Sub Lead

അധ്യാപക നിയമനത്തില്‍ മനപൂര്‍വം തഴയാന്‍ ശ്രമിച്ചു; മലയാളം സര്‍വകലാശാലാ വിസിക്കെതിരേ പരസ്യവിമര്‍ശനവുമായി എഴുത്തുകാരി

നിരവധി ചോദ്യങ്ങളും വിസിയോട് ഇന്ദു മേനോന്‍ ചോദിക്കുന്നുണ്ട്.

അധ്യാപക നിയമനത്തില്‍ മനപൂര്‍വം തഴയാന്‍ ശ്രമിച്ചു; മലയാളം സര്‍വകലാശാലാ വിസിക്കെതിരേ പരസ്യവിമര്‍ശനവുമായി എഴുത്തുകാരി
X
കോഴിക്കോട്: അധ്യാപക നിയമനത്തില്‍ മനപൂര്‍വം തഴയാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോളിനെതിരേ പരസ്യവിമര്‍ശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദു മേനോന്‍. സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ തന്നെ തഴയാന്‍ വൈസ് ചാന്‍സലര്‍ മനപൂര്‍വം ശ്രമിച്ചെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. മലയാള സര്‍വകാലാശാല വിസിക്ക് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടിലാണ് രൂക്ഷവിമര്‍ശനം. തന്റെ അക്കാദമിക യോഗ്യതകളും അധ്യാപന പരിചയവും ചൂണ്ടിക്കാട്ടുന്ന പോസ്റ്റില്‍ എടുത്തുപറയുന്നുണ്ട്. വിജ്ഞാപനം ക്ഷണിച്ചതു മുതല്‍ സ്വജനപക്ഷപാതം കൃത്യമായി മനസ്സിലായെന്നും സംവരണതത്വങ്ങള്‍ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും ആരോപിക്കുന്നുണ്ട്. നിരവധി ചോദ്യങ്ങളും വിസിയോട് ഇന്ദു മേനോന്‍ ചോദിക്കുന്നുണ്ട്.


ഇന്ദുമേനോന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മലയാള സര്‍വകാലാശാല വിസിക്ക് ഒരു തുറന്ന കത്ത്

മലയാള സര്‍വകലാശാലയില്‍ അധ്യാപക തസ്തികയില്‍ കുറച്ച് പോസ്റ്റുകള്‍ വിളിച്ചിരുന്നു. അതില്‍ സാഹിത്യരചന, സോഷ്യോളജി, വികസന പഠനം, എന്നിവയില്‍ അസോഷ്യേറ്റ് പ്രഫസറായും വിവര്‍ത്തനപഠനത്തില്‍ പ്രഫസര്‍ തസ്തികയിലും ഞാന്‍ അപേക്ഷിച്ചിരുന്നു. ഒരു വ്യക്തിയുടെ അക്കാദമിക് പെര്‍ഫോമെന്‍സ് ഇന്‍ഡെക്‌സ് (എപിഐ) ഒക്കെ ഇങ്ങനെ പറയുന്നതില്‍ നല്ല അല്‍പ്പത്തരമുണ്ട്. പക്ഷേ, പറയാതെ വയ്യ. ഞാന്‍ കേരള സര്‍ക്കാറിന്റെ കീഴിലെ അംഗീകൃത റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപികയാണ്. ലക്‌ചെറര്‍ ഇന്‍ സോഷ്യോളജി/ആന്ത്രോപ്പോളജി. 17 വര്‍ഷമാണ് എന്റെ അധ്യാപന പരിചയം. മലയാളത്തിലും സോഷ്യോളജിയിലും എനിക്ക് ഡിഗ്രിയുണ്ട്. പിജിയും പിഎച്ച്ഡിയും സോഷ്യോളജിയിലും. മലയാളത്തില്‍ പിഎച്ച്ഡി ഗവേഷണം ചെയ്യുന്നുമുണ്ട്. ഡിഗ്രിയ്ക്കും പിജിയ്ക്കും റാങ്ക് ഉണ്ട്. റാങ്കില്ലാത്ത മറ്റു കോഴ്‌സുകള്‍ക്ക് 80 ശതമാനം അധികം എനിക്ക് മാര്‍ക്കുമുണ്ട്.

