Sub Lead

കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി

കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി
X

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയ്‌ക്കെതിരേ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി രംഗത്ത്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ വെള്ളപൂശുന്ന ആര്‍എസ്എസിനെ ഏത് ജനാധിപത്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരിലായാലും സംരക്ഷിക്കേണ്ട ബാധ്യതയൊന്നും ഭാരതത്തിലെ പൗരന്‍മാര്‍ക്കില്ലെന്ന് മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരിം ചേലേരി വിമര്‍ശിച്ചു.

പരിണിത പ്രജ്ഞനും മുന്‍മന്ത്രിയും പാര്‍ലിമെന്റംഗവും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങളിലേക്ക് പോവുന്നത് ദൗര്‍ഭാഗ്യകരമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലും ജനാധിപത്യസംരക്ഷണത്തിന്റെ പേരിലും ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയതിനെക്കുറിച്ചായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്. എന്നാല്‍, ഇന്ന് വീണ്ടും കണ്ണൂരില്‍ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ നവോത്ഥാന സദസ്സില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പോലും വര്‍ഗീയ ഫാഷിസത്തോട് സന്ധിചെയ്തിരുന്നുവെന്നും ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കിയത് അതുകൊണ്ടാണെന്നുമാണ് അദ്ദേഹം പ്രസംഗിച്ചതെന്ന് ലീഗ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ അദ്ദേഹം സൃഷ്ടിക്കുന്ന വിവാദങ്ങള്‍ ന്യൂനപക്ഷ സമൂഹത്തിലുണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാന്‍ കഴിയാത്തയാളല്ല കെപിസിസി പ്രസിഡന്റ്. രാഷ്ട്രീയ ശത്രുക്കള്‍ക്ക് തന്നെയും പാര്‍ട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തിനോവിക്കാന്‍ വടികൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ല.

ശിശുദിനത്തില്‍, ചാച്ചാജിയെ അനുസ്മരിക്കാന്‍ എത്രയോ നല്ല സംഭവങ്ങളും കാര്യങ്ങളും പറയാമെന്നിരിക്കെ, വിവാദങ്ങളുണ്ടാക്കുന്ന പരാമര്‍ശനങ്ങളുടെ സാംഗത്യമെന്താണ് ? നെഹ്രുവിനെ കൂട്ടുപിടിച്ച് വര്‍ഗീയ ഫാഷിസത്തോട് സന്ധിചെയ്യാന്‍ ആരായാലും പാലം പണിയേണ്ടതുമില്ല. കുട്ടിയായിരിക്കുമ്പോള്‍ ആര്‍എസ്എസ് ശാഖയില്‍ കാക്കി ട്രൗസറുമിട്ട് പോയിരുന്നുവെന്ന് അഭിമാനത്തോടെ പറഞ്ഞ എസ്ആര്‍പിയുടെ പാര്‍ട്ടിയായ സിപിഎമ്മും നേതാക്കളും ഈ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വരേണ്ടതുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it