്തല്‍ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. ഒരു ജനതയുടെ മുറിവുകളില്‍ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണിതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലാണ് മോദിക്കും യോഗിക്കും എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരു പ്രധാനമന്ത്രി ഇത്രയ്ക്കു ക്രൂരനാകാന്‍ പാടില്ല. പെരുകിക്കയറുന്ന മരണസംഖ്യയ്ക്കു മുന്നില്‍ കണ്ണീരു വറ്റി നില്‍ക്കുന്ന യുപി ജനത, പ്രധാനമന്ത്രിയുടെ തമാശകളാസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്ന് ബിജെപിയും മനസിലാക്കണം. തോമസ് ഐസക് കുറിച്ചു.

'യുപിയിലെ 24 ജില്ലകളിലെ യഥാര്‍ത്ഥ കോവിഡ് മരണങ്ങളും സര്‍ക്കാര്‍ കണക്കിലെ മരണങ്ങളും തമ്മിലുള്ള താരതമ്യം പുറത്തു വന്നിട്ടുണ്ട്. 2021 മാര്‍ച്ച് 31 വരെയുള്ള ഒമ്പതുമാസങ്ങളിലെ കണക്കനുസരിച്ച് സര്‍ക്കാര്‍ കണക്കിനെക്കാള്‍ 43 മടങ്ങാണ് യഥാര്‍ത്ഥ മരണസംഖ്യ. സര്‍ക്കാര്‍ കണക്കില്‍ 4537 മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

കോവിഡ് ബാധയ്ക്കു മുമ്പ് 2019 ജൂലൈ 1നും 2020 മാര്‍ച്ച് 31നും ഇടയില്‍ ഈ 24 ജില്ലകളില്‍ ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 178000 മരണങ്ങളാണ്. 2020 ജൂലൈ 1നും 2021 മാര്‍ച്ച് 31നും ഇടയ്ക്ക് ഇതേ ജില്ലകളിലെ ആകെ മരണം 375000. 197000 അധികം. മരണസംഖ്യയില്‍ 110 ശതമാനം വര്‍ദ്ധന. ഇതാണ് പ്രധാനമന്ത്രി കൊട്ടിഘോഷിക്കുന്ന യുപി മോഡലിന്റെ യഥാര്‍ത്ഥ ചിത്രം'. തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉത്തര്‍പ്രദേശിന്റെ കൊവിഡ് മാനേജ്‌മെന്റ് തന്ത്രങ്ങള്‍ കേമമാണെന്ന മോദിയുടെ പുകഴ്ത്തല്‍, ഒരു ജനതയുടെ മുറിവുകളില്‍ ഉപ്പുപുരട്ടി രസിക്കുന്ന സാഡിസ്റ്റിന്റെ തമാശയാണ്. ലക്ഷ്യം തെരഞ്ഞെടുപ്പു ജയവും, അതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കലുമാണ്. എങ്കില്‍പ്പോലും ഒരു പ്രധാനമന്ത്രി ഇത്രയ്ക്കു ക്രൂരനാകാന്‍ പാടില്ല. പെരുകിക്കയറുന്ന മരണസംഖ്യയ്ക്കു മുന്നില്‍ കണ്ണീരു വറ്റി നില്‍ക്കുന്ന യുപി ജനത, പ്രധാനമന്ത്രിയുടെ തമാശകളാസ്വദിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്ന് ബിജെപിയും മനസിലാക്കണം.

മറച്ചു വെയ്ക്കുന്ന കോവിഡ് മരണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലേയ്ക്ക് പിന്നെ വരാം. യുപിയിലെ ബിജെപി ഘടകത്തിനുപോലും ബോധ്യപ്പെടുന്നതല്ല മോദിയുടെ പ്രസ്താവന. കോവിഡ് മാനേജ്‌മെന്റില്‍ യോഗി ആദിത്യനാഥ് വരുത്തിവെച്ച പിഴവുകളെ ഉത്തര്‍പ്രദേശിലെ എംഎല്‍എമാരും എംപിമാരുമടക്കം തള്ളിപ്പറഞ്ഞതാണ്. എന്തിനധികം, രണ്ടു മന്ത്രിമാരും മൂന്ന് എംഎല്‍എമാരും കോവിഡ് ബാധിച്ച് മരിച്ച സംസ്ഥാനമാണ് യുപി. ഏറ്റവുമൊടുവില്‍ ബെറേലി എംഎല്‍എ കേസര്‍ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് യുപിയിലെ ആശുപത്രികളിലെ സ്ഥിതി രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

