Sub Lead

ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹരജി; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹരജി; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്
X

ന്യൂഡല്‍ഹി: ബില്ലുകളില്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. കേന്ദ്രസര്‍ക്കാരിനും ഗവര്‍ണറുടെ അഡീഷനല്‍ സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചക്കകം മറുപടി നല്‍കണമെന്ന് നോട്ടീസിലുള്ളത്. കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും വെള്ളിയാഴ്ച ഹാജരാവണമെന്നും ബെഞ്ച് നിര്‍ദേശം നല്‍കി. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെതിരേയാണ് മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ ഹരജി നല്‍കിയത്. സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറിയും ടി പി രാമകൃഷ്ണന്‍ എംഎല്‍എയുമാണ് റിട്ട് ഹരജി നല്‍കിയത്.

തീരുമാനമെടുക്കാതെ വച്ചിരുന്ന ബില്ലുകളില്‍ മൂന്നെണ്ണം നേരത്തേ ഓര്‍ഡിനനന്‍സായി എത്തിയപ്പോള്‍ ഗവര്‍ണര്‍ ഒപ്പ് വച്ചതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 168 പ്രകാരം തങ്ങള്‍ നിയമസഭയുടെ ഭാഗമാണെന്ന് ഗവര്‍ണര്‍മാര്‍ മനസ്സിലാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എട്ട് ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരേയാണ് കേരളം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. 200ാം അനുഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനയ്ക്ക് വിട്ട ബില്ലുകളില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഗവര്‍ണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും സദ്ഭരണ സങ്കല്‍പ്പം അട്ടിമറിക്കുന്നതായും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജിയും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഗവര്‍ണര്‍ക്ക് കൈമാറിയ 15ഓളം കത്തുകളുടെ പകര്‍പ്പുകളും കേരളം അധിക സത്യവാങ്മൂലമായി സുപ്രിം കോടതിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റാന്റിങ് കോണ്‍സല്‍ സി കെ ശശി എന്നിവരും സുപ്രിം കോടതിയില്‍ ഹാജരായി.

Next Story

RELATED STORIES

Share it