Sub Lead

കർഷക പ്രക്ഷോഭം: ദേശീയ പാതാ അതോറിറ്റിക്ക് 150 കോടി രൂപയുടെ നഷ്ടം

പഞ്ചാബിലെ ദേശീയപാതകളിൽ 25 ടോൾ പ്ലാസകളുണ്ട്. എല്ലാ ടോൾ പ്ലാസകളിൽ നിന്നും പ്രതിദിനം മൂന്ന് കോടി രൂപയാണ് നഷ്ടം

ചണ്ഡിഗഡ്: പഞ്ചാബിലെ ടോൾ പ്ലാസയിൽ കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് (എൻ‌എ‌ച്ച്എ‌ഐ) ഇതുവരെ 150 കോടി രൂപയുടെ നഷ്ടം നേരിട്ടതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേ ആയുധധാരികളായ കർഷകർ ഒക്ടോബർ 1 മുതൽ പഞ്ചാബിലെ ടോൾ പ്ലാസകളിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

പ്രതിഷേധിക്കുന്ന കർഷകർ യാത്രക്കാരിൽ നിന്ന് ടോൾ ഫീസ് ഈടാക്കാൻ ടോൾ കളക്ഷൻ അധികൃതരെ അനുവദിക്കുന്നില്ല. എന്നിരുന്നാലും, പ്ലാസകളിൽ പണമടയ്ക്കാതെ വാഹനങ്ങൾ കടന്നുപോകാൻ കർഷകർ അനുമതി നൽകുന്നു. പഞ്ചാബിലെ ദേശീയപാതകളിൽ 25 ടോൾ പ്ലാസകളുണ്ട്.

പഞ്ചാബിലെ എല്ലാ ടോൾ പ്ലാസകളിൽ നിന്നും പ്രതിദിനം മൂന്ന് കോടി രൂപയാണ് നഷ്ടം എന്ന് എൻഎച്ച്എഐ റീജിയണൽ ഓഫീസർ (ചണ്ഡിഗഡ്) പി പി സിങ് പറഞ്ഞു. ടോൾ പ്ലാസയിൽ 50 ദിവസത്തോളമായി തുടരുന്ന കർഷക പ്രക്ഷോഭം കാരണം നഷ്ടം 150 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

ടോൾ പ്ലാസയിൽ കർഷകരുടെ പ്രതിഷേധം സംബന്ധിച്ച് എൻ‌എച്ച്‌എ‌ഐ പഞ്ചാബ് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി. കർഷകരുടെ പ്രതിഷേധത്തെത്തുടർന്ന് ടോൾ പ്ലാസയിൽ നിന്നുള്ള വരുമാനം നഷ്‌ടപ്പെടുന്നത് സംസ്ഥാനത്ത് വരാനിരിക്കുന്ന റോഡ് പദ്ധതികൾ മന്ദ​ഗതിയിലാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെ ‌പഞ്ചാബിലേക്കുള്ള ഗുഡ്സ് ട്രെയിനുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇത് കാർഷിക മേഖലയിലേക്കുള്ള രാസവള വിതരണത്തെയും താപ നിലയങ്ങൾക്കുള്ള കൽക്കരി വിതരണത്തേയും ഇതിനകം ബാധിച്ചിട്ടുണ്ട്. ചരക്ക് ട്രെയിനുകളുടെ പ്രവർത്തനം നടക്കാത്തതിനാൽ വ്യവസായ മേഖലയിൽ മാത്രം 30,000 കോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it