പ്രതിപക്ഷവും പത്രങ്ങളുമുയര്‍ത്തുന്ന പരാതികളും വെളിപ്പെടുത്തലും മാറ്റിവെയ്ക്കാം. ഉത്തര്‍പ്രദേശ് ആശുപത്രികളിലെ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെയും മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പനയില്‍ നടക്കുന്ന തീവെട്ടിക്കൊള്ളയെയും കുറിച്ച് 2021 മെയ് ആറിന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാങു്വര്‍ യുപി മുഖ്യമന്ത്രിയ്‌ക്കെഴുതിയ കത്തോ? ചികിത്സ തേടിയെത്തുന്ന രോഗികളെ ജില്ലാ ആശുപത്രിയില്‍നിന്നുള്ള റെഫറല്‍ കത്തില്ലെന്നു പറഞ്ഞ് മടക്കി അയച്ച സംഭവങ്ങളെക്കുറിച്ച് ഒരു കേന്ദ്രമന്ത്രിയ്ക്ക് മുഖ്യമന്ത്രിയോട് പരാതി ഉന്നയിക്കേണ്ടി വന്ന സംസ്ഥാനമാണ് യുപി.

ഇത്തരമൊരു പരിതസ്ഥിതിയില്‍ ജനങ്ങളെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മന്ത്രിയും നേതാവുമായി നടക്കുന്നതില്‍ എന്തുകാര്യം എന്ന് രഹസ്യമായും പരസ്യമായും പരിതപിക്കുന്നത് യോഗിയുടെ സഹപ്രവര്‍ത്തകരാണ്. മീററ്റിലെ ആശുപത്രികളുടെ ദുസ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത് തൊഴില്‍ക്ഷേമമന്ത്രി സുനില്‍ ഭരാല.

തന്റെ മണ്ഡലത്തിലെ ആശുപത്രികളുടെ ദയനീയ സ്ഥിതി പരിഹരിക്കണമെന്നാവശ്യപ്പെട്ടത് ബിജെപി എംപി രാജേന്ദ്ര അഗര്‍വാള്‍. കോവിഡ് ബാധിച്ച തന്റെ ഭാര്യക്ക് ആഗ്രയിലെ മെഡിക്കല്‍ കോളജിലെ നിലത്തു കിടക്കേണ്ടി വന്ന സ്ഥിതിയെക്കുറിച്ച് പരിതപിച്ചത് ഫിറോസാബാദ് എംഎല്‍എ പപ്പു ലോധി. ഇതൊക്കെ ഈ 2021ല്‍ നടന്നതാണ്. പഴയ സംഭവങ്ങളല്ല.

യുപി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉന്നതരായ ബിജെപി നേതാക്കള്‍ക്കു തന്നെ സാക്ഷ്യപത്രം നല്‍കിക്കഴിഞ്ഞു. ആ നാട്ടിലെ സ്ഥിതി അതീവഗുരുതരമാണ് എന്നാണ് ഇതു തെളിയിക്കുന്നത്. ബിജെപിയ്ക്കു പോലും മറച്ചു പിടിക്കാന്‍ കഴിയുന്നതിനും എത്രയോ രൂക്ഷമാണ് കാര്യങ്ങള്‍. യുപി ജനതയെ കൊന്നൊടുക്കുകയാണ് കോവിഡ്.

