Sub Lead

എന്‍ഐഎയുടെ റെയ്ഡ്, അറസ്റ്റ് നാടകങ്ങള്‍ ഭീകരത സൃഷ്ടിക്കാന്‍: പോപുലര്‍ ഫ്രണ്ട്

ഹിന്ദുത്വയുടെ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വേട്ടയാടലാണ് നടക്കുന്നതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആരോപിച്ചു

എന്‍ഐഎയുടെ റെയ്ഡ്, അറസ്റ്റ് നാടകങ്ങള്‍ ഭീകരത സൃഷ്ടിക്കാന്‍: പോപുലര്‍ ഫ്രണ്ട്
X
ന്യൂഡല്‍ഹി: നേതാക്കള്‍ക്കെതിരായ എന്‍ഐഎയുടേയും ഇഡിയുടേയും അറസ്റ്റ് നാടകങ്ങളും ഓഫിസുകളിലും നേതാക്കളുടെ വസതികളിലും നടത്തിയ റെയ്ഡ് നാടകങ്ങളും ഭീകരത സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ കൈകളിലെ പാവകളായ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും നൂറിലധികം പ്രമുഖ നേതാക്കളെയാണ് കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റിലായവരില്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ എം എ സലാം, ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്, വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തിയിരിക്കുകയാണ്. തുടര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനകളില്‍ നേതാക്കള്‍ക്കും സംഘടനയ്ക്കുമെതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് ഏജന്‍സികള്‍ ഉന്നയിക്കുന്നത്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും നേതാക്കളുടെ വസതികളിലും അവര്‍ 'റെയ്ഡ്' നടത്തിയപ്പോഴോ നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ റെയ്ഡുകളിലോ കുറ്റകരമായ രേഖകളോ തെളിവുകളോ ഒന്നും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

നേതാക്കളുടെ സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ ചില ഗാഡ്‌ജെറ്റുകളും പെന്‍ ഡ്രൈവുകളും പരസ്യമായി പ്രചരിപ്പിച്ച ബ്രോഷറുകളും ബുക്ക്‌ലെറ്റുകളും മാത്രമാണ് അവര്‍ക്ക് കണ്ടെത്താനായത്.

നിയമപരമായും സുതാര്യമായും പ്രവര്‍ത്തിക്കുന്നസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെക്കുറിച്ച് ജനങ്ങളില്‍ ഭീതി ജനിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിത്.

അറസ്റ്റുകളെയും റെയ്ഡുകളെയും വിവരിക്കുന്നതിന് ഏജന്‍സികളും മാധ്യമങ്ങളും ഉപയോഗിക്കുന്ന 'ക്രാക്ഡൗണ്‍'' എന്ന പദം സംഘടനയ്ക്ക് കളങ്കം ഏല്‍പ്പിക്കാനും തല്‍ഫലമായി പൊതുജനങ്ങളെ ഭയപ്പെടുത്താനുമുള്ള ഭരണകൂട നീക്കത്തിന്റെ ഭാഗമാണ്.

അറസ്റ്റിലായ നേതാക്കള്‍ പൊതുജന മധ്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ വസതികളിലോ സംഘടനയുടെ ഓഫിസുകളിലോ പൊതു പരിപാടികളിലോ സദാ പങ്കെടുക്കുന്നവരാണ്. അറസ്റ്റിന്റെ സമയത്തും ഇത് തന്നെയായിരുന്നു അവസ്ഥ. അവര്‍ ഒളിച്ചോടിയവരോ ഒളിത്താവളങ്ങളിലോ ആയിരുന്നില്ല. സെപ്തംബര്‍ 17ന് കേരളത്തിലെ കോഴിക്കോട്ട് നടന്ന 'സേവ് ദ റിപ്പബ്ലിക് ഗ്രാന്‍ഡ് പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ' വേദിയിലോ സദസ്സിലോ പല നേതാക്കളും ഉണ്ടായിരുന്നു. ഇതുവരെയുള്ള ഏജന്‍സികളുടെ സമന്‍സിനോട് അവര്‍ എപ്പോഴും അനുകൂലമായാണ് പ്രതികരിച്ചത്.

