Sub Lead

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതി ബിജെപി പ്രവര്‍ത്തകന്‍; തബ്‌രീസിന്റെ കൂടെയുണ്ടായിരുന്നവരെ ഇനിയും കണ്ടെത്താനായില്ല

ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന സംഘത്തിന് നേതൃത്വം നല്‍കിയ പപ്പു മണ്ഡലിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതി ബിജെപി പ്രവര്‍ത്തകന്‍; തബ്‌രീസിന്റെ കൂടെയുണ്ടായിരുന്നവരെ ഇനിയും കണ്ടെത്താനായില്ല
X

റാഞ്ചി: ജാര്‍ഖണ്ഡിലെ സെരായ്‌ഖേല ജില്ലയില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പപ്പു മണ്ഡല്‍ ബിജെപി പ്രവര്‍ത്തകനെന്ന് റിപോര്‍ട്ട്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് തബ്‌രീസ് അന്‍സാരിയെ തല്ലിക്കൊന്ന സംഘത്തിന് നേതൃത്വം നല്‍കിയ പപ്പു മണ്ഡലിനെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുസ്‌ലിം മിറര്‍ ആണ് ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കേസിലെ മറ്റു പ്രതികള്‍ക്കു വേണ്ടി പോലിസ് തിരച്ചില്‍ തുടരുകയാണ്.

അതേ സമയം, തബ്‌രീസിനെ പോലിസ് സ്‌റ്റേഷനില്‍ ആദ്യം സന്ദര്‍ശിച്ച സമയത്ത് പപ്പു മണ്ഡല്‍ അവിടെയുണ്ടായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി.

''ആദ്യം എന്നെ പോലിസ് സ്‌റ്റേഷനിലേക്കു കയറാന്‍ അനുവദിച്ചിരുന്നില്ല. അപ്പോള്‍, ഒരാള്‍ അകത്ത് നിന്ന് ഇയാള്‍ ഇതുവരെയും മരിച്ചില്ലേ എന്ന് ചോദിക്കുന്നത് കേട്ടു. ആരാണ് അതെന്ന് അന്വേഷിച്ചപ്പോള്‍ അത് പപ്പു മണ്ഡലാണെന്ന് മനസ്സിലായി. പോലിസിന്റെ മുന്നില്‍ വച്ചാണ് അയാള്‍ ഇങ്ങിനെ ആക്രോശിച്ചത്. ഇത് കേട്ട് സഹിക്കാനാവാതെ ഞാന്‍ ബലം പ്രയോഗിച്ച് പോലിസ് സ്‌റ്റേഷന്റെ അകത്തേക്കു കയറി. ആ സമയത്ത് തബ്‌രീസ് ശരീരം മുഴുവന്‍ മുറിഞ്ഞ് മുഖത്തൊക്കെ രക്തം കട്ട പിടിച്ച നിലയിലായിരുന്നു-തബ്‌രീസിന്റെ ഭാര്യാ മാതാവ് ശഹനാസ് ബീഗം ദി ഹിന്ദുവിനോട് പറഞ്ഞു.

മണിക്കൂറൂകളോളം മര്‍ദ്ദിച്ച് അബോധാവസ്ഥയിലായപ്പോഴാണ് അക്രമികള്‍ തബ്‌രീസിനെ പോലിസിന് കൈമാറിയത്. എന്നാല്‍, നാലു ദിവസം കസ്റ്റഡിയില്‍ വച്ചതിന് ശേഷമാണ് പോലിസ് തബ്‌രീസിനെ ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച്ച ആശുപത്രിയില്‍ എത്തിയപ്പോഴേക്കും തബ്‌രീസ് മരിച്ചിരുന്നു.

അതേ സമയം, തബ്‌രീസിനെ അക്രമി സംഘം മര്‍ദ്ദിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടുപേരെ ഇനിയും കണ്ടെത്താനായില്ല. തബ്‌രീസിന്റെ സുഹൃത്തുക്കളായ മുഹമ്മദ് ഇര്‍ഫാന്‍, നൂമര്‍ അലി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന ആശങ്കയിലാണ് ബന്ധുക്കള്‍. ചൊവ്വാഴ്ച്ച ജംഷഡ്പൂരില്‍ നിന്ന് കാര്‍സോവയിലേക്കുള്ള വീട്ടിലേക്ക് ഇവരോടൊപ്പം മടങ്ങവേയാണ് ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് 24കാരനായ തബ്‌രീസിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

Next Story

RELATED STORIES

Share it