Sub Lead

പാലത്തായി പീഡനം: പോലിസിനെ ന്യായീകരിച്ച് പി ജയരാജന്‍; പ്രതിക്ക് ആര്‍എസ്എസ് സംരക്ഷണമെന്നും കുറ്റസമ്മതം

പാലത്തായി പീഡനം: പോലിസിനെ ന്യായീകരിച്ച് പി ജയരാജന്‍; പ്രതിക്ക് ആര്‍എസ്എസ് സംരക്ഷണമെന്നും കുറ്റസമ്മതം
X

കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബിജെപി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പോലിസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. മണ്ഡലം എംഎല്‍എയും മന്ത്രിയുമായ കെ കെ ശൈലജയുടെ പോലിസിനെതിരായ പരസ്യവിമര്‍ശനത്തിനു പിന്നാലെയാണ് ജയരാജന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോലിസിനെ ന്യായീകരിച്ചത്. അതേസമയം, പ്രതിക്ക് ഒളിവില്‍ കഴിയാന്‍ ആര്‍എസ്എസ് സംരക്ഷണം നല്‍കുന്നുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. കേസില്‍ പോലിസ് അന്വേഷണം ശരിയായ ദിശയിലാണെന്നാണ് മനസ്സിലാക്കുന്നത്. വിഷയം ശ്രദ്ധയില്‍പെട്ടതു മുതല്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ സിപിഎം കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട്. പ്രദേശത്തെ സിപിഎം ലോക്കല്‍ സെക്രട്ടറി എം പി ബൈജുവിനൊപ്പം ഞാനും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇന്ന് വിമര്‍ശനം ഉന്നയിക്കുന്ന മുസ് ലിം ലീഗും കോണ്‍ഗ്രസും തുടക്കത്തില്‍ വിഷയത്തില്‍ മൗനത്തിലായിരുന്നു. പിന്നീട് ഉന്നയിച്ച ആക്ഷേപം പോലിസ് പ്രതിക്കെതിരേ കേസ് ചാര്‍ജ്ജ് ചെയ്യുന്നില്ലെന്നതായിരുന്നു. എന്നാല്‍ പോലിസ് കൃത്യമായി അന്വേഷിച്ചു കേസ് ചാര്‍ജ്ജ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോവുന്നതിനിടയിലാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ സംരക്ഷണയിലാണ് പ്രതി ഒളിവില്‍ കഴിയുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ലോക്ക് ഡൗണിന്റെ ആനുകൂല്യമടക്കം പ്രതിക്ക് ലഭിച്ചു. എന്നിരുന്നാലും പ്രതിയെ ഉടന്‍ പിടികൂടുമെന്ന ഘട്ടത്തിലാണ് ഇപ്പോള്‍ ഈ വിഷയം സജീവ ചര്‍ച്ചയായിരിക്കുന്നത്. ഇത്തരമൊരു കേസില്‍ പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് ഞാനടക്കമുള്ള മുഴുവനാളുകളുടെയും ആഗ്രഹം. അതുകൊണ്ട് തന്നെ അറസ്റ്റ് വൈകുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികം.

പക്ഷേ, അതിനിടയിലൂടെയുള്ള യുഡിഎഫിന്റെ രാഷ്ട്രീയ അജണ്ട കാണാതിരുന്നുകൂടാ. 'സംഘി പോലിസ്' എന്നാണ് അവര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. അത് അത്ര നിഷ്‌കളങ്കമായി കാണാനാവുന്ന ഒന്നല്ല. പ്രതിയെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ ഈ പറഞ്ഞത് മാറ്റിപ്പറയാന്‍ അവര്‍ തയ്യാറാകുമോ ? സിപിഎം-ബിജെപി കൂട്ടുകെട്ട് എന്നും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. അവരുടെ ആവശ്യം എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് എന്നുള്ളതല്ല. എങ്ങനെയെങ്കിലും സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് നേട്ടമുണ്ടാക്കുക എന്നുള്ളത് മാത്രമാണ്. പ്രതിയെ സംരക്ഷിക്കുന്ന സംഘപരിവാറിനെ കുറിച്ചല്ല. അയാളെ പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന കേരള പോലിസിനെയാണ് ഒരു യൂത്ത് ലീഗ് നേതാവ് സംഘി പോലിസെന്ന് ആക്ഷേപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തായാലും പ്രതിയായ ബിജെപി നേതാവിനെ പോലിസ് അറസ്റ്റ് ചെയ്താല്‍ അഭിനന്ദിക്കാന്‍ യൂത്ത് ലീഗ് നേതാവ് അഡ്വാന്‍സായി ഒരു പോസ്റ്റ് തയ്യാറാക്കുന്നത് നല്ലതാണ്. പ്രസ്തുത പോസ്റ്റില്‍ പരിവാര്‍ പോലിസ് എന്ന ആക്ഷേപം തെറ്റായിപ്പോയെന്ന് എഴുതാന്‍ മറക്കരുതെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജനെതിരേ പരാതി നല്‍കി ഒരുമാസമായിട്ടും അറസ്റ്റ് ചെയ്തിരുന്നില്ല. വിഷയത്തില്‍ ആദ്യഘട്ടം മുതല്‍ പോലിസ് നിലപാടികള്‍ സംശയാസ്പദമായിരുന്നു. പത്മരാജനെതിരേ പതിച്ച പോസ്റ്റര്‍ പോലിസെത്തി നീക്കം ചെയ്തത് ഏറെ വിവാദമായിരുന്നു. മാത്രമല്ല, ഇരയായ പെണ്‍കുട്ടിയെ നിരവധി തവണ പോലിസ് മൊഴിയെടുത്തതും ഏറെ വിമര്‍ശനത്തിനിടയാക്കിയപ്പോഴാണ് പോലിസ് നടപടികളെ വെള്ളപൂശി സിപിഎമ്മിലെ കണ്ണൂരിലെ ഉന്നത നേതാവ് തന്നെ രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്.



Next Story

RELATED STORIES

Share it