Sub Lead

രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളാന്‍ വിസിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെടും; ഗവര്‍ണറെ കോടതിയില്‍ നേരിടും

ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടിയാലോചന തുടങ്ങി. രാജി വയ്‌ക്കേണ്ടെന്ന് വിസിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.

രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം തള്ളാന്‍ വിസിമാരോട് സര്‍ക്കാര്‍ ആവശ്യപ്പെടും; ഗവര്‍ണറെ കോടതിയില്‍ നേരിടും
X

തിരുവന്തപുരം: സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് നാളെ രാവിലെ 11.30നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍. ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടിയാലോചന തുടങ്ങി. രാജി വയ്‌ക്കേണ്ടെന്ന് വിസിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കും.

അതേസമയം, വിസിമാര്‍ അന്ത്യശാസനം തള്ളിയാല്‍ ഗവര്‍ണറുടെ അടുത്ത നടപടി നിര്‍ണായകമാണ്. വിസിമാരെ പുറത്താക്കി, സര്‍വകലാശാലകളിലെ സീനിയര്‍ പ്രഫസര്‍മാര്‍ക്ക് ചുമതല നല്‍കുക എന്ന കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ കടക്കുമോ എന്നതാണ് അറിയേണ്ടത്. എല്ലാ സര്‍വകലാശാലകളിലെയും സീനിയര്‍ പ്രഫസര്‍മാരുടെ പട്ടിക ഗവര്‍ണര്‍ അടുത്തിടെ ശേഖരിച്ചിരുന്നു.

രാജി വയ്ക്കില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി. രാജിവയ്ക്കില്ലെന്നും പുറത്താക്കണമെങ്കില്‍ പുറത്താക്കട്ടേയെന്നും കണ്ണൂര്‍ വിസി മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കുസാറ്റ് വിസിയുടെ പ്രതികരണം. ഇതിനിടെ, സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വകലാശാല വിസിക്ക് കൈമാറി. സുപ്രിംകോടതി സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സാഹചര്യത്തിലാണ് നടപടി.

സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 9 സര്‍വകലാശാലകളിലെ വിസിമാരോട് നാളെ തന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it