കൂട്ടബലാല്‍സംഗം, പീഡനം, നിര്‍ബന്ധിത വന്ധ്യംകരണം; ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൊടുംക്രൂരത തുറന്നുകാട്ടി വൈഗൂര്‍ ക്യാംപിലെ വനിതാ തടവുകാര്‍
അക്കൂട്ടത്തില്‍ തീര്‍ത്തും ഭീകരമായ പല കഥകളുമുണ്ടായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നതിനായി വൈദ്യുതീകരിച്ച ഒരു വടി യോനിയില്‍ തിരുകികയറ്റുന്നതായിരുന്നു അതിലൊന്ന്.
സിന്‍ജിയാങ്: വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ സ്വയംഭരണ മേഖലയായ സിന്‍ജിയാങിലെ രഹസ്യവും വിശാലവുമായ തടങ്കല്പ്പാളയങ്ങളിലൊന്നില് തുര്‍സുനെ സിയാവുദ്ദീന് എന്ന വൈഗൂര്‍ യുവതി ക്രൂര പീഡനങ്ങള്‍ക്കിരയായി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ചെലവഴിച്ചത് ഒമ്പതുമാസമാണ്.
വൈഗൂറുകള്ക്കായുള്ള 'പുനര്‍ വിദ്യാഭ്യാസ' ക്യാംപുകളില്‍ സ്ത്രീകളെ തുടര്‍ച്ചയായി കൂട്ട ബലാത്സംഗം ചെയ്യുകയും ക്രൂര ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയുമാണെന്ന ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്തുവിട്ടത്. ബിബിസിയാണ്. നിരവധി അന്തേവാസികളുമായി അഭിമുഖം നടത്തിയാണ് ബിബിസി നടുക്കമുളവാക്കുന്ന ഈ റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2018ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉരുക്ക് മുഷ്ടിയില്‍നിന്ന് മോചിതയായെങ്കിലും തുര്സുനെയ്ക്ക് അക്കാലയളവ് ഇപ്പോഴും ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഭീതിദമായ ഓര്‍മയാണ്. അന്ന് പകര്‍ച്ചാവ്യാധി ഇല്ലാതിരുന്നിട്ടും പുരുഷന്മാര് എല്ലായ്പ്പോഴും മാസ്ക് ധരിച്ചിരുന്നതായി തുര്‍സിനെ ഓര്‍മിച്ചെടുക്കുന്നു. 'അര്‍ദ്ധരാത്രിക്ക് ശേഷം, സ്ത്രീകളുടെ സെല്ലുകളില്‍ വന്ന് അവര്‍ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുത്ത് നിരീക്ഷണ കാമറകളില്ലാത്ത ഒരു 'ബ്ലാക്ക് റൂമിലേക്ക്' കൊണ്ടുപോകും. നിരവധി രാത്രികള്‍, അവര്‍ തന്നെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവായിരുന്നു അത്'- തുര്‍സുനെ പറഞ്ഞു.
സ്വതന്ത്രമായ കണക്കുകള്‍ പ്രകാരം, വിവിധ തടങ്കല്പാളയങ്ങളിലായി സ്ത്രീകളും പുരുഷന്മാരുമായ പത്തുലക്ഷത്തിലധികം വൈഗൂറുകളെ തടഞ്ഞുവച്ചിട്ടുണ്ട്. വൈഗൂറുകളുടേയും മറ്റ് ന്യൂനപക്ഷങ്ങളുടേയും 'പുനര്‍ വിദ്യാഭ്യാസത്തിന്' വേണ്ടിയാണ് ഈ ക്യാംപുകളെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂട ഭാഷ്യം.
ചൈനീസ് ഭരണകൂടം ഘട്ടംഘട്ടമായി വൈഗൂറുകളെ മതത്തില്‍നിന്ന് അകറ്റുകയും മറ്റ് സ്വാതന്ത്ര്യങ്ങള്‍ കവര്ന്നെടുക്കുകയുമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ, ഇവരെ അടിച്ചമര്‍ത്തുന്നതിനായി നിരീക്ഷണം, തടങ്കലില്‍ വയ്ക്കല്‍, നിര്‍ബന്ധിത വന്ധ്യംകരണം എന്നിവ അടിച്ചേല്‍പ്പിക്കുകയുമാണെന്ന് സംഘടനകള്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ അവാസ്തവമാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വംശഹത്യയാണ് ചൈന നടത്തുന്നതെന്ന് അടുത്തിടെ യുഎസ് കുറ്റപ്പെടുത്തിയിരുന്നു.