ഇന്ത്യയിലുള്ള നിരവധി യൂണിവേഴ്‌സിറ്റികളില്‍ കീ നോട്ട് അഡ്രസ്, ക്ലാസ് എടുക്കല്‍ പരിപാടികള്‍ ഉണ്ട്. 15 ഓളം വിദേശസര്‍വകലാശാലകളില്‍ സോഷ്യോളജി/ആന്ത്രപ്പോളജി/ട്രൈറ്റബല്‍ സ്റ്റഡീസില്‍ ക്ലാസുകളും പ്രസന്റേഷനുകളുമുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി 5-6 ഓ യൂനിവേഴ്‌സിറ്റികളില്‍ എന്റെ പുസ്തകങ്ങള്‍ ട്ക്‌സ്റ്റ് ബുക്കുകളാണ്. പിജി, ബിരുദം, എംഫില്‍ എന്നിവയിലാണത്. എന്റെ പുസ്തകത്തില്‍ പിഎച്ച്ഡികളും എംഫിലുകളും നിരവധിയുണ്ട്. ജേണലുകളിലും പുസ്തകങ്ങളിലുമായി സോഷ്യോളജി/ആന്ത്രോപ്പോളജിയില്‍ 150 ആര്‍ട്ടിക്കിളുകള്‍ ഉണ്ട്. യുജിസി കെയര്‍ ലിസ്റ്റ്, സ്‌കൗപ്പസ് ഇന്‍ഡെക്‌സ്ഡ്, ഹൈ ഇന്‍ഡക്‌സ് ജേണലുകളും ഇന്റര്‍നാഷനല്‍ പബ്ലിഷേഴ്‌സും ഉണ്ട്. സ്പ്രിങ്ങര്‍, ആമസോണ്‍ വെസ്റ്റ്‌ലാന്‍ഡ്, തുടങ്ങി അനവധി അംഗീകൃത പബ്ലിക്ഷേഴ്‌സ്. ഇതിനൊക്കെ പുറമെ 20 ഓളം സാഹിത്യരചനയില്‍ പുസ്തകങ്ങള്‍, 500 ഓളം മറ്റു പബ്ലിക്കേഷനുകള്‍. അനവധി പ്രൊജക്റ്റുകള്‍, കേന്ദ്ര/കേരള സാഹിത്യ അക്കാദമികള്‍ നിന്നടക്കമുള്ള പുരസ്‌കാരങ്ങള്‍. 5500ഓളം വരും എപിഐ മാര്‍ക്ക് മൊത്തം 2000 ത്തോളം എന്റെ അക്കാഡമിക്ക്‌സിലും ബാക്കി സാഹിത്യരചനയിലും.

മലയാളം യൂനിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ ശ്രീമാന്‍ അനില്‍ വള്ളത്തോളിന് എന്റെ യോഗ്യതകള്‍ അത്ര രുചിച്ചിട്ടില്ല. വ്യക്തികളെ സ്വാധീനിച്ചും കൈക്കൂലി കൊടുത്തും കാലുനക്കിയും യൂനിവേഴ്‌സിറ്റികളില്‍ കയറിപ്പറ്റുന്ന വ്യക്തികള്‍ക്ക് മെറിറ്റിനോട് തോന്നുന്ന ആ ഒരു കലിപ്പുണ്ടല്ലോ അത് അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയിലും സുവ്യക്തമായിരുന്നു. കിര്‍ത്താഡ്‌സ് യോഗ്യതയില്ലാത്ത സ്ഥാപനമാണെന്നും അവിടുത്തെ പ്രവൃത്തിപരിചയം മലയാള സര്‍വകലാശാല അംഗീകരിക്കില്ല എന്നുമായിരുന്നു ടിയാന്റെ ആദ്യവാദം. എന്റെ അപേക്ഷകള്‍ പരിഗണിക്കാതെ വച്ചിരിക്കുന്നതായി അറിഞ്ഞപ്പോള്‍ ഓഫിസില്‍ വിളിക്കുകയും അന്വേഷിക്കുകയും ചെയ്തു. വൈസ് ചാന്‍സലറുടെ ഓഫിസില്‍ നിന്നു എനിക്ക് യോഗ്യതയില്ലെന്നു കട്ടായം പറഞ്ഞു. എനിക്ക് ഇന്റെര്‍വ്യൂവിനു പോകാനാകാത്ത അവസ്ഥ.

