Sub Lead

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു; അനുജിത്ത് ഇനി ജീവിക്കും എട്ട് പേരിലൂടെ; കണ്ണീരൊഴുക്കി ഒരു നാട്

അപടകത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുജിത്ത് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്.

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു; അനുജിത്ത് ഇനി ജീവിക്കും എട്ട് പേരിലൂടെ; കണ്ണീരൊഴുക്കി ഒരു നാട്
X

തിരുവനന്തപുരം: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു 'പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കി'. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. നൂറുകണക്കിന് യാത്രക്കാരുമായി എത്തിയ ട്രെയിനിന് കൃത്യസമയത്ത് നിര്‍ത്താനായതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞു. അന്ന് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച അനുജിത്ത് (27) ഓര്‍മ്മയാകുമ്പോള്‍ എട്ടു പേരിലൂടെയാണ് ജീവിക്കുന്നത്.

അപടകത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനുജിത്ത് മസ്തിഷക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. ഹൃദയം, വൃക്കകള്‍, 2 കണ്ണുകള്‍, ചെറുകുടല്‍, കൈകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. തീവ്ര ദു:ഖത്തിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആദരവറിയിച്ചു. അനേകം പേരെ രക്ഷിച്ച് ജീവിതത്തില്‍ തന്നെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായും മന്ത്രി വ്യക്തമാക്കി.

ഈ മാസം 14ാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടന്‍ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും 17ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിന്‍സിയും സഹോദരി അജല്യയും അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും മറ്റ് പല വകുപ്പുകളുടേയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്. തൃപ്പുണ്ണിത്തുറ സ്വദേശി സണ്ണി തോമസിനാണ് (55) ഹൃദയം എത്തിച്ച് നല്‍കിയത്. എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് കൃത്യ സമയത്ത് ഹൃദയം എത്തിക്കുന്നതിനുള്ള ദൗത്യം വളരെ വലുതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ഇതിനായി വിട്ടു കൊടുക്കുകയായിരുന്നു. ഈ ഹെലീകോപ്ടറിന്റെ രണ്ടാം അവയവ വിന്യാസ ദൗത്യമായിരുന്നു ഇത്. തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പോലീസ്, ട്രാഫിക് തുടങ്ങി പല സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. സാറ വര്‍ഗീസ്, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരാണ് അവയവദാന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക് ഡൗണ്‍ ആയതോടെ കൊട്ടാരക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനായി ജോലി നോക്കുകയായിരുന്നു. ഭാര്യ പ്രിന്‍സി സ്വകാര്യ ജുവലറിയിലെ ജീവനക്കാരിയാണ്. മൂന്നു വയസുള്ള ഒരു മകനുണ്ട്. അമ്മ വിജയകുമാരി. പിതാവ് ശശിധരന്‍ പിള്ളയ്ക്ക് കൃഷിപ്പണിയാണ്. ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിലെ അത്താണിയേയാണ് നഷ്ടപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.


Next Story

RELATED STORIES

Share it