Sub Lead

എസ്.ഡി.പി.ഐക്കെതിരേ രാഷ്ട്രീയ വിവേചനം; ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ക്കെതിരേ ഡിഐജി തലത്തില്‍ അന്വേഷണത്തിന് ഉത്തരവ്

എസ്.ഡി.പി.ഐക്ക് എതിരേ തുടരുന്ന വിദ്വേഷ നടപടികള്‍ക്കും വിവേചനത്തിനുമെതിരേ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് നടപടി.

എസ്.ഡി.പി.ഐക്കെതിരേ രാഷ്ട്രീയ വിവേചനം;  ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ക്കെതിരേ ഡിഐജി തലത്തില്‍ അന്വേഷണത്തിന് ഉത്തരവ്
X

കൊച്ചി: ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ക്കെതിരേ ഡിഐജി തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ട് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. എസ്.ഡി.പി.ഐക്ക് എതിരേ തുടരുന്ന വിദ്വേഷ നടപടികള്‍ക്കും വിവേചനത്തിനുമെതിരേ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് നടപടി.

2019 ജനുവരി മൂന്നിന് ശബരിമല ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപ ശ്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വിവിധ പാര്‍ട്ടികള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ എറണാകുളം റൂറല്‍ പരിധിയില്‍ എസ്.ഡി.പി.ഐ നടത്താന്‍ ഉദ്ദേശിച്ച പ്രതിഷേധ പ്രകടനങ്ങള്‍ക്ക് റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ ഇടപെട്ട് അനുമതി തടഞ്ഞു. തുടര്‍ന്ന് നേരില്‍ കണ്ട് ചര്‍ച്ച നടത്താനെത്തിയ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ള സംഘത്തെ അവഹേളിച്ച് തിരിച്ചയക്കുകയായിരുന്നു എസ്പി.

റൂറല്‍ പരിധിയില്‍ പെട്ട മുവാറ്റുപുഴയില്‍ പ്രകടനം നടത്തിയ മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്റ് ചെയ്ത് ജയിലിലടച്ചു. എന്നാല്‍, അതേ ദിവസം പ്രകടനം നടത്തിയ സിപിഐ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി. ഈ വിവേചനത്തിനെതിരേ പാര്‍ട്ടി മുവാറ്റുപുഴയില്‍ നടത്താനിരുന്ന പ്രതിഷേധ കൂട്ടായ്മയ്ക്കു പോലിസ് അനുമതി നിഷേധിച്ചു. പരിപാടിയില്‍ പങ്കെടുത്താല്‍ മുഴുവന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുമെന്ന് പോലിസ് ഭീഷണിപ്പെടുത്തി. 2018 ജൂലൈ ആദ്യവാരം എസ്.ഡി.പി.ഐ ആലുവയില്‍ നടത്തിയ പ്രകടനം റൂറല്‍ എസ്പി യുടെ നേതൃത്വത്തില്‍ തടയുകയും 132 പേരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.

പ്രസ്തുത വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ആലുവ റൂറല്‍ എസ്പി തുടര്‍ന്ന് പോരുന്ന വര്‍ഗീയവും വിവേചന പൂര്‍ണവുമായ നടപടികള്‍ക്കെതിരേ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് മുമ്പാകെ പരാതി നല്‍കുകയായിരുന്നു. പ്രസ്തുത വിഷയത്തില്‍ അഡീ. പോലിസ് സൂപ്രണ്ട് സോജന്‍ എം ജെ സമര്‍പ്പിച്ച റിപോര്‍ട്ട് തള്ളിക്കൊണ്ടാണ് ഡിഐജി തലത്തിലുള്ള സമഗ്ര അന്വേഷണത്തിന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം വ്യക്തമായ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it