Sub Lead

പിഎന്‍ബി അക്കൗണ്ട് തട്ടിപ്പ്: കോഴിക്കോട് കോര്‍പറേഷനില്‍ പ്രതിപക്ഷ ബഹളം; 15 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പിഎന്‍ബി അക്കൗണ്ട് തട്ടിപ്പ്: കോഴിക്കോട് കോര്‍പറേഷനില്‍ പ്രതിപക്ഷ ബഹളം; 15 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
X

കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്കിലെ കോഴിക്കോട് കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയര്‍ ഇത് തള്ളി. ഇതിനുശേഷവും പ്രതിഷേധം തുടര്‍ന്നതിന്റെ പേരില്‍ 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ ബീനാ ഫിലിപ്പ് സസ്‌പെന്റ് ചെയ്തു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിഞ്ഞു. പ്രതിപക്ഷ നേതാവ് കെ സി ശോഭിതയെ ഉള്‍പ്പെടെയാണ് സസ്‌പെന്റ് ചെയ്തത്.

ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധ സൂചകമായി കറുത്ത റിബണ്‍ തലയില്‍ കെട്ടിയാണ് യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിനെത്തിയത്. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍തന്നെ കോണ്‍ഗ്രസ് അംഗം മൊയ്തീന്‍ കോയ, ബിജെപി അംഗം റിനീഷ് എന്നിവര്‍ പിഎന്‍ബി ബാങ്ക് തട്ടിപ്പില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, അക്കൗണ്ട് തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും തിരികെ ലഭിച്ചെന്നും ഇനി ഈ തുകയുടെ പലിശ മാത്രമാണ് ലഭിക്കാന്‍ ബാക്കിയുള്ളതെന്നും മേയര്‍ പറഞ്ഞു. ഈ പലിശ തുക തരണമെന്നാവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയിരുന്നുവെന്നും പലിശ നല്‍കാമെന്ന് ബാങ്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.

വിശദീകരണം നല്‍കിയ ശേഷം പ്രമേയത്തിന് അടിയന്തര സ്വഭാവമില്ലെന്നും അതിനാല്‍ അനുമതി നിഷേധിക്കുന്നുവെന്നും മേയര്‍ അറിയിച്ചു. എന്നാല്‍, ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതോടെ കൗണ്‍സില്‍ നടപടികള്‍ മേയര്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു. എന്നാല്‍, മേയര്‍ തിരിച്ചെത്തിയപ്പോഴും യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടര്‍ന്നു. ഇതോടെ സഭാ ചട്ടം ലംഘിച്ചെന്്‌ന ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കെ സി ശോഭിത ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാരെ സസ്‌പെന്റ് ചെയ്തതായി മേയര്‍ ബീനാ ഫിലിപ്പ് പ്രഖ്യാപിച്ചു.

പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ നിശ്ചയിച്ച അജണ്ട പാസാക്കി കൗണ്‍സില്‍ യോഗം പിരിയുകയും ചെയ്തു. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ബാനറുമായാണ് യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിനെത്തിയത്.

Next Story

RELATED STORIES

Share it