Sub Lead

ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്; സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്; സംസ്ഥാനത്ത് കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
X

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂനിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ വിവിധയിടങ്ങളില്‍ അക്രമങ്ങളുണ്ടായതിനാല്‍ പോലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

ബാങ്കിങ്. ഇന്‍ഷുറന്‍സ്, കല്‍ക്കരി വ്യവസായം അടക്കമുള്ള മേഖലകളെ ആദ്യദിന പണിമുടക്ക് ഭാഗികമായി ബാധിച്ചിരുന്നു. ഇവിടങ്ങളില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്നും പണിമുടക്കില്‍ തന്നെയാണ്. വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധിയെടുക്കുന്നതില്‍ ഇന്നും വിലക്കുണ്ട്. കേരളത്തില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഡയസ് നോണ്‍ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിനാല്‍ ജീവനക്കാര്‍ ഇന്ന് ജോലിക്കെത്തുമോ എന്നാണ് അറിയേണ്ടത്.

ഡയസ്‌നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എന്‍ജിഒ യൂനിയനും അസോസിയേഷനും പ്രഖ്യാപിച്ചത്. ഇന്നലെ പലയിടത്തും സ്വകാര്യവാഹനങ്ങള്‍ക്കെത്തിയവര്‍ക്കെതിരെയും തുറന്ന കടകള്‍ക്കെതിരെയും വ്യാപക അക്രമം നടന്നിരുന്നു. ഇന്ന് സമാനരീതിയില്‍ സമരക്കാര്‍ പ്രതികരിക്കുമോ എന്നും അറിയേണ്ടതുണ്ട്. പലയിടത്തും സംയുക്ത യൂനിയനുകളുടെ പ്രതിഷേധ പ്രകടനവുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും കോടതി പറഞ്ഞു. ഇന്നും പണിമുടക്കുമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ വയക്തമാക്കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ അയ്യായിരത്തോളം ജീവനക്കാരില്‍ ഇന്നലെ ജോലിക്കെത്തിയത് 32 പേര്‍ മാത്രമാണ്. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യ പകല്‍ സംസ്ഥാനത്ത് ഹര്‍ത്താലായി മാറിയിരുന്നു. പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. ട്രെയിന്‍ സര്‍വീസ് തുടര്‍ന്നെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു. സമരക്കാര്‍ ഒരിടത്തും ട്രെയിനുകള്‍ തടഞ്ഞില്ല. അതേസമയം, പണിമുടക്കുമായി നിസ്സഹകരണം പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ രംഗത്തുവന്നു. സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ആംബുലന്‍സുകള്‍ക്കും ഇതര അവശ്യസര്‍വീസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണം. പെട്രോള്‍ പമ്പുകള്‍ക്കാവശ്യമായ സുരക്ഷയൊരുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിടാനാവില്ലെന്നാണ് അസോസിയേഷന്‍ നിലപാട്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 48 മണിക്കൂര്‍ പണിമുടക്ക്. കര്‍ഷകസംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, കേന്ദ്ര- സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവയാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ഇന്നലെ മുതല്‍ പണിമുടക്കി പ്രതിഷേധിക്കുന്നത്. ആശുപത്രി, മരുന്ന് കടകള്‍, പാല്‍, പത്രം, ഫയര്‍ ആന്റ് റെസ്‌ക്യൂ എന്നിവയെയാണ് നേരത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി ട്രേഡ് യൂനിയനുകള്‍ അറിയിച്ചിരുന്നത്.

Next Story

RELATED STORIES

Share it