യൂജിസിയുടെ നിയമം ചൂണ്ടിക്കാണിച്ച് ഞാന്‍ സര്‍ക്കാരില്‍ പരാതി നല്‍കി. കേരള സര്‍ക്കാറിന്റെ ആന്ത്രോപ്പളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് കിര്‍ത്താഡ്‌സ്. യുജിസിയുടെ 2018 റെഗുലേഷന്‍ പ്രകാരം അംഗീകരിക്കപ്പെട്ട ഗവേഷണ സ്ഥാപനം. ഇത്തരം ഗവേഷണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് പ്രഫെസ്സര്‍ തത്തുല്യമായ യോഗ്യതയുള്ള അക്കാദമിക് റിസര്‍ച്ച് പൊസിഷനിലുള്ളവര്‍ക്ക് അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയ്ക്ക് യോഗ്യതയുണ്ടെന്ന് താഴെ സൂചിപ്പിച്ച പ്രകാരം യൂജിസി റെഗുലേഷനിന്‍ പറയുന്നു.

'iii. A minimum of eight years of experience of teaching and/or research in an academic/research position equivalent to that of Assistant Professor in a Universtiy, College or Accredited Research Institution/industry with a minimum of seven publications in the peer reviewed/UGC listed journals and a total research score of Sevetny Five (75) as per the criteria given in Appendix III,Table 2.'

മാത്രമല്ല കേരളത്തിലെ എല്ലാ യൂനിവേഴ്‌സിറ്റികളും മറ്റ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളും കിര്‍ത്താഡ്‌സിന്റെ എക്‌സ്പീരിയന്‍സിനെ പരിഗണിച്ചിട്ടുണ്ട്. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി, കാലിക്കറ്റ്, കാലടി, പോണ്ടിച്ചേരി, ഇഗ്‌നൗ, മൈസൂര്‍, കാസര്‍ഗോഡ് സെന്‍ട്രല്‍, കേരള യൂനിവേഴ്‌സിറ്റികളിലൊക്കെ കിര്‍ത്താഡ്‌സിലെ ലക്ചറര്‍മാര്‍ക്കും ആര്‍എമാര്‍ക്കും ഗവേഷകര്‍ക്കടക്കം ജോലി ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ 2 പേര്‍ക്ക് കിട്ടിയിരിക്കുന്നു. എന്തായാലും പരാതി ഫലം കണ്ടു. സോഷ്യോളജിക്കും ഡവലപ്‌മെന്റ് സ്റ്റഡീസിനും എനിക്ക് ഇന്റെര്‍വ്യൂ കാര്‍ഡ് കിട്ടി.

എഴുത്തുകാരിയായ ഇന്ദു മേനോന് സാഹിത്യരചനയ്ക്ക് യോഗ്യതയില്ലെന്ന് അനില്‍ വള്ളത്തോളദ്ദേഹം തീരുമാനിച്ചു. ഫിലിം സ്റ്റഡീസില്‍ ഒന്നാം റാങ്ക് ലഭിച്ച വൈസ് ചാന്‍സലെറുടെ കാന്‍ഡിഡേറ്റിനു കമ്പാരിറ്റീവ് ലിറ്റെറേച്ചറിലാണ് പിജി. ഫിലോസഫിയിലാണ് പിഎച്ച്ഡി. സില്‍പ്പന്തികള്‍ക്ക് യോഗ്യത എന്തായാലും വൈസ് ചാന്‍സലര്‍ക്ക് അതുകൊണ്ട് കുഴപ്പമില്ല. മുന്നേകൂട്ടി അപേക്ഷയില്‍ തന്നെ കുത്തിത്തിരിപ്പുകള്‍ അദ്ദേഹം കയറ്റിവയ്ക്കും. കുറ്റം പറയരുതല്ലോ ഇന്റര്‍വ്യൂ ഗംഭീരമായിരുന്നു. പ്രഗല്‍ഭമതികളും പ്രമുഖരുമടങ്ങുന്ന പാനല്‍ തന്നെ. വളരെ നന്നായിട്ടു തന്നെ ഞാന്‍ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞു. രജിസ്ട്രാര്‍ മാത്രം ചോദ്യങ്ങളില്ല എന്നു പറഞ്ഞൊഴിഞ്ഞു. മാര്‍ക്കിടുന്നത് സബ്ജക്റ്റ് എക്‌സ്‌പേര്‍ട്ടുകള്‍ മാത്രം മതിയെന്ന് വിസി പറയുകയും ചെയ്തു. ഇനിയാണ് ഈ സംഘത്തിന്റെ വൃത്തികെട്ട കളി ആരംഭിക്കുന്നത്.