മോചിതയായ ശേഷം സിന്‍ജിയാങ്ങില്‍ നിന്ന് രക്ഷപ്പെട്ട തുര്‍സുനെ ഇപ്പോള്‍ യുഎസിലാണ്. 'എല്ലാ രാത്രിയും സ്ത്രീകളെ സെല്ലുകളില്‍ നിന്ന് കൊണ്ടുപോവുകയും ഒന്നോ അതിലധികമോ മുഖംമൂടി ധരിച്ച ചൈനീസ് പുരുഷന്മാര് ബലാത്സംഗം ചെയ്യുകയും ചെയ്തു. താന്‍ മൂന്നു തവണ കൂട്ടബലാല്‍സംഗത്തിനിരയായി.
ചൈനയിലേക്ക് തിരിച്ചയക്കപ്പെടുമെന്ന് ഭയന്ന് ജീവിക്കുകയാണ് അവര്‍ ഇപ്പോള്‍. താന്‍ അനുഭവിച്ചതും കണ്ടതുമായ പീഡന കഥകള്‍ വെളിപ്പെടുത്തുകയും സിന്‍ജിയാങ്ങിലേക്ക് തിരിച്ച് പോവുകയും ചെയ്താല്‍, മുമ്പത്തേതിനേക്കാള്‍ കഠിനമായ ശിക്ഷ തനിക്ക് ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.
18 മാസം തടങ്കലില്‍ കഴിഞ്ഞ സിന്‍ജിയാങില്‍ നിന്നുള്ള ഒരു കസാഖ് യുവതിയെയും ബിബിസി അഭിമുഖം നടത്തിയിരുന്നു. ചൈനീസ് പുരുഷന്മാര് മുറികളില്‍ എത്തുന്നത് മുന്‍പ് വൈഗൂര്‍ സ്ത്രീകളെ നഗ്നരാക്കി കൈകളില്‍ വിലങ്ങിട്ട് നിര്‍ത്തുകയായിരുന്നു അവരുടെ ജോലി.
അതിനുശേഷം അവര്‍ മുറികള്‍ വൃത്തിയാക്കും. 'തന്റെ ജോലി അവരുടെ അരക്കെട്ടിന് മുകളിലുള്ള വസ്ത്രങ്ങള്‍ നീക്കി, അനങ്ങാന്‍ കഴിയാത്ത വിധം കൈ കെട്ടുക എന്നതായിരുന്നു' ഗുല്‍സിറ ഓവല്‍ഖാന്‍ പറഞ്ഞു. 'തുടര്‍ന്ന് മുറിയില്‍ ഒരാള്‍ പ്രവേശിക്കും, അത് ചിലപ്പോള്‍ പുറത്തുനിന്നുള്ള ചൈനീസ് പുരുഷമാരായിരിക്കും അല്ലെങ്കില്‍ ചിലപ്പോള്‍ പോലിസുകാര്‍. ഞാന്‍ നിശബ്ദമായി വാതിലിനടുത്ത് ഇരിക്കും. അയാള്‍ മുറിയില്‍ നിന്ന് പുറത്തുപോയ ശേഷം ഞാന്‍ സ്ത്രീകളെ കുളിപ്പിക്കും.
ചില പുരുഷന്മാര് 'സുന്ദരികളായ യുവതികളെ തിരഞ്ഞെടുക്കുന്നതിന് പകരമായി പണം നല്‍കും'-അവര്‍ പറഞ്ഞു. ക്യാംപുകളിലെ ചില മുന്‍ തടവുകാര്‍ കാവല്‍ക്കാരനെ സഹായിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അല്ലാത്തപക്ഷം കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കിയിരുുന്നു. അതിനാല്‍ തന്നെ ഈ ക്രൂരകൃത്യം തടയാോ ഇടപെടാനോ തനിക്ക് ശക്തിയുണ്ടായിരുന്നില്ലെന്ന് ഗുല്‍സിറ പറഞ്ഞു. അവിടെ നടക്കുന്നത് കൂട്ട ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു.
തടവുകാരികളെ വിവസ്ത്രയാക്കാനും അവരുടെ കൈകള്‍ പിടിച്ചുവയ്ക്കാനും അവര്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും അവര്‍ വെളിപ്പെടുത്തി. രാത്രി സെല്ലുകളില്‍ നിന്ന് കൊണ്ടുപോയ ചില സ്ത്രീകള്‍ ഒരിക്കലും തിരിച്ചുവന്നില്ല. തിരിച്ചുവന്നവരാവട്ടെ എന്താണ് സംഭവിച്ചതെന്ന് പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയിരുന്നു.
വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങില്‍ 1.1 കോടിയോളം വരുന്ന തുര്‍ക്കി മുസ്ലിം ന്യൂനപക്ഷ വിഭാഗമാണ് വൈഗൂറുകള്‍. കസാക്കിസ്താന്‍ അതിര്‍ത്തിയായ ഈ പ്രദേശം കസാഖ് വംശീയ ഗ്രൂപ്പുകളുടേയും ആസ്ഥാനമാണ്. 42കാരിയായ സിയാവുദ്ധീന്‍ വൈഗുര്‍ വംശജയും അവരുടെ ഭര്‍ത്താവ് കസാഖുമാണ്.
ചൈനീസ് ഭാഷാ അധ്യാപകരില്‍ ഒരാളാണ് സിന്‍ജിയാങ്ങില്‍ നിന്നുള്ള ഉസ്ബെക്ക് വനിതയായ കെല്‍ബിനൂര്‍ സെദിക്. ക്യാമ്പില്‍ എത്തിയ അവള് ബലാത്സംഗത്തിന്റെ പല കഥകളും കേട്ടു. ഒടുവില്‍ ഒരു വനിതാ പോലിസ് ഉദ്യോഗസ്ഥതന്നെ ഇക്കാര്യം ശരിവച്ചു.അന്ന് രാത്രി സെഡിക് ഉറങ്ങാനായില്ല. വിദേശത്ത് പഠിക്കുന്ന എന്റെ മകളെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു, രാത്രി മുഴുവന്‍ താന്‍ കരയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അക്കൂട്ടത്തില്‍ തീര്‍ത്തും ഭീകരമായ പല കഥകളുമുണ്ടായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നതിനായി വൈദ്യുതീകരിച്ച ഒരു വടി യോനിയില്‍ തിരുകികയറ്റുന്നതായിരുന്നു അതിലൊന്ന്. 'കസേര, കയ്യുറ, ഹെല്‍മെറ്റ്, ഒരു വടി ഗുദത്തില്‍ കയറ്റുന്നത് എന്നിങ്ങനെ നാല് തരത്തിലുള്ള ഷോക്ക് ഉണ്ട്. അപ്പോഴുള്ള നിലവിളി കെട്ടിടത്തിലുടനീളം പ്രതിധ്വനിച്ചു. ഉച്ചഭക്ഷണ സമയത്തും ചിലപ്പോള്‍ ക്ലാസില്‍ പഠിപ്പിക്കുമ്പോഴും തനിക്ക് അവ കേള്ക്കാമായിരുന്നുമെന്നും സെഡിക് പറഞ്ഞു.
തടവുകാരുടെ തലമുടി മുറിച്ചതിന് ശേഷമാണ് ക്ലാസിലേക്ക് കൊണ്ട് പോകുന്നത്. അതിനിടയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, ഗുളികകള്‍ നല്‍കും. സ്ത്രീകളില്‍ നിര്‍ബന്ധിതമായി ഐയുഡികള്‍ ഘടിപ്പിക്കുകയോ, വന്ധ്യംകരണം നടത്തുകയോ ചെയ്തു. എന്നാല്‍ ഈ കൊടും പീഡനങ്ങള്‍ക്കിടയിലും ചൈനീസ് ദേശഭക്തി ഗാനങ്ങള്‍ ആലപിക്കാനും ചൈനീസ് പ്രസിഡന്റ് സിന് ജിന്‍പിംഗിനെക്കുറിച്ചുള്ള ദേശസ്നേഹ ടിവി പ്രോഗ്രാമുകള്‍ കാണാനും തടവുകാര്‍ നിര്‍ബന്ധിതരായി. എന്നാല്‍, ഈ ആരോപണങ്ങളെക്കുറിച്ച് ബിബിസിയുടെ ചോദ്യങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ നേരിട്ട് പ്രതികരിച്ചില്ല. സിന്‍ജിയാങ്ങിലെ ക്യാമ്പുകള്‍ തടങ്കല്‍പ്പാളയങ്ങളല്ലെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളാണെന്നും ഒരു വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTഅന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല; സമരം പുനരാരംഭിച്ച്...
29 April 2024 12:28 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTഉഷ്ണതരംഗം: പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ കലക്ടറുടെ...
29 April 2024 12:01 PM GMT