യുപിയിലെ 24 ജില്ലകളിലെ യഥാര്‍ത്ഥ കോവിഡ് മരണങ്ങളും സര്‍ക്കാര്‍ കണക്കിലെ മരണങ്ങളും തമ്മിലുള്ള താരതമ്യം പുറത്തു വന്നിട്ടുണ്ട്. 2021 മാര്‍ച്ച് 31 വരെയുള്ള ഒമ്പതുമാസങ്ങളിലെ കണക്കനുസരിച്ച് സര്‍ക്കാര്‍ കണക്കിനെക്കാള്‍ 43 മടങ്ങാണ് യഥാര്‍ത്ഥ മരണസംഖ്യ. സര്‍ക്കാര്‍ കണക്കില്‍ 4537 മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

കോവിഡ് ബാധയ്ക്കു മുമ്പ് 2019 ജൂലൈ 1നും 2020 മാര്‍ച്ച് 31നും ഇടയില്‍ ഈ 24 ജില്ലകളില്‍ ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 178000 മരണങ്ങളാണ്. 2020 ജൂലൈ 1നും 2021 മാര്‍ച്ച് 31നും ഇടയ്ക്ക് ഇതേ ജില്ലകളിലെ ആകെ മരണം 375000. 197000 അധികം. മരണസംഖ്യയില്‍ 110 ശതമാനം വര്‍ദ്ധന. ഇതാണ് പ്രധാനമന്ത്രി കൊട്ടിഘോഷിക്കുന്ന യുപി മോഡലിന്റെ യഥാര്‍ത്ഥ ചിത്രം.

പത്തു മുതല്‍ 335 ശതമാനം വരെ അധിക മരണം രേഖപ്പെടുത്തിയ ജില്ലകളുണ്ട്. സര്‍ക്കാര്‍ കണക്കു പ്രകാരം അമേതിയില്‍ 39 കോവിഡ് മരണങ്ങളാണ് നടന്നത്. ഈ കാലയളവില്‍ 201920നെക്കാള്‍ നടന്ന അധികമരണം 13000. ഔദ്യോഗിക കണക്കിനെക്കാള്‍ 335 മടങ്ങ്. ഉന്നാവയിലും കാണ്‍പൂരിലും ലക്‌നൌവിലും ബറേലിയിലും ആഗ്രയിലുമൊക്കെ സമാനമാണ് സ്ഥിതി. ഖാസിപ്പൂരിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന മേഖല. അവിടെ 2020 ജൂലൈ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ രേഖപ്പെടുത്തപ്പെട്ടത് ആകെ 19700 മരണങ്ങള്‍. തൊട്ടു മുമ്പ് ഇതേ കാലയളവില്‍ നടന്നത് 1600 മരണങ്ങള്‍. ഒരു വര്‍ഷത്തിനുള്ളില്‍ 1136 ശതമാനം വര്‍ദ്ധന. ഇതേ കാലയളവില്‍ കേരളത്തില്‍ വെറും 0.4 ശതമാനമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട അധിക മരണനിരക്ക്.

സ്വന്തം വീട്ടിലെ മരണം മറച്ചു വെച്ച് അയല്‍ക്കാരുടെ മുന്നില്‍ മസിലു പെരുപ്പിച്ചു നില്‍ക്കുന്ന പ്രത്യേകതരം മാനസികാവസ്ഥയിലാണ് യോഗിയും മോദിയും. ജീവിക്കാനുള്ള അവകാശത്തിനു മേലെ ആത്മവഞ്ചനയുടെയും ഉളുപ്പില്ലായ്മയുടെയും ആഘോഷപ്രകടനങ്ങള്‍. യോഗിയുടെ അഹങ്കാരത്തിന്റെയും അലംഭാവത്തിന്റെയും, ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെയും ദുരന്തം യുപി ജനതയുടെ കഴുത്തില്‍ കാലശാപമായി ചുറ്റി മുറുകുകയാണ്. ആ നാട്ടിലെ ബിജെപി നേതാക്കള്‍ തന്നെ അടിവരയിട്ട യാഥാര്‍ത്ഥ്യം.

വീരവാദങ്ങളും ഗീര്‍വാണങ്ങളും കൊണ്ട് മോദി എത്രകാലമിത് മറച്ചു പിടിക്കും?.

Next Story

RELATED STORIES

Share it