ചെയ്ത കുറ്റങ്ങളുടെ അടിസ്ഥാനത്തിലല്ല നേതാക്കള്‍ അറസ്റ്റിലായിട്ടുള്ളത്. അവരെ അറസ്റ്റുചെയ്ത് അവിടങ്ങളില്‍നിന്ന് മാറ്റിയതിനു ശേഷം അവരുടെ അഭാവത്തില്‍ 'റെയ്ഡുകള്‍' നടന്നത്. എന്നിട്ടും നേതാക്കള്‍ക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. റെയ്ഡിനും കുറ്റകരമായ തെളിവുകള്‍ കണ്ടെത്തിയതിനുശേഷവും അറസ്റ്റ് നടന്നിട്ടില്ല. ഇത് എതിര്‍ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരേയുള്ള വേട്ടമാത്രമാണ്.

ഏജന്‍സികളുടെ ആരോപണങ്ങളും അതിന്റെ യഥാര്‍ത്ഥ്യവും

1. രാജ്യത്തിനെതിരേ പിഎഫ്‌ഐ അതൃപ്തി പരത്തുന്നു?

തികച്ചും തെറ്റായ ആരോപണമാണ്. മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രത്തില്‍, അവര്‍ അനുഭവിച്ച വിവേചനത്തിന്റേയും നീതി നിഷേധത്തിന്റേയും ഫലമായി മുസ്‌ലിംയുവാക്കള്‍ ഭീകരവാദത്തിലേക്ക് പോവുന്നത് തടയാനും അവരില്‍ രാജ്യസ്‌നേഹവും രാജ്യത്തിന്റെ ഭരണഘടനയോടുള്ള ശക്തമായ കൂറും വളര്‍ത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് സംഘടന ശ്രമിക്കുന്നത്. ഒപ്പം ജനാധിപത്യ മൂല്യങ്ങളെ മാനിക്കാന്‍ പഠിപ്പിക്കുന്നു. ദേശീയ പതാകയും പിടിച്ച് വളണ്ടിയര്‍ മാര്‍ച്ച് നടത്തി സര്‍ക്കാര്‍ ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങിനിന്ന സ്വാതന്ത്ര്യദിനാഘോഷം ജനകീയ പരിപാടിയാക്കി മാറ്റിയത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണ്.

2. ഭരണകൂടത്തിനും അതിന്റെ യന്ത്രസംവിധാനങ്ങള്‍ക്കും എതിരെ വിദ്വേഷം സൃഷ്ടിക്കുക

പോപുലര്‍ ഫ്രണ്ട് ഒരു നിയമം അനുസരിക്കുന്ന സംഘടനയാണ്. ഇത് രാജ്യത്ത് നിയമവാഴ്ചയെ ബഹുമാനിക്കുന്ന ഒരു സംസ്‌കാരമാണ് പകര്‍ന്നു നല്‍കുന്നത്. സാങ്കല്‍പ്പിക ആരോപണം ഉയര്‍ന്നപ്പോള്‍ എല്ലാ അന്വേഷണ ഏജന്‍സികളുമായും ഇത് സഹകരിക്കുന്നുണ്ട്. നിയമത്തിന് മുന്നില്‍ സമത്വത്തിന്റെയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ സുതാര്യതയുടെയും ശക്തമായ വക്താവ് കൂടിയാണ് പോപ്പുലര്‍ ഫ്രണ്ട്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുന്നത് ഭരണകൂടത്തിനും അതിന്റെ യന്ത്രങ്ങള്‍ക്കും എതിരേ വിദ്വേഷം സൃഷ്ടിക്കുന്നതായി വ്യാഖ്യാനിക്കാനാവില്ല. അത് ജനാധിപത്യ കടമയും പൗരാവകാശവുമാണ്.

3. അക്രമാസക്തമായ ജിഹാദിന്റെ ഭാഗമായി ഭീകരപ്രവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി

രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഒരിക്കലും ചിന്തിക്കുകയോ ശ്രമിക്കുകയോ ചെയ്തിട്ടില്ല. രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്തുന്നതിനും ഭരണഘടനയെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി അത് എപ്പോഴും ശക്തമായി ശബ്ദമുയര്‍ത്തുന്നു. സംഘടനയ്‌ക്കെതിരായ തീവ്രവാദവും അക്രമവും സംബന്ധിച്ച ഈ ആരോപണം അടിസ്ഥാനരഹിതവും സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ജനാധിപത്യം, നീതി, സമത്വം എന്നീ വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ മിക്ക പരിപാടികളും.