എന്നെ മെറിറ്റിനടിസ്ഥാനത്തില്‍ പുറത്താക്കാന്‍ കഴിയില്ല എന്നുറപ്പുള്ള ശ്രീ അനില്‍ വള്ളത്തോളും രജിസ്ട്രാര്‍ ഷൈജനും ഒറ്റ പറച്ചിലാണ്. 'ഇന്ദു മേനോന്‍ ടെക്‌നിക്കലി ക്വാളിഫൈഡ് അല്ല. അവരെ റാങ്ക് ലിസ്റ്റില്‍ പരിഗണിക്കേണ്ടതില്ല. അവര്‍ക്ക് ക്ലാസെടുത്ത് ശീലമില്ല' (എന്റെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ലക്ചറര്‍ ഇന്‍ സോഷ്യോളജി ആന്ത്രോപ്പോളജി എന്നാണു മിസ്റ്റര്‍ വിസി. ഡ്രൈവര്‍ എന്നല്ല.). യുജിസിയുടെ നിയമങ്ങളോ ഗവേഷണമെന്നാല്‍ എന്താണ് എന്നോ അധ്യാപനപരിചയം വേണ്ടുവോളമുള്ള വിസിക്കും രജിസ്ട്രാര്‍ക്കും അറിയില്ല. റാങ്ക് ലിസ്റ്റ് പൂര്‍ത്തിയായ്. ഇനിയിപ്പോള്‍ ഞാന്‍ എങ്ങാനും കേസിനു പോയാലോ?. പണ്ടേ പേടിക്കൊടലനാണ്. ഒപ്പിടണമെങ്കിലൊ തീരുമാനെമെടുക്കണമെങ്കിലോ ആരെങ്കിലും കൈപിടിച്ച് കൊടുക്കണം. 'അങ്ങനെയെങ്കില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താം ഏറ്റവും അവസാനം' അങ്ങനെ എന്നെ എല്ലാ റാങ്ക്‌ലിസ്റ്റിലും അവസാന കാന്‍ഡിഡേറ്റായിട്ട് ചേര്‍ത്തു സ്വന്തം തടി കയിച്ചിലാക്കി.

ഈ വൈസ് ചാന്‍സലെര്‍ ഇരുന്ന ഈ രജിസ്ട്രാര്‍ ഇരുന്ന ഒരു ഇന്റര്‍വ്യൂവില്‍ പോയിരുന്നത് തന്നെ ലജ്ജയുണ്ടാക്കുന്നു. ജോലിക്കു വേണ്ടി അലയുന്ന മനുഷ്യരുടെ ഗതികേടാണത്. ആ ഇന്റര്‍വ്യൂവിനു പങ്കെടുത്തല്ലോ. ഇത്ര നെറികെട്ട സംഘക്കാര്‍ക്കു മുമ്പില്‍ ഇരിക്കേണ്ടി വന്നല്ലോ. ഓര്‍ക്കുമ്പോള്‍ ഓര്‍ക്കുമ്പോള്‍ ആത്മപുച്ഛവും അറുപുച്ഛവും തോന്നുന്നു. അക്കാദമിക സ്ഥാനങ്ങളില്‍ യാതൊരു യോഗ്യതയുമില്ലാത്ത വള്ളത്തോളന്മാര്‍ ഇരിക്കുന്നിടത്തോളം കാലം ഇതൊക്കെയേ നടക്കൂ. വൈസ് ചാന്‍സലെര്‍ എന്ന പദവിക്ക് ഒരു സ്റ്റാറ്റസ് ഉണ്ട്. അതൊരു ബ്ലൂകോളര്‍ ജോലിയല്ല. അക്കാദമിക ജോലിയാണ്. വിജ്ഞാപനം ക്ഷണിച്ചതു മുതല്‍ തന്നെ അതിനകത്തെ സ്വജനപക്ഷപാതം കൃത്യമായി മനസ്സിലാകുമായിരുന്നു. സംവരണതത്വങ്ങള്‍ പാലിക്കാതെയാണ് എല്ലാ ഉഡായിപ്പും നടത്തിയിരിക്കുന്നത്. അതിനെതിരേ ആദ്യമേ തന്നെ പരാതികളും പോയിരുന്നു.

