Sub Lead

കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണം; ഹരജിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാത്രം മാധ്യമ റിപോര്‍ട്ടുകള്‍ ഒതുക്കണം. കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമ സ്ഥാപനങ്ങളെ തടയണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കരൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ സമയത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഏപ്രില്‍ 26ന് മദ്രാസ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്.

കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണം; ഹരജിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ചെന്നൈ: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ റിപോര്‍ട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലെ ആവശ്യം. മദ്രാസ് ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം സംബന്ധിച്ച മാധ്യമ റിപോര്‍ട്ടുകള്‍ തങ്ങളെ ദു:ഖിതരാക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാത്രം മാധ്യമ റിപോര്‍ട്ടുകള്‍ ഒതുക്കണം. കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമ സ്ഥാപനങ്ങളെ തടയണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കരൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ സമയത്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഏപ്രില്‍ 26ന് മദ്രാസ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തിന്റെ പൂര്‍ണ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുന്നത് കൈയും കെട്ടി നോക്കിനിന്ന കമ്മീഷനെതിരേ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കോടതി വാക്കാല്‍ പറഞ്ഞത്.

കോടതിയുടെ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് ചീഫ് ഇലക്ടര്‍ ഓഫിസര്‍ സത്യബ്രത മാധ്യമങ്ങള്‍ക്കെതിരേ കോടതിയെ സമീപിച്ചത്. ആ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ കോടതിയുടെ വാക്കാലുള്ള നിരീക്ഷണം രേഖപ്പെടുത്തിയിട്ടില്ലെന്ന് കമ്മഷീന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, കൊവിഡ് സാചര്യത്തിന്റെ ഏക ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമുള്ള കോടതിയുടെ വാക്കാലുള്ള അഭിപ്രായങ്ങളാണ് മാധ്യമങ്ങള്‍ പ്രസീദ്ധീകരിച്ചത്. ഇത് ഗുരുതരമായ മുന്‍വിധിക്ക് കാരണമായെന്നും ഇതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒരു ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരേ കൊലപാതക കുറ്റം ആരോപിച്ച് പോലിസില്‍ പരാതി നല്‍കിയെന്നും കമ്മീഷന്‍ കോടതിയെ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്ന ഒരു സ്വതന്ത്ര ഭരണഘടനാ ഏജന്‍സിയെന്ന നിലയില്‍ ഈ റിപോര്‍ട്ടുകള്‍ തങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി. അത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിലും ജനാധിപത്യപ്രക്രിയകളിലും ജനങ്ങളുടെ വിശ്വാസം കുറയ്ക്കാനിടയാക്കും. കൊല്‍ക്കത്ത, കേരള ഹൈക്കോടതികള്‍ ഞായറാഴ്ച വോട്ടെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച കൊവിഡുമായി ബന്ധപ്പെട്ട നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തി.

ഫെബ്രുവരി 26 ന് കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കൊവിഡ് കേസുകളുടെ എണ്ണം താരതമ്യേന കുറവായിരുന്നുവെന്ന് കമ്മീഷന്‍ അറിയിച്ചു. മാര്‍ച്ച് 20 നും ഏപ്രില്‍ 4 നും ഇടയിലുള്ള പ്രചാരണ കാലയളവില്‍ വോട്ടുചെയ്ത സംസ്ഥാനങ്ങളും അല്ലാത്തവയും തമ്മിലുള്ള ഡാറ്റയുടെ താരതമ്യം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊവിഡ് വ്യാപനത്തിന് ഒരു സുപ്രധാന ഘടകമാണെന്ന് സൂചിപ്പിക്കുന്നില്ല. ഇത് കോടതി ഏക ഘടകമായി വിശേഷിപ്പിച്ചതിനേക്കാള്‍ വളരെ കുറവാണ്.

ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതിനാല്‍, കൊവിഡിന്റെ രണ്ടാം തരംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിയാണെന്ന് പറയാനാവില്ല. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കൊലപാതകത്തിന് ഏതെങ്കിലും വിധത്തില്‍ കുറ്റവാളിയാവുന്നില്ലെന്നും കമ്മീഷന്‍ ഹരജിയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it