Sub Lead

'സുശാന്ത് ആത്മഹത്യ ചെയ്യില്ല'; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

സുശാന്ത് കൊല്ലപ്പെട്ടതാണെന്നും മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

സുശാന്ത് ആത്മഹത്യ ചെയ്യില്ല; മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
X

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സുശാന്ത് കൊല്ലപ്പെട്ടതാണെന്നും മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് പുറത്ത് കൊണ്ടുവരണമെന്നും സുശാന്തിന്റെ അമ്മാവന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും നടന്‍ ആത്മഹത്യ ചെയ്യില്ലെന്നും ജന്‍അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവും പ്രതികരിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുശാന്ത് സിങ് രാജ്പുത്തിന്റെ പട്‌നയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈയിലെ ബാന്ദ്രയില്‍ സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിലാണ് സുശാന്തിന്റെ മരണം നടന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ജോലിക്കാരനാണ് പോലിസിനെ വിവരമറിയിച്ചത്. രണ്ടരയോടെ ഫ്‌ലാറ്റില്‍ എത്തിയ പോലിസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് പോലിസിന്റെ പ്രതികരണം.

ഞായറാഴ്ച രാത്രി 11.30 ഓടെ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പരിശോധന റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തില്‍ വ്യക്തത വരുമെന്നാണ് പോലിസ് പറയുന്നത്.

അതേ സമയം സുശാന്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് മുംബൈ ജുഹുവില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു. രാവിലെ പതിനൊന്നരയോടെയാണ് സംസ്‌കാര ചടങ്ങുകള്‍. സുശാന്തിന്റെ അച്ഛന്‍ അടക്കം കുടുംബാംഗങ്ങള്‍ പട്‌നയില്‍ നിന്ന് രാവിലെ മുംബയിലെത്തും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മുംബൈ കൂപ്പര്‍ ആശുപത്രിയില്‍ ആണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it