4. തീവ്രവാദത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം

ഹിന്ദുത്വ ഫാസിസ്റ്റുകള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന പതിവ് ആരോപണമാണിത്. അത് ഇന്നുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

5. ലഷ്‌കറെ ത്വയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

തികച്ചും വാസ്തവ വിരുദ്ധമായ ആരോപണമാണിത്. ഈ ആരോപണത്തെ പിന്തുണയ്ക്കുന്ന തെളിവുകളോ മറ്റെന്തെങ്കിലുമോ ഇല്ല. വാസ്തവത്തില്‍, പോപ്പുലര്‍ ഫ്രണ്ട് അതിന്റെ അംഗങ്ങളെ ബോധവല്‍ക്കരിക്കുകയും അത്തരം സംശയാസ്പദമായ സംഘടനകള്‍ക്കെതിരെ രാജ്യത്തെ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഐഎസിനെതിരെ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ബോധവല്‍ക്കരിക്കുകയും ചെയ്ത രാജ്യത്തെ ആദ്യത്തെ സംഘടനയാണ് പോപുലര്‍ ഫ്രണ്ട്.

6. സായുധ പരിശീലനം നല്‍കുന്നതിന് പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുക

പൊതുജനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടന വര്‍ഷം തോറും ആരോഗ്യ ബോധവല്‍ക്കരണ കാംപയിന്‍ 'ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം' എന്ന ശീര്‍ഷകത്തില്‍ നടത്തുന്നു. യോഗാ പ്രദര്‍ശനത്തിന്റെ ഭാഗമായി രക്തദാന ക്യാംപുകളും മാരത്തണ്‍ മത്സരങ്ങളും നടക്കും. ഇത് പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതായി തെറ്റായി ചിത്രീകരിക്കുകയാണ്.

7. ഒരു പ്രത്യേക സമുദായത്തിലെ പ്രമുഖ നേതാക്കളെ ലക്ഷ്യമിടുന്നത്

പോപ്പുലര്‍ ഫ്രണ്ടിനെതിരെ 2018ലും ഇതേ ആരോപണം ബിജെപി ഉന്നയിച്ചിരുന്നു. ഒരു 'പ്രത്യേക' സമുദായത്തിലെ നിരവധി പ്രമുഖ നേതാക്കളെ പോപുലര്‍ ഫ്രണ്ട് ലക്ഷ്യമിടുന്നതായും ചിലര്‍ കൊല്ലപ്പെട്ടതായും അവര്‍ ആരോപിച്ചു. പക്ഷേ ഒരു തെളിവും ഇല്ല.

8. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക

പോപുലര്‍ ഫ്രണ്ട് എപ്പോഴും സാമുദായിക സൗഹാര്‍ദ്ദത്തിനുവേണ്ടി നിലകൊള്ളുന്നു. അത് ഈ രാജ്യത്തിന്റെ വൈവിധ്യത്തില്‍ വിശ്വസിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. സംഘടനയിലെ ഒരു നേതാവോ അംഗമോ മറ്റ് വിശ്വാസങ്ങളെ അനാദരിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തതിന്റെ ഒരു ഉദാഹരണം അതിന്റെ ചരിത്രത്തിലെ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ കണ്ടെത്താന്‍ കഴിയില്ല. പോപുലര്‍ ഫ്രണ്ട് ദളിത് വിഭാഗങ്ങളുമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് ഹിന്ദു ഗ്രൂപ്പുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നതാണ് പോലിസ് ഉന്നയിക്കുന്ന ഒരു കുറ്റം.

9. മോദിക്കെതിരായ ആക്രമണ പദ്ധതി

ഈ ആരോപണം നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ കഴിവുകേടാണ് തുറന്നുകാട്ടുന്നത്. സംഘപരിവാറിന് ഒരു ഗൂഢാലോചന ഉണ്ടായേക്കാം, 2024ലെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തങ്ങളുടെ നേതാവിനെ ആക്രമിക്കാനും പോപുലര്‍ ഫ്രണ്ടിന്റെ മേല്‍ കുറ്റം ചുമത്താനുമുള്ള ഒരു മുന്‍കൂര്‍ ആരോപണമാണെന്ന് തോന്നുന്നു.

