Sub Lead

തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരായ വ്യാജ എഫ്‌ഐആര്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പോപുലര്‍ ഫ്രണ്ട്

ജസ്റ്റിസ് ടിവി നളവാഡെയുടെയും ജസ്റ്റിസ് എം ജി സേവ്‌ലിക്കറുടെയും നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചരിത്രപ്രധാനമാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള വിധിന്യായങ്ങള്‍ പ്രതീക്ഷയുടെ ശുദ്ധവായുവാണ്.

തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരായ വ്യാജ എഫ്‌ഐആര്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: വിദേശ തബ്‌ലീഗ് ജമാഅത് അംഗങ്ങള്‍ക്കെതിരേ പടച്ചുണ്ടാക്കിയ എഫ്‌ഐആര്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം സ്വാഗതം ചെയ്തു. ജസ്റ്റിസ് ടിവി നളവാഡെയുടെയും ജസ്റ്റിസ് എം ജി സേവ്‌ലിക്കറുടെയും നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചരിത്രപ്രധാനമാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള വിധിന്യായങ്ങള്‍ പ്രതീക്ഷയുടെ ശുദ്ധവായുവാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ നീതി, സത്യം, തുല്യത എന്നിവയോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധി. കോടതി ചൂണ്ടിക്കാണിച്ചതുപോലെ, രാജ്യത്ത് തെറ്റായി സംഭവിക്കുന്നതെല്ലാം മുസ്‌ലിംകളുടെ പിഴവാണെന്നും മുസ്‌ലിം സമൂഹത്തെ മൊത്തത്തില്‍ തന്നെ കുറ്റക്കാരാണെന്ന് ആരോപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.'മുസ്‌ലിംകള്‍ രോഗം പരത്തുന്നവര്‍' എന്ന നിലയിലാണ് ചിത്രീകരിക്കപ്പെടുകയും

അന്യവല്‍ക്കരിക്കപ്പെടുകയും പൈശാചികവല്‍ക്കരിക്കപ്പെടുകയും ചെയ്തത്. ഇത്തവണ ഇത്തരം ദുരാരോപണങ്ങളുടെ ബലിയാടുകളായത് തബ്‌ലീഗ് ജമാഅത്തായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് പകര്‍ച്ചവ്യാധിപോലും വര്‍ഗീകരിക്കപ്പെടുകയും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു.

ഇത് അന്താരാഷ്ട്ര തലത്തില്‍തന്നെ ഇന്ത്യയുടെ പ്രതിച്ഛായയെ തകര്‍ക്കാന്‍ കാരണമായി. ഇത്തരം വര്‍ഗീയ രാഷ്ട്രീയത്തിന് തിരിച്ചടിയാണ് ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണങ്ങള്‍. ഇസ്‌ലാമോഫോബിയ പരത്തുന്ന പ്രചാരണങ്ങളില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇത്തരം ദുരാരോപണങ്ങള്‍ സമൂഹത്തില്‍ ഭയം, സംശയം, വിദ്വേഷം എന്നിവ ഉണ്ടാക്കുകയും അത് ഇന്ത്യയിലുടനീളം നിരപരാധികളായ മുസ്‌ലിം വഴിയാത്രക്കാര്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്താന്‍ പ്രചോദനമായിത്തീരുന്നു. നീതിയിലുള്ള മുസ്‌ലികളുടെ വിശ്വാസം പുനസ്ഥാപിക്കാന്‍ ഈ വിധി സഹായിക്കും.

വിദ്വേഷ പ്രസംഗങ്ങള്‍ളും വ്യാജ പ്രചാരണങ്ങളും നടത്തിയതിന് വിവിധ സംഘടനാപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ കേസുകള്‍ കോടതികളിലുണ്ട്. ഈ വിധിന്യായത്തിന്റെ വെളിച്ചത്തില്‍, ഇത്തരം കേസുകളില്‍ കര്‍ശന നടപടികളെടുക്കാനും സമാധാനവും സാമുദായിക ഐക്യവും നിലനിര്‍ത്തുവാനും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നീതിന്യായ സംവിധാനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.


Next Story

RELATED STORIES

Share it