Sub Lead

ഹൃദ്രോഗവും പ്രമേഹവും; യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിന് അടിയന്തര ചികില്‍സ ലഭ്യമാക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

ഹൃദ്രോഗവും പ്രമേഹവും; യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിന് അടിയന്തര ചികില്‍സ ലഭ്യമാക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്
X

തൃശൂര്‍: ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുന്ന യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിന് അടിയന്തര ചികില്‍സ ലഭ്യമാക്കണമെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട്, വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് നല്‍കിയ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് ചികില്‍സ ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

ഹൃദ്രോഗവും പ്രമേഹവും മൂലം ഇബ്രാഹിം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതായും തുടര്‍ ചികില്‍സ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോ. സജി സെബാസ്റ്റിയന്‍, ഡോ. സിബു മാത്യൂ, ഡോ. ഒ കെ മണി, ഡോ. ജിജിത്ത് കൃഷ്ണന്‍, ഡോ. ബെറ്റ്‌സി അംബൂക്കന്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ഇബ്രാഹിമിനെ പരിശോധിച്ചത്.

നെഞ്ചിന്റെ ഇടത് ഭാഗത്ത് വേദനയുണ്ടെന്നും ക്ഷീണം അനുഭവപ്പെടുന്നതായും ഇബ്രാഹിം പറയുന്നു. പല്ലുകള്‍ ഇല്ലാത്തതിനാല്‍ ചവച്ചരച്ച് ഭക്ഷണം കഴിക്കാനും പ്രയാസം നെരിടുന്നുണ്ട്. വിദഗ്ധ പരിശോധനയില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയതായും അദ്ദേഹത്തിന് ചികില്‍സ ലഭ്യമാക്കണമെന്നും ഡോക്ടര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

62 കാരനായ ഇബ്രാഹിമിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മാവോവാദി ബന്ധമാരോപിച്ച് 2015ല്‍ തിക്കോടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തുറങ്കിലടച്ച മേപ്പാടി സ്വദേശി ഇബ്രാഹിം കഴിഞ്ഞ ആറ് വര്‍ഷമായി വിയ്യൂര്‍ ജയിലിലാണ്. ഇതെ ആവശ്യമുന്നയിച്ച് വിവിധ മനുഷ്യാവകാശപ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ജാമ്യാപേക്ഷ പലവണ തള്ളിയിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വിചാരണ വൈകുമെന്ന സാഹചര്യത്തിലാണ് പരോള്‍ ആവശ്യപ്പെട്ട് ഭാര്യയും മക്കളും മുഖ്യമന്ത്രിയെ സമീപിച്ചത്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്നതിനാല്‍ തുടര്‍ ചികില്‍സക്ക് പരോള്‍ ആവശ്യമെന്നാണ് ബന്ധുക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

ഗുരുതര രോഗമുള്ളവര്‍ക്ക് ജയിലില്‍ നിന്നും കൊവിഡ് ബാധിക്കാന്‍ സാധ്യത കുടുതലയാതിനാല്‍ ജാമ്യമോ പരോളോ അനുവദിക്കാമെന്ന സുപ്രിം കോടതി വിധിയാണ് കുടുബത്തിന്റെ പ്രതീക്ഷ.

തിക്കോടി ടൗണിലെ പച്ചക്കറിക്കടയിലാണ് ഇബ്രാഹിം ജോലി ചെയ്തിരുന്നത്. കോയമ്പത്തൂരില്‍ പിടിയിലായ മാവോവാദി നേതാവ് രൂപേഷിനൊപ്പം ഉണ്ടായിരുന്ന അനൂപ് മാത്യു മാസങ്ങളോളം തിക്കോടിയില്‍ താമസിച്ചിരുന്നു. ഇയാള്‍ക്കൊപ്പമാണ് ഇബ്രാഹിം ആദ്യകാലത്ത് തിക്കോടിയില്‍ ഉണ്ടായിരുന്നത്. തിക്കോടിയില്‍ ഉണ്ടായിരുന്ന ഒന്നര വര്‍ഷക്കാലം ഇയാള്‍ നാട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

Next Story

RELATED STORIES

Share it