വാസ്തവത്തില്‍, മുസ്‌ലിംകള്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ചും തീവ്രമായ വിദ്വേഷം പടര്‍ത്തിയും മുസ്‌ലിംകളെ തെരുവില്‍ തല്ലിക്കൊന്നും അധിക്ഷേപിച്ചും വന്യമായ ന്യായീകരണങ്ങള്‍ പറഞ്ഞും അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ചെയ്തും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തങ്ങളുടെ കളിപ്പാവയാക്കിയും സംഘപരിവാര്‍ ഭയപ്പെടുത്തുകയാണ്.

മുസ്‌ലിംകളെ ഭയപ്പെടുത്തുന്നതില്‍ മുസ്‌ലിംകളുടെ സ്വന്തം വീടുകളിലെ നമസ്‌കാരം ഒരു ക്രിമിനല്‍ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മുസ്‌ലിംകള്‍ക്കെതിരെയുള്ള വംശഹത്യ ആഹ്വാനങ്ങളില്‍ മിണ്ടാതിരിക്കുന്നതും (അല്ലെങ്കില്‍ സംശയാസ്പദമായ രീതിയില്‍ പങ്കെടുക്കുന്നതും) ഉള്‍പ്പെടുന്നു.

പോപ്പുലര്‍ ഫ്രണ്ട് മുസ്‌ലിംകളെ തീവ്രമാക്കുന്നു എന്ന സംഘപരിവാറിന്റെ ആരോപണം ആര്‍എസ്എസിന് നന്നായി ചേരുന്നതാണ്. മേല്‍പ്പറഞ്ഞ പ്രവൃത്തികളിലൂടെ മുസ്ലീം യുവാക്കള്‍ക്കിടയില്‍ അശാന്തിയും പ്രതികാര ചിന്തയും വളര്‍ത്താനും ആയുധം കൈവശം വയ്ക്കാനും അക്രമാസക്തമായി തിരിച്ചടിക്കാനും അവരെ പ്രേരിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഈ കുറ്റകൃത്യങ്ങള്‍ക്ക് അവരെ ഇല്ലാതാക്കുന്നത് സംഘപരിവാറിന് എളുപ്പമായിരിക്കും.

മറുവശത്ത്, പോപ്പുലര്‍ ഫ്രണ്ട് നേരെ വിപരീതമാണ് ചെയ്യുന്നത്. ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് പഠിപ്പിച്ചും ബോധവല്‍ക്കരിച്ചും രാജ്യത്തിന്റെ രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാകാന്‍ പ്രോത്സാഹിപ്പിച്ചും ജനാധിപത്യത്തെയും ഭരണഘടനയെയും ബഹുമാനിച്ചും സൗഹാര്‍ദ്ദത്തോടെ ജീവിക്കേണ്ടതിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുകയുമാണ് സംഘടന ചെയ്യുന്നത്.

രാജ്യത്തിന്റെ നിയമത്തെക്കുറിച്ചും ഭരണഘടനയുടെ ആത്മാവിനെക്കുറിച്ചും സമൂഹത്തെ ബോധവാന്മാരാക്കിക്കൊണ്ട്, സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും ചെറുക്കാനുള്ള അത്തരം ശ്രമങ്ങളെ അടിച്ചമര്‍ത്തുകയോ പൈശാചിക വല്‍ക്കരിക്കുകയോ നിരോധിക്കുകയോ ചെയ്താല്‍ അതിന്റെ ഫലം വിപരീതഫലമായിരിക്കും.

അരാജകത്വവും കുഴപ്പങ്ങളുമാവും അതുണ്ടാക്കുക.

അതിനാല്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരായ ജനാധിപത്യവിരുദ്ധവും അന്യായവുമായ മന്ത്രവാദ വേട്ടയ്‌ക്കെതിരെ ശബ്ദമുയര്‍ത്താനും രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ശ്രമങ്ങളെ പരാജയപ്പെടുത്താനും മുന്നോട്ട് വരാന്‍ മതേതര, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നതായും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it