Sub Lead

ദലിത് പെണ്‍കുട്ടിക്കു ലൈംഗികാതിക്രമം; ആര്‍എസ്എസ് നേതാവിനെതിരേ പോക്‌സോ കേസ്

പ്രതിയുടെ പരാതിയില്‍ ഇരയുടെ പിതാവിനെതിരേയും കേസ്‌

ദലിത് പെണ്‍കുട്ടിക്കു ലൈംഗികാതിക്രമം; ആര്‍എസ്എസ് നേതാവിനെതിരേ പോക്‌സോ കേസ്
X

ലക്‌നോ: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയതിനു ആര്‍എസ്എസ് നേതാവ് ഉള്‍പ്പെടെ നാലു കുടുംബാംഗങ്ങള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ആര്‍എസ്എസ് കാര്യാലയത്തിലെ വക്താവും പ്രാന്ത സഹബൗദ്ധിക് പ്രമുഖുമായ സതീഷ് യാദവിതിരേയാണ് കേസെടുത്തത്. അതേസമയം, ഇവരുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനും മറ്റു നാലുപേര്‍ക്കുമെതിരേയും പോലിസ് കേസെടുത്തു. ഒക്ടോബര്‍ രണ്ടിനാണു കേസിനാസ്പദമായ സംഭവം. സതീഷ് യാദവ്, സഹോദരങ്ങളായ ജയ്‌ദേവ് യാദവ്, സഹദേവ് യാദവ്, ഇയാളുടെ മകന്‍, ഗണേഷ് യാദവ് എന്നിവര്‍ക്കെതിരേയാണ് ഐപിസി 354 സ്ത്രീകള്‍ക്കെതിരായ അതിക്രമം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍-പോക്‌സോ, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം തുടങ്ങിയവ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലിസ് അറിയിച്ചു.

ഗണേഷ് ഭൂമി നിരപ്പാക്കുന്നതിനിടെ അതുവഴി വയലിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയോടാണ് മോശമായി പെരുമാറിയത്. പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതോടെ വാക്കേറ്റമായെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് കൂടുതല്‍ പേര്‍ സ്ഥലത്തെത്തുകയും പ്രതികളില്‍ ചിലരെ മര്‍ദ്ദിച്ചതായും പറയപ്പെടുന്നു. ഇതേത്തുടര്‍ന്ന് ചിലര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ വയലിലേക്ക് പോവുകയായിരുന്ന തന്നെ പ്രതികള്‍ വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. തൊട്ടുപിന്നാലെ ബിജെപി ജില്ലാ പ്രസിഡന്റ് അലോക് ഗുപ്തയുടെ നേതൃത്വത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനില്‍ തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും ചെയ്തു. ആര്‍എസ്എസ് നേതാവിനും കുടുംബത്തിനുമെതിരായ കേസ് പിന്‍വലിക്കണമെന്നും പെണ്‍കുട്ടിക്കും പിതാവിനും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരമാണ് പോലിസ് പെണ്‍കുട്ടിയുടെ പിതാവിനും മറ്റു നാലുപേര്‍ക്കുമെതിരേ മനപൂര്‍വം അപമാനിക്കല്‍, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പകള്‍ പ്രകാരം കേസെടുത്തത്.




Next Story

RELATED STORIES

Share it