അനില്‍ വള്ളത്തോളിനോട് കുറച്ച് ചോദ്യങ്ങള്‍

ചോദിക്കാനുണ്ട്. മെസേജയച്ചാല്‍ ടിയാന്‍ മറുപടി പറയില്ല.


1. ടെക്‌നിക്കലി ഞാന്‍ ക്വാളിഫൈഡ് അല്ല എങ്കില്‍ എന്നെ സ്‌ക്രീനിങില്‍ തന്നെ ഒഴിവാക്കാമായിരുന്നില്ലേ? (ഇന്റര്‍വ്യൂവിനുള്ള സാമഗ്രികള്‍, വരവ് പോക്ക്, താമസം എല്ലാം കൂടി ചെലവായത് 40000 രൂപയ്ക്കടുത്താണ്. ജോലിക്ക് 4 ലക്ഷം മുതല്‍ നാല്‍പ്പതു ലക്ഷം വരെ കൈക്കൂലി കൊടുത്താ മിടുക്കന്മാര്‍ കേറുന്നത് എന്ന ഞായം മനസ്സില്‍ വച്ചാല്‍ മതി.)


2. ഒരാളെ ഇന്റര്‍വ്യൂവിനു വിളിച്ച് ഇന്റര്‍വ്യൂ നടത്തിയ ശേഷമാണോ നന്മമരമേ അയാള്‍ ടെക്‌നിക്കലി ക്വാളിഫൈഡ് അല്ല. അയാളെ പരിഗണിക്കേണ്ട എന്ന് പറയുന്നത്?. അത് നിയമവിരുദ്ധമല്ലേ?.


3. സാഹിത്യരചനയ്ക്ക് എനിക്ക് അടിസ്ഥാന യോഗ്യതയായി എം എ മലയാളം വേണമെന്നു പറഞ്ഞ് എന്നെ പുറത്താക്കിയ താങ്കള്‍ കമ്പാരിറ്റിവെ ലിറ്റെറേച്ചറില്‍ പിജിയുള്ള ആള്‍ക്ക് ഫിലിം സ്റ്റഡീസില്‍ അപ്പോയിന്റ് നല്‍കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?.


4. അസോഷ്യേറ്റ് പ്രഫസര്‍ സാഹിത്യരചന തസ്തിക ഈടിബി സംവരണപോസ്റ്റ് അല്ലേ? ഹൈപ്പോതെറ്റിക്കലി നിങ്ങള്‍ ന്യായം പറയുകയാണ് ഈറ്റീബി പോസ്റ്റ് കേസിലാണ് എങ്കില്‍ മൂന്നാമത്തെ പോസ്‌റ്റെന്ന നിലയില്‍ ഓപണ്‍ കാന്‍ഡിഡേറ്റിനല്ലേ ഇത് നല്‍കേണ്ടത്?.


5. അസിസ്റ്റന്റ് പ്രഫസര്‍ സാഹിത്യപഠനത്തിനു എന്തിനാണ് കേരളീയ കലകളില്‍ അഭിലഷണീയ യോഗ്യത? സാഹിത്യപഠനം മുന്‍ നിയമനങ്ങളും റോസ്‌റ്റെറും പ്രകാരം സംവരണ പോസ്റ്റ് അല്ലേ?. അതെങ്ങനെയാണ് താങ്കള്‍ ഓപണ്‍ പോസ്റ്റ് ആക്കിയത്?


6. അസോഷ്യേറ്റ് പ്രഫസര്‍ മാധ്യമപഠനം യഥാര്‍ത്ഥത്തില്‍ പട്ടികജാതി സംവരണ പോസ്റ്റ് അല്ല?. അതാര്‍ക്കു വേണ്ടിയാണ് താങ്കള്‍ ഓപണ്‍ ആക്കിയത്?


7)ഇന്റര്‍വ്യൂ ബോര്‍ഡില്‍ താങ്കള്‍ക്ക് താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാനായി അവരുടെ ഗൈഡുമാരെ ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമല്ലേ?

താങ്കള്‍ക്ക് ഒന്നിനും ഒരു മറുപടിയും ഉണ്ടാവില്ല എന്നെനിക്കറിയാം. യുജിസിയുടെ 2018 ലെ റെഗുലേഷന്‍ വായിച്ചാല്‍ പോലും മനസ്സിലാകാത്ത ഒരു പരമ വിഡ്ഡിയും സ്വജനപക്ഷക്കാരനും സില്‍പ്പന്തികള്‍ക്ക് വേണ്ടി എന്ത് തെമ്മാടിത്തവും ചെയ്യുന്ന നീതിബോധമോ നെറിയോ ജനാധിപത്യമോ ഇല്ലാത്ത താങ്കളില്‍ നിന്നും ഒരു മറുപടിയും കിട്ടില്ല എന്നെനിക്കറിയാം. പറ്റുമെങ്കില്‍ ഒപ്പിടാന്‍ ചൂണ്ടിക്കാണിച്ചു തരുന്ന ആളുകളോട് ചോദിക്കൂ എന്തെങ്കിലും കുത്തിത്തിരിപ്പുകള്‍ പറഞ്ഞു തരും. കുറ്റം പറയരുതല്ലോ എന്റെ റാങ്ക്‌ലിസ്റ്റില്‍ ഒന്നാമതായി വന്നവര്‍ എന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. അവര്‍ക്ക് കിട്ടിയതില്‍ സന്തോഷമേ ഉള്ളൂ. എന്റെ വിഷയം ജോലി കിട്ടിയില്ല എന്നതല്ല. മറിച്ച് എന്നെ മനഃപൂര്‍വം ഒഴിവാക്കാന്‍ വൈസ് ചാന്‍സലെര്‍ കളിച്ച വൃത്തികെട്ട കളിയാണ്. എന്നാലും മെറിറ്റില്‍ ഒന്നാമതായി എപിഐ റാങ്കുള്ള ഒരാളെ വിളിച്ചു വരുത്തി ഇങ്ങനെ ബുദ്ധിമുട്ടിക്കണ്ടായിരുന്നു. ആദ്യമേ ഒഴിവാക്കിയാല്‍ മതിയായിരുന്നു.

പലനാള്‍ക്കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നാണ്. നിങ്ങളുടെ കള്ളത്തരങ്ങളും അഴിമതികളും എന്നെങ്കിലും തെളിവ് സഹിതം പുറത്തുവരും. എല്ലാക്കാലത്തും എല്ലാരെയും വഞ്ചിച്ചും പറ്റിച്ചും അഴിമതി കാണിക്കാന്‍ കഴിയുകയില്ല. കാറ്റ് വിതച്ചാല്‍ കൊടുങ്കാറ്റ് കിട്ടും. അവിടെ ജോലി കിട്ടിയവര്‍ക്ക് നേര്‍വഴിക്കും അല്ലാതെയും ആശംസകള്‍. ഒപ്പം കണ്ടോളന്‍സ്സും ഇതുപോലെ നെറികെട്ട, വിവരമോ ഗവേഷണമെന്തെന്നറികയോ പോലുമില്ലാത്തവന്മാരുടെ കീഴില്‍ വേണമെല്ലോ ഇനി ജോലി ചെയ്യാന്‍. ഒരര്‍ത്ഥത്തില്‍ മി. വിസിയോടെനിക്ക് നന്ദിയുണ്ട്. ഒരു നൈതികതയും മൂല്യവുമില്ലാത്ത ഒരു വിവരവും വെള്ളിയാഴ്ചയുമില്ലാത്ത ഗൂഢസംഘമേലധികാരിക്ക് കീഴില്‍ നിന്നും എന്നെ രക്ഷപ്പെടുത്തിയതിന്.

എന്‍ബി: കിട്ടാത്ത മുന്തിരി പുളിക്കും എന്നതാണ് എന്റെ പ്രശനം എന്നൊന്നും കേറി പറയരുത്. ഒരാള്‍ക്ക് കൊടുത്തതോ ജോലി ലഭിച്ചതോ അല്ല എന്റെ വിഷയം മറിച്ച് എന്റെ മെറിറ്റിനെ മറികടക്കാനാകാത്തതിനാല്‍ താങ്കളും സംഘവും നടത്തിയ വൃത്തികെട്ട ഉപജാപവും കള്ളക്കളിയുമാണ്.

teacher appointment; Writer criticizes Malayalam University Vice Chancellor


Next Story

RELATED STORIES

Share it