Sub Lead

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹിമാചലില്‍ ബിജെപിക്ക് അട്ടിമറി ജയം; കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹിമാചലില്‍ ബിജെപിക്ക് അട്ടിമറി ജയം; കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍
X

ഷിംല: ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അട്ടിമറി ജയം. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ അഭിഷേക് മനു സിങ്‌വി തോറ്റു. ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ ആണ് വിജയിച്ചത്. തോല്‍വി അംഗീകരിക്കുന്നതായി വ്യക്തമാക്കിയ അഭിഷേക് മനു സിങ്‌വി, ഹര്‍ഷ് മഹാജനെ അഭിനന്ദിക്കുകയും ചെയ്തു. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമുണ്ടായിട്ടും ജയിക്കാനാവാത്തത് കനത്ത തിരിച്ചടിയായി. ബിജെപിക്ക് 25 അംഗങ്ങള്‍ മാത്രമാണുള്ളത്. അതേസമയം, ഇരുസ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ട് ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ഹര്‍ഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒമ്പതുപേര്‍ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടുചെയ്തതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്‌തെന്നാണ് സൂചന.

അതിനിടെ, സിആര്‍പിഎഫും ഹരിയാന പോലിസും ചേര്‍ന്ന് തങ്ങളുടെ ആറോളം എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയതായി ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു ആരോപിച്ചിരുന്നു. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമം കുടുംബം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥി വിജയിച്ചെന്ന് ജയറാം ഠാക്കൂര്‍ അവകാശപ്പെട്ടതിന് പിന്നാലെ ഷിംലയില്‍നിന്ന് ഹരിയാനയിലെ പഞ്ചകുലയിലെത്തിയ എംഎല്‍എമാര്‍ അവിടെനിന്ന് തിരിച്ചതായും വാര്‍ത്താഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ ഉപേക്ഷിച്ചെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി നേതാവും പ്രതിപക്ഷനേതാവുമായ ജയറാം ഠാക